അമ്മ ജീവനോടെ മണ്ണിൽ കുഴിച്ചിട്ട കൈക്കുഞ്ഞിനെ 'നായ' കണ്ടെത്തി, രക്ഷിച്ചു

By Web TeamFirst Published May 18, 2019, 10:14 PM IST
Highlights

കൗമാരക്കാരിയായ അമ്മയ്ക്ക് എതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചതിനും, വധിക്കാൻ ശ്രമിച്ചതിനും കേസെടുത്തു.

ബാങ്കോക്ക്: പെറ്റമ്മ ജീവനോട് കുഴിച്ചുമൂടിയ കുഞ്ഞിനെ നായ കണ്ടെത്തി രക്ഷിച്ചു. തായ്‌ലന്റിലെ ചുംപുവാങ് ജില്ലയിലെ നഖോൻ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ നാട്ടുകാരുടെ ഹീറോയും അഭിമാനവുമായി മാറിയത്. ഇവിടെ പാടത്ത് മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.

മെയ് 15 നായിരുന്നു സംഭവം. അമ്മ കുഴിച്ചിട്ട് അധികം വൈകാതെ തന്നെ പ്രദേശത്തെ ഒരു കർഷകന്റെ വളർത്തുനായ ഇവിടേക്ക് എത്തി. മണം പിടിച്ചെത്തിയ നായ മണ്ണിനടിയിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ ഉടൻ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി. നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നിയ കർഷകൻ ഇവിടെയെത്തി. ഇദ്ദേഹമാണ് മണ്ണിനടിയിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്.

കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ മാത്രമേ കുഞ്ഞിന് പ്രായമുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. കൗമാരപ്രായക്കാരിയായ ഇവർക്കെതിരെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചതിനും കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതിനും കേസെടുത്തു. അമ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഈ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

പിങ് പോങ് എന്നാണ് കുഞ്ഞിനെ കണ്ടെത്തിയ നായയുടെ പേര്. ഇവനിപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. വാർത്തയറിഞ്ഞ് നിരവധി പേരാണ് നായയെ അഭിനന്ദിച്ചത്. 

click me!