അൺലോക്കിൽ രാജ്യത്തെ ഇന്ധന ഉപഭോ​ഗം ഉയരുന്നു: സ്വകാര്യ മേഖലയിലെ പിരിച്ചുവിടൽ നടപടികളിൽ ആശങ്ക വർധിക്കുന്നു

By Web TeamFirst Published Oct 12, 2020, 12:29 PM IST
Highlights

 വാർഷിക അടിസ്ഥാനത്തിൽ ഡീസലിന്റെ ആവശ്യകത ആറ് ശതമാനം കുറഞ്ഞു.

രാജ്യത്തെ അൺലോക്ക് നടപടിക്രമങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെയും വ്യക്തികളുടെ യാത്രകളെയും പിന്തുണച്ചതിനാൽ സെപ്റ്റംബറിൽ ഇന്ത്യയുടെ ഇന്ധന ആവശ്യകത ഉയർന്നു. എന്നാൽ, ഉപഭോഗം മുൻ വർഷത്തേക്കാൾ ഇപ്പോഴും ദുർബലമായി തുടരുകയാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 

പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗം സെപ്റ്റംബറിൽ 7.2 ശതമാനം ഉയർന്ന് 15.47 ദശലക്ഷം ടണ്ണായി മാറി. ജൂണിന് ശേഷം ആദ്യമായാണ് ഇന്ധന ആവശ്യകതയിൽ ഇത്രമാത്രം വർധന രേഖപ്പെടുത്തുന്നത്. ജൂണിൽ പ്രതിമാസ വർധന 16.09 ദശലക്ഷം ടണ്ണായിരുന്നു. 

എന്നാൽ, ഒരു വർഷം മുമ്പത്തെ സമാന കാലയളവിൽ നിന്ന് ഡിമാൻഡ് 4.4 ശതമാനം ഇടിഞ്ഞു, തുടർച്ചയായ ഏഴാം തവണയാണ് വാർഷിക അടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലാണ് (പിപിഎസി) വിവരങ്ങൾ പുറത്തുവിട്ടത്. 

ഡീസലിന്റെ വിൽപ്പനയിൽ ആറ് ശതമാനം ഇടിവ്

രാജ്യത്തെ കൊവിഡ് -19 അണുബാധ വർദ്ധിക്കുകയാണ്. സ്വകാര്യ മേഖലയിൽ പിരിച്ചുവിടലുകളും വർധിക്കുകയാണ്. ഇത് ഇന്ധന ഉപഭോ​ഗത്തെ പ്രതികൂലമായി ബാധിച്ചേക്കും. ഓഗസ്റ്റിലെ ഇന്ധന ആവശ്യകത ഏപ്രിൽ മുതലുള്ള മാസങ്ങളിലെ കണക്കുകൾ പ്രകാരം, ഏറ്റവും ദുർബലമായിരുന്നു. നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക പ്രവർത്തനങ്ങളും ഗതാഗതവും തടസ്സപ്പെട്ടതാണ് ആവശ്യകതയിൽ തുടർച്ചയായ ഇടിവ് റിപ്പോർട്ട് ചെയ്യാൻ കാരണം. 

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന പാരാമീറ്ററാണ് ഡീസൽ ഉപഭോഗം, ഇന്ത്യയിലെ മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന വിൽപ്പനയുടെ 40 ശതമാനം വരും ഇത്. കഴിഞ്ഞ മാസം ഡീസൽ ഉപഭോ​ഗം 13.2 ശതമാനം ഉയർന്ന് 5.49 ദശലക്ഷം ടണ്ണായി. ഓഗസ്റ്റിൽ ഇത് 4.85 ദശലക്ഷം ടണ്ണായിരുന്നു.

എന്നാൽ, വാർഷിക അടിസ്ഥാനത്തിൽ ഡീസലിന്റെ ആവശ്യകത ആറ് ശതമാനം കുറഞ്ഞു.

ഗ്യാസോലിൻ അഥവാ പെട്രോളിന്റെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.3 ശതമാനം ഉയർന്ന് 2.45 ദശലക്ഷം ടണ്ണായി. ഓഗസ്റ്റിലെ 2.38 ദശലക്ഷം ടണ്ണിൽ നിന്ന് 2.9 ശതമാനം വർധന.

പാചക വാതകം അല്ലെങ്കിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വിൽപ്പന 4.8 ശതമാനം ഉയർന്ന് 2.27 ദശലക്ഷം ടണ്ണായി. നാഫ്ത വിൽപ്പന 2.9 ശതമാനം ഉയർന്ന് 1.14 ദശലക്ഷം ടണ്ണായും മാറി. ഓഗസ്റ്റിൽ നിന്ന് 5.7 ശതമാനമായാണ് വിൽപ്പന വർധിച്ചത്.

റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബിറ്റുമെൻ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38.3 ശതമാനം ഉയർന്നു. ഇന്ധന എണ്ണ 7.4 ശതമാനവും പ്രതിമാസം 4.1 ശതമാനവും കുറഞ്ഞു.

click me!