ആശുപത്രികളിലെ അതിക്രമങ്ങള്‍: തൊലിപ്പുറത്തെ ചികിത്സ ഫലം ചെയ്യില്ല

By Biju SFirst Published Mar 25, 2023, 5:32 PM IST
Highlights

ഭീതിയോടെയാണ് ഓരോ ദിവസവും ഡ്യുട്ടിക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍  വെടിവയ്‌പ്പോ ആക്രമണമോ ഉണ്ടാകാം.

ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതം ചെറുതല്ല. സാധാരണ ജനങ്ങളില്‍ വിശ്വാസ രാഹിത്യത്തിന് ഇത് ഇടനല്‍കും. ഉന്നത തല വീഴ്ചയും അവശ്യ മേഖലക്ക് ആവശ്യമായ വിഭവങ്ങളും ബജറ്റ് നീക്കിയിരിപ്പും സമയബന്ധിതമായി നല്‍കാനാവുന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുക താഴെ തട്ടിലാവും.

 

 

അമേരിക്കയിലെ ഒരു സഹപ്രവര്‍ത്തകന്റെ  ഭാര്യ പറഞ്ഞതാണിത്. ന്യുജേഴ്‌സി സംസ്ഥാനത്തെ ന്യു ആര്‍ക്ക് വിമാനത്താവളത്തിനടുത്ത സര്‍ക്കാര്‍  ആശുപത്രയിലെ നഴ്‌സാണ് അവര്‍.  ആ പ്രദേശം അത്ര സുരക്ഷിതമല്ലെന്ന് കേട്ടിട്ടുണ്ട്. പണ്ടൊരിക്കല്‍ അമേരിക്കയില്‍ ചേക്കേറിയ, കോട്ടയത്തുള്ള പഴയ ഒരു സുഹൃത്ത് അമേരിക്കയുടെ ഭിന്ന മുഖം കാണിക്കാന്‍ എന്നെ അങ്ങോട്ട് കൊണ്ടു പോകാന്‍ ഒരുങ്ങിയതാണ്. ഞാന്‍ ക്യാമറയുമായി അവിടേക്ക് പുറപ്പെടാന്‍ ഇറങ്ങിയപ്പോള്‍, താമസിച്ചിരുന്ന വീട്ടിലെ വര്‍ഗ്ഗീസ് ചേട്ടന്‍ സമ്മതിച്ചില്ല. 'നീ അവിടെ പോയാല്‍, ക്യാമറ പോയിട്ട് ഇട്ടിരിക്കുന്ന ജീന്‍സ് പോലും മിച്ചമുണ്ടാകില്ല' എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ തടഞ്ഞത്. 

അത് ശരിവയ്ക്കുന്ന കാര്യമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തിന്റെ ഭാര്യയും പറഞ്ഞത്. ഭീതിയോടെയാണ് ഓരോ ദിവസവും ഡ്യുട്ടിക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍  വെടിവയ്‌പ്പോ ആക്രമണമോ ഉണ്ടാകാം. മയക്കുമരുന്ന് ഉപയോഗം വളരെക്കൂടിയ പ്രദേശമാണ്. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജര്‍ ധാരാളമായി താമസിക്കുന്ന സ്ഥലം. മയക്കുമരുന്ന് വാങ്ങാന്‍ കാശില്ലാതെ വരുമ്പോള്‍ ആശുപത്രിയില്‍ എന്തെങ്കിലും പറഞ്ഞ് അഡ്മിറ്റാകും. അവിടെ വേദനസംഹാരി മരുന്നുകളും കുത്തിവയ്പുമൊക്കെ ആവശ്യപ്പെടും. കിട്ടാതെയാകുമ്പോള്‍ കുതിരകയറുക നേഴ്‌സുമാരോടാണ്.  അത് പലപ്പോഴും രൂക്ഷമാകും. തോക്കിന് നിയന്ത്രണം കുറഞ്ഞ അമേരിക്കയില്‍ വെടി എപ്പോള്‍ വേണമെങ്കിലും പൊട്ടാം. അതിനാല്‍ ആശുപത്രികളുടെ അകത്ത് തന്നെ പൊലീസുണ്ടാകും. നഴ്‌സിംഗ് സ്റ്റേഷനുകളില്‍ എമര്‍ജന്‍സി സ്വിച്ചുമുണ്ടാകും. ഒന്ന് ഞെക്കിയാല്‍ പൊലീസ് പാഞ്ഞെത്തും. പക്ഷേ അവിടെയും വംശീയ വിവേചനമുണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്വകയറില്‍ കറുത്തവര്‍ തമ്മില്‍ തല്ലിയപ്പോള്‍ നിസ്സംഗതയോടെ പൊലീസുകാരടക്കം വീക്ഷിക്കുന്നതിന് ദൃക്‌സാക്ഷിയാണ് ഞാന്‍. അവിടത്തെ  സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, അതൊക്കെ അവിടെ നിത്യ സംഭവമാണെന്നാണ്.  

ഇത് പറയാന്‍ കാരണം നമ്മുടെ ആശുപത്രികളില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളാണ്. രാജ്യത്ത് തന്നെ ഏറ്റവും  അധികം ആതുര ശുശ്രൂഷകരുള്ള സംസ്ഥാനമാണ് കേരളം. ഝാര്‍ഖണ്ഡില്‍ പതിനായിരം രോഗികള്‍ക്ക് 4 ഡോക്ടമാരുള്ളപ്പോള്‍ കേരളത്തിലത് 42 ആണ്. പറഞ്ഞിട്ട് കാര്യമില്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ പലപ്പോഴും  ഒരു  ഡോക്ടര്‍ക്ക് നൂറോളം രോഗികളെ നോക്കേണ്ടി വരാം. പലയിടത്തും അപര്യാപ്തമായ ചികിത്സാ-സുരക്ഷാ സംവിധാനങ്ങളാണുള്ളത്. ഇത് കാരണം ചികിത്സകരും രോഗികളും അസ്വസ്ഥരാകും. തിരക്ക് നിയന്ത്രിക്കാനും, പരിശോധിക്കാനുമുള്ള ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കിയാലും അതൊന്നും ഫലപ്രദമാകാറില്ല. ഉപകരണങ്ങള്‍ പരിപാലിക്കാനുള്ള സംവിധാനങ്ങളോ വാര്‍ഷിക പരിപാലന ഉടമ്പടിയോ ഉണ്ടാക്കാറില്ല. 

മറ്റൊരു പ്രശ്‌നമാണ് അമിത രാഷ്ട്രീയവത്കരണം. എന്ത് പരിഷ്‌കരണം കൊണ്ടു വന്നാലും അതിനെ എതിര്‍ക്കേണ്ടതുണ്ടോ? പാവപ്പെട്ടവരൊഴികെയുള്ളവരില്‍ മിതമായ നിരക്കില്‍ ഒ.പി ഫീസ് വാങ്ങാന്‍ ശ്രമിച്ചാല്‍ പോലും രാഷ്ട്രീയം നോക്കി നാമതിനെ എതിര്‍ക്കും. ശേഷിയുള്ളവരില്‍ അമ്പതോ നുറോ രുപ ഒ.പി ചാര്‍ജ്ജ് വാങ്ങിയാല്‍ എതിര്‍ക്കേണ്ടതുണ്ടോ?  ഇത് അശരണര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സഹായിക്കും. അല്ലാത്ത പക്ഷം അത് നമ്മുടെ നികുതി പണത്തില്‍ നിന്ന് തന്നെയാണ് നല്‍കുന്നതെന്ന് മനസ്സിലാക്കണം. രാജ്യത്ത് ആകെ 3 ശതമാനം പേരെ ആദായ നികുതി  കൊടുക്കുന്നു എന്ന വാദമുയര്‍ത്തുന്നവരുണ്ട്. എന്നാല്‍ ആദായ നികുതിക്ക് അപ്പുറം നാം പലവിധ നികുതികള്‍ നല്‍കുന്നുണ്ട്. നികുതി മേഖലയെക്കുറിച്ച് പഠനം നടത്തുന്നവരുടെ കണക്ക് പ്രകാരം നമ്മുടെ വരുമാനത്തിന്റ 50 ശതമാനത്തോളം നികുതിയിനത്തില്‍ സര്‍ക്കാറിന് നല്‍കുന്നുണ്ട്. കുടിക്കുന്ന മദ്യം മുതല്‍ കുട്ടികളുടെ മിഠായിക്കു വരെ വന്‍ നികുതി നല്‍കുന്നുണ്ട്. മെച്ചപ്പെട്ട ഫീസ് നല്‍കുന്നവര്‍ക്ക് സാധാരണ ഒ.പി  സമയത്തിനപ്പുറം ചികിത്സാ ഒരുക്കി കൊടുക്കണം. മുന്‍പ് തിരുവന്തപുരത്തെ ആര്‍.സി.സിയില്‍ ഇത് പരീക്ഷിച്ചിട്ടുണ്ട്. സന്നദ്ധരാകുന്ന ഡോക്ടമാര്‍ക്കും  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധിക തുകയില്‍ നിന്ന് അധിക ആനുകൂല്യവും നല്‍കാം. റ 

തൊഴിലാളി സംഘടനകള്‍ കുറച്ചു കൂടി സക്രിയമാകണം. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് ശസ്ത്രക്രിയാ മുറിയില്‍നഴ്‌സിങ്ങ് സഹായി വീഴ്ച വരുത്തിയെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍ ചവിട്ടിയെന്നാണ് അവരുടെ സംഘടനകള്‍ പറയുന്നത്. പതിവ്  പോലെ ഇതിന്റെ യഥാര്‍ത്ഥ വസ്തുത നമുക്കറിയില്ല. എന്നാല്‍ സംഘടനാ ബലം മറയാക്കി  ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് ഉചിതമോയെന്ന്   ആലോചിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് അകത്ത്   യുവതിയായ രോഗി തീവ്രപരിചരണ വിഭാഗത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. പ്രതി ഒരാശുപത്രി   ജീവനക്കാരന്‍.  ആ ജീവനക്കാരനെ രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംരക്ഷിക്കാന്‍ സംഘടിത നീക്കം ഉണ്ടായി. പീഡനത്തിന് ഇരയായ സ്ത്രീയെയും കുടുംബത്തെയും അവഹേളിക്കാനും നീക്കമുണ്ടായി. 

ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതം ചെറുതല്ല. സാധാരണ ജനങ്ങളില്‍ വിശ്വാസ രാഹിത്യത്തിന് ഇത് ഇടനല്‍കും. ഉന്നത തല വീഴ്ചയും അവശ്യ മേഖലക്ക് ആവശ്യമായ വിഭവങ്ങളും ബജറ്റ് നീക്കിയിരിപ്പും സമയബന്ധിതമായി നല്‍കാനാവുന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുക താഴെ തട്ടിലാവും. സാധാരണക്കാര്‍ക്കുള്ള അവസാനത്തെ അത്താണിയാണ് ഈ ആതുരാലയങ്ങള്‍. ചിലരെങ്കിലും അവിവേകത്തിന്  മുതിര്‍ന്നേക്കും. മദ്യ, മയക്കു മരുന്ന് ഉപയോഗമുള്ളവര്‍  ഇക്കൂട്ടത്തിലുണ്ടായാല്‍ പ്രകോപനപരമായി പെരുമാറിയെന്ന് വരാം. അത്തരം സാഹചര്യങ്ങളെ കര്‍ശനമായും  അടിയന്തരമായും നേരിടാന്‍ സംവിധാനങ്ങളാണ് വേണ്ടത്. അത് ഫലപ്രദമായി പ്രവര്‍ത്തിക്കുകയും  വേണം.  


 

click me!