ആരും റൊമാന്റിക്കാവും ഇവിടെ എത്തിയാല്‍!

By Nidheesh NandanamFirst Published Mar 26, 2021, 4:50 PM IST
Highlights

ലണ്ടന്‍ വാക്ക്: നിധീഷ് നന്ദനം എഴുതുന്ന യാത്രാകുറിപ്പുകള്‍ തുടരുന്നു.

തടാകക്കരയിലെ നടപ്പാതയിലൂടെ ഒരാവൃത്തി നടന്ന ശേഷം വണ്ടിയുമെടുത്ത് വിന്റര്‍മിയര്‍ തടാകത്തെ ചുറ്റുമ്പോള്‍ അത് ഇന്‍വെര്‍നെസില്‍ നെസ്സിയുടെ ചരിത്രം തേടി ലോക്നെസ്സ് തടാകത്തെ വലം വച്ചത് ഓര്‍മ്മിപ്പിച്ചു. വില്യം വേഡ്‌സ് വര്‍ത്ത് സഹോദരിയായ ഡൊറോത്തിയോടൊപ്പം താമസിച്ച ഗ്രാസ്മിയറിലെ ഡവ് കോട്ടേജ് അല്‍പം കൂടി അകലെയാണ്. അതിനരികെ തന്നെയാണ് വേര്‍ഡ്സ് വര്‍ത്തിന്റെ സമകാലികനും അദ്ദേഹത്തിനൊപ്പം കാല്‍പ്പനിക കവിതാ ശാഖയ്ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമുവല്‍ കോള്‍റിജും താമസിച്ചിരുന്നത്.. അദ്ദേഹമെഴുതിയ പ്രാചീന നാവികന്റെ പാട്ട് (The Rhyme of the ancient mariner) ഏറെ പ്രസിദ്ധമാണ്.

 

 

'Come forth into the light of things, 
 Let Nature be your teacher'

കവിതയെ കാല്‍പ്പനികയുടെ ആടയാഭരണങ്ങള്‍ അണിയിച്ച മഹാകവിയായ വേര്‍ഡ്‌സ്‌വര്‍ത്തിനെ എക്കാലവും പ്രചോദിപ്പിച്ചത് പ്രകൃതിയായിരുന്നു. പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് തുറന്നുവെച്ച കണ്ണായിരുന്നു അദ്ദേഹത്തിന്‍േറത്. ജന്‍മദേശമായ ലേക് ഡിസ്ട്രിക്ട് നല്‍കിയ മനോഹരമായ അനുഭവങ്ങളാണ്, അദ്ദേഹത്തിന്റെ കവിതയിലേക്ക് തുള്ളിത്തുളുമ്പി വന്നത്.  

ലേക് ഡിസ്ട്രിക്ടിലേക്കുള്ള വഴിയിലുടനീളം ഉള്ളില്‍ നിറഞ്ഞത് ആ വലിയ കവിയുടെ വരികളാണ്. സ്‌കോട്‌ലാന്റ് ഹൈലാന്റുകളില്‍ വേര്‍ഡ്സ് വര്‍ത്ത് കണ്ട ഏകാകിയായ കൊയ്ത്തുകാരിയെ (The  Solitory Reaper) തേടിയിറങ്ങിയതായിരുന്നു ഞങ്ങള്‍. എന്നാല്‍, അദ്ദേഹത്തിന്റെ ജന്മദേശമായ ലേക് ഡിസ്ട്രിക്ടില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചത് തികച്ചും യാദൃശ്ചികമായാണ്. 

ലണ്ടനില്‍ നിന്നും എഡിന്‍ബറയിലേക്കുള്ള യാത്ര ഒറ്റയിരുപ്പില്‍ വേണ്ടെന്നും ഇടയിലൊരിടം ഇടത്താവളമാക്കാമെന്നും ആലോചനയില്‍ വന്നപ്പോള്‍ ആദ്യം പരിഗണിച്ചയിടം ലേക് ഡിസ്ട്രിക്ട്് ആണ്.. പ്രകൃതി അതിന്റെ വശ്യസൗന്ദര്യം കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന ഇടം. സമതലങ്ങള്‍ നിറഞ്ഞ പൊതുവെയുള്ള ഇംഗ്ലീഷ് ഭൂപ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ അന്‍പതിലധികം തടാകങ്ങളും അവയ്ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും അടങ്ങുന്നതാണ് ലേക് ഡിസ്ട്രിക്ട്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരം കൂടിയ ഇടമായ സ്‌കെഫേല്‍ പൈക്ക് തുടങ്ങി ആ പട്ടികയിലെ ആദ്യ നൂറില്‍ 88 എണ്ണവും ലേക് ഡിസ്ട്രിക്ടില്‍ ആണെന്നറിയുമ്പോഴാണ് ഈ വ്യത്യാസം നമുക്ക് വ്യക്തമായി മനസിലാവുന്നത്.

 

William Wordswort,Painting by Benjamin Robert Haydon. National Portrait Gallery, London

 

വൈകുന്നേരത്തോടടുത്ത സമയത്താണ് അവിടത്തെ ഏറ്റവും വലിയ തടാകമായ വിന്റര്‍മിയറിലേക്ക് ഞങ്ങളെത്തിച്ചേരുന്നത്. അതിമനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ ഒരു പ്രദേശം. നീലാകാശത്തിനും നീലിമ തൂകിയ തടാകത്തിനുമിടയില്‍ കടും പച്ച നിറത്തില്‍ നിമ്‌നോന്നതങ്ങളോടെ നില്‍ക്കുന്ന കുന്നുകള്‍ അതി മനോഹരങ്ങളാണ്.

വേര്‍ഡ്സ് വര്‍ത്തിന്റെ 'The Daffodils' ല്‍ ഇങ്ങനെ ചില വരികളുണ്ട്:

A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze...

സത്യമാണതെന്ന് പറഞ്ഞുതന്നു മുന്നിലുള്ള കാഴ്ചകള്‍. കാറ്റിലുലയുന്ന മഞ്ഞ നിറമുള്ള ഡാഫോഡില്‍ പൂക്കളാണെങ്ങും. അവ തടാകത്തിനോരത്ത്, മരത്തണലുകളിലെങ്ങും പൂത്തു നിറഞ്ഞു നില്‍ക്കുന്നു. യാത്രയാവസാനിപ്പിച്ച കൊച്ചു പായ്വഞ്ചികള്‍ പാതയോരത്ത് നങ്കൂരമിട്ടിരിക്കുന്നു. ഒന്നും ഒറ്റയും ചിലത് കായലില്‍ അങ്ങിങ്ങു കാണാം. 

 

 

അധികം വീതിയില്ലാതെ, പ്രത്യേക ആകൃതി ഒട്ടുമില്ലാത്ത തടാകമാണ്. അതിനക്കരെയുള്ള കുന്നുകള്‍ വെള്ളത്തിലിങ്ങനെ പ്രതിഫലിക്കുന്നു. തടാകക്കരയില്‍ അരയന്നങ്ങളുടെ ബഹളമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് അരയന്നങ്ങള്‍ സഞ്ചാരികള്‍ നല്‍കുന്ന ധാന്യമണികള്‍ക്കായി തിക്കിത്തിരക്കുന്നു. അവയ്ക്കിടയില്‍ നിന്നും പടം പിടിക്കുന്നവരും ധാരാളം.  അതിനിടയിലൊരു മാടപ്രാവ് എങ്ങുനിന്നോ പറന്നു വന്നു കൂടെയുള്ള അരുണിന്റെ ചുമലിലിരിപ്പായി. പിന്നെയത് വട്ടം കറങ്ങി ചൂഴ്ന്നു നോക്കിയശേഷം എങ്ങോ പറന്നു പോയി.

തടാകക്കരയിലെ നടപ്പാതയിലൂടെ ഒരാവൃത്തി നടന്ന ശേഷം വണ്ടിയുമെടുത്ത് വിന്റര്‍മിയര്‍ തടാകത്തെ ചുറ്റുമ്പോള്‍ അത് ഇന്‍വെര്‍നെസില്‍ നെസ്സിയുടെ ചരിത്രം തേടി ലോക്നെസ്സ് തടാകത്തെ വലം വച്ചത് ഓര്‍മ്മിപ്പിച്ചു. വില്യം വേഡ്‌സ് വര്‍ത്ത് സഹോദരിയായ ഡൊറോത്തിയോടൊപ്പം താമസിച്ച ഗ്രാസ്മിയറിലെ ഡവ് കോട്ടേജ് അല്‍പം കൂടി അകലെയാണ്. അതിനരികെ തന്നെയാണ് വേര്‍ഡ്സ് വര്‍ത്തിന്റെ സമകാലികനും അദ്ദേഹത്തിനൊപ്പം കാല്‍പ്പനിക കവിതാ ശാഖയ്ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമുവല്‍ കോള്‍റിജും താമസിച്ചിരുന്നത്.. അദ്ദേഹമെഴുതിയ പ്രാചീന നാവികന്റെ പാട്ട് (The Rhyme of the ancient mariner) ഏറെ പ്രസിദ്ധമാണ്.

 

 

വേര്‍ഡ്സ് വര്‍ത്തിനും കോള്‍റി്ജിനുമൊപ്പം റോബര്‍ട്ട് സൗത്തി കൂടിച്ചേര്‍ന്നതോടെ, കായല്‍ക്കവികള്‍ എന്നറിയപ്പെട്ടു. പൂവും പക്ഷിയും കാടും കായലും ഋതുക്കളും പ്രകൃതിയും ചേര്‍ന്ന സൗന്ദര്യ ശാസ്ത്രത്തെ സാഹിത്യത്തിലവതരിപ്പിച്ചപ്പോള്‍ കവിതയിലെ കാല്‍പ്പനികയ്ക്ക് കൊടിയേറ്റമായി. ഇവരുടെ കവിതകളില്‍ തെളിഞ്ഞ പ്രകൃതിയുടെ ഉത്സവമേളങ്ങള്‍ ഈ ഭൂപ്രകൃതി അവരില്‍ ചെലുത്തിയ സ്വാധീനം വിളിച്ചോതുന്നു.

ദൂരമേറെ പോയി ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അടുത്തുകണ്ട കടവല്‍ ചെന്ന്, കാറിനെ ചങ്ങാടത്തിലേക്ക് ഓടിച്ചു കയറ്റി ഞങ്ങള്‍ വിന്റര്‍മിയറിലേക്ക് തിരിച്ചു. വിന്റര്‍മിയറിന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങാന്‍ ചെന്ന് കയറിയ കടയില്‍ എങ്ങും പീറ്റര്‍ റാബിറ്റ് മയമാണ്.. ബിയാട്രിക്സ് പോട്ടറെഴുതിയ ബെസ്റ്റ് സെല്ലറായ ബാലസാഹിത്യ കൃതി പീറ്റര്‍ മുയലിന്റെ കഥയ്ക്ക് (The tale of a peter rabbit) ആധാരമായത് ഇവിടെയുള്ള അവരുടെ 'ഹില്‍ ടോപ് ഫാം' ആണ്.. അമ്മ മുയലിനെ അനുസരിക്കാതെ മിസ്റ്റര്‍ മക്ഗ്രിഗറുടെ കാരറ്റ് തോട്ടത്തില്‍ കയറിയ കുസൃതിക്കുടുക്കയായ പീറ്റര്‍ റാബിറ്റിനെ നമ്മുടെ നാട്ടിലെ കൊച്ചു കൂട്ടുകാര്‍ക്ക് പോലും പരിചിതമാണ്. 

 

 

ഫ്രിഡ്ജ് മാഗ്‌നറ്റുകളും ചിത്രങ്ങളും വാങ്ങി ബ്രിഡ്ജ് എന്‍ഡ് കോട്ടജ് എന്ന ഞങ്ങളുടെ താമസസ്ഥലത്തേക്ക് തിരിക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും നഴ്‌സറികുട്ടികളായി. താളത്തില്‍ കൈകൊട്ടി ആ പാട്ട് വീണ്ടും പാടിക്കൊണ്ടിരുന്നു.

'Little Peter Rabbit had a fly upon his nose,
And he flipped it and he flapped it and it flew away..
Peter... Peter.. Peter... Rabbit... 
Peter... Peter.. Peter... Rabbit...

click me!