Latest Videos

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

By Yasmin N KFirst Published Feb 22, 2017, 3:04 AM IST
Highlights

കൈയില്‍ വണ്ടിക്കൂലിക്ക് കാശുണ്ടായിരുന്നെങ്കില്‍ പാഴുതറയില്‍ നിന്നും കുട്ട്യസ്സനും നാകേലച്ചനും നീലിയുമൊക്കെ വെള്ളായിപ്പന്റെ കൂടെ കണ്ണൂര്‍ക്ക് പോയേനേ എന്ന് ഇതിഹാസകാരന്‍ എഴുതുമ്പോള്‍ , അത് ശരി തന്നേല്ലൊ എന്ന് നമ്മളും തലകുലുക്കും. , കാരണം കാലം അതായിരുന്നു.

ഏറ്റവും ഏകാന്തവും  ദു:ഖസാന്ദ്രവുമായൊരു യാത്രയായിരുന്നു അത്. പാഴുതറ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നും കണ്ണൂര്‍ ജയിലില്‍ കിടക്കുന്ന മകനെ കാണാന്‍ വെള്ളായിയപ്പന്‍ എന്ന അഛന്റെ യാത്ര. എഴുത്തും വായനയും അറിയാത്ത വെള്ളായിപ്പന്റെ കൈയില്‍ ജയിലില്‍ നിന്നു അയച്ച് കിട്ടിയ ഒരു കടലാസുണ്ടായിരുന്നു. 

'ന്റെ കുട്ടി ഇബിടുണ്ട്' അത് മാത്രമാണു വെള്ളായിപ്പന്റെ വായീന്ന് വീണുള്ളു.

'ഓ നാളയാണല്ലേ...എന്ന ജയിലറുടെ അലിവാര്‍ന്ന മറുപടി.

ചെയ്ത കുറ്റമെന്തെന്ന് പോലും മറന്നു പോയ മകന്‍ അപ്പന്റെ മുന്നില്‍ അലിഞ്ഞ് നിന്നു. 

കണ്ടുണ്ണി... വെള്ളായിപ്പന്‍ വിളിച്ചു. 

മകന്‍ വിളി കേട്ടു.'അപ്പാ...'

രണ്ടേ രണ്ട് വാക്കുകള്‍. ആ വാക്കുകള്‍ക്കിടയിലെ മൗനത്തില്‍ അപ്പനും മകനും പരസ്പരം സംസാരിച്ചു.

ഒവി വിജയന്റെ 'കടല്‍തീരത്ത്' എന്ന കഥയിലെ അപ്പനും മകനുമാണിത്. 

കൈയില്‍ വണ്ടിക്കൂലിക്ക് കാശുണ്ടായിരുന്നെങ്കില്‍ പാഴുതറയില്‍ നിന്നും കുട്ട്യസ്സനും നാകേലച്ചനും നീലിയുമൊക്കെ വെള്ളായിപ്പന്റെ കൂടെ കണ്ണൂര്‍ക്ക് പോയേനേ എന്ന് ഇതിഹാസകാരന്‍ എഴുതുമ്പോള്‍ , അത് ശരി തന്നേല്ലൊ എന്ന് നമ്മളും തലകുലുക്കും. , കാരണം കാലം അതായിരുന്നു.

എനിക്ക് മുന്നിലിരിക്കുന്നു ഒരമ്മയും മകളും രണ്ട് കൊച്ചു കുട്ടികളും.

പക്ഷെ, ഇന്ന് ഈ ഡിജിറ്റല്‍ യുഗത്തിലും എഴുതാനും വായിക്കാനും അറിയാത്തവര്‍ ഉണ്ടെന്നും വണ്ടിക്കൂലിക്ക് പോലും കാശില്ലാത്തവരും മൂന്ന് നേരം അന്നം കഴിക്കാന്‍ ഇല്ലാത്തവരും നമുക്ക് ചുറ്റിനും ഉണ്ടെന്ന് അറിയുമ്പോഴുള്ള ആ ഉള്ളില്‍ കുത്തലുണ്ടല്ലൊ., കടഞ്ഞിറങ്ങും ചുളു ചുളാന്ന്.

എനിക്ക് മുന്നിലിരിക്കുന്നു ഒരമ്മയും മകളും രണ്ട് കൊച്ചു കുട്ടികളും. ചുളുങ്ങി അരികുകള്‍ അടര്‍ന്ന് വീണ ബാഗില്‍ നിന്നും ആ പെണ്‍കുട്ടി ഒരു കത്തെടുത്ത് കാണിച്ചു. അവളുടെ ഭര്‍ത്താവ് യിലില്‍ നിന്നും എഴുതിയ കത്ത്. വിങ്ങുന്ന അക്ഷരങ്ങള്‍. നേരില്‍ കണ്ടിട്ടില്ലാത്ത തന്റെ ഇളയ മകളെ കാണാനുള്ള തീവ്രാഭിലാഷം. കേസ് നടത്താന്‍ ആളും അര്‍ത്ഥവുമില്ലാത്തവന്റെ നിസ്സഹായത.

വിയ്യൂര്‍ യിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പോകുന്ന ആ പെണ്‍ കുട്ടിയുടെ കണ്ണുകളില്‍ പ്രതീക്ഷയും നിരാശയും. തന്റെ അച്ഛന്‍ ദുബായിലാണെന്ന് പറയുന്ന ഇളയ കുട്ടിയുടെ ആഹ്ലാദം. അവനെ അടക്കിപ്പിടിച്ച് ഇരിക്കുന്ന ഏട്ടന്‍ കുട്ടിയുടെ കരുതല്‍. അവനറിയാം, തന്റച്ഛന്‍ ജയിലിലാണെന്നു. പക്ഷെ അനിയത്തി ഒരിക്കലും അത് അറിയരുതെന്നായിരുന്നു അവന്റെ കണ്ണുകളില്‍. ഒന്നു രണ്ട് കത്തുകളും അയാളുടെടെ പഴകി നിറം മങ്ങിയ ഒരു പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോയും മാത്രമേ അവരുടെ കൈയില്‍ ഉള്ളു. കേസിന്റെ യാതൊരു വിശദാംശവും അവര്‍ക്കൊട്ട് അറിയുകയുമില്ല.

കഥയേത് ജീവിതമേത് എന്ന് വേര്‍തിരിക്കാനാവാത്ത ചില നിമിഷങ്ങള്‍.

തീ തുപ്പുന്ന വ്യാളിയെ പോലെ പുറത്തെ വെയിലിനെ കീറിമുറിച്ച് തീവണ്ടി കല്ലായിപ്പുഴക്ക് മുകളിലെ പാലത്തിലൂടെ കുതിച്ച് പാഞ്ഞു.

കഥയേത് ജീവിതമേത് എന്ന് വേര്‍തിരിക്കാനാവാത്ത ചില നിമിഷങ്ങള്‍.

ജീവിതമിങ്ങനെ അരങ്ങില്‍ ആടിതിമര്‍ക്കുമ്പോള്‍ നമുക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ലല്ലോ എന്ന നിരാശ. കഥയും കഥാപാത്രങ്ങളും അവരുടെ ഡയലോഗും ആക്ഷനുമൊക്കെ മുന്‍ കൂട്ടി തീരുമാനിച്ച പോലെ അരങ്ങ് വാഴും. 

അവള്‍ പലവട്ടം ടോയ്‌ലറ്റില്‍ പോയി വന്നു, പാലു പിഴിഞ്ഞ് പുറത്ത് കളയാന്‍.

അങ്ങനെ ഒരു നിമിഷം തന്നെ ആയിരുന്നു അരികിലിരുന്നു ഒരു യുവതി നെഞ്ച് പൊത്തിപിടിച്ച് കരഞ്ഞപ്പോഴും  അനുഭവിച്ചത്. കണ്ട് നില്‍ക്കുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷൊര്‍ണ്ണൂരില്‍ നിന്നും കാസര്‍ഗോട്ടേക്ക് പോകുന്ന യുവതി. തനിച്ചാണ്. പ്രസവം കഴിഞ്ഞ് അധികം ആയിട്ടില്ല. ജോലിയില്‍ ജോയിന്‍ ചെയ്‌തേ മതിയാകു, കുഞ്ഞിനെ തല്‍ക്കാലം കൂടെ കൊണ്ട് പോകാന്‍ ആകില്ല.  പാലൊലിക്കുന്ന നെഞ്ചിലെ വേദനയായിരുന്നു ആ കരച്ചില്‍. 

കോഴിക്കോട്ടെത്തുന്നതിനു മുന്‍പ് അവള്‍ പലവട്ടം ടോയ്‌ലറ്റില്‍ പോയി വന്നു, പാലു പിഴിഞ്ഞ് പുറത്ത് കളയാന്‍. നെഞ്ചില്‍ പാലിറങ്ങുന്ന വേദന സഹിച്ച പെണ്ണുങ്ങള്‍ക്കേ ആ വേദന മനസ്സിലാകൂ..

ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണ്. നൈസാമലിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ' ഒക്കെ മായയാക്കും  എജമാ.'.

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

click me!