സ്വര്‍ണം വാങ്ങുന്നത് കുറയുന്നു, ഗ്രാമീണ മേഖല ദുര്‍ബലമാകുന്നു: നിക്ഷേപം പണമായി മാറുന്ന പ്രവണതയ്ക്ക് സാധ്യത

By Web TeamFirst Published Nov 6, 2019, 12:19 PM IST
Highlights

സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ രാജ്യത്തെ സ്വർണ ഉപഭോഗം മുൻ വർഷത്തേതിൽ നിന്ന് മൂന്നിലൊന്നായി ഇടിഞ്ഞ് 123.9 ടണ്ണിലെത്തി. നടപ്പുവർഷം സ്വർണ ഉപഭോഗം മുൻവർഷത്തെ 700 ടണ്ണിൽ നിന്ന് എട്ട് ശതമാനത്തോളം കുറയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ ഓപ്പറേഷൻസ് എംഡി  പി.ആർ.സോമസുന്ദരം വ്യക്തമാക്കി.

ദില്ലി: രാജ്യത്തെ ആഭ്യന്തര സ്വർണ ആവശ്യകതയുടെ മൂന്നിൽ രണ്ടുഭാഗവും പരമ്പരാഗത സ്വർണത്തെ നിക്ഷേപമായി കരുതുന്ന ഗ്രാമീണ മേഖലയിൽ നിന്നാണ്. മൺസൂൺ കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലെത്തിയതും കൃഷിനാശവും ഗ്രാമീണമേഖലയുടെ നട്ടെല്ലൊടിച്ചു. ഇത് സ്വർണ ഉപഭോഗത്തേയും പ്രതികൂലമായി ബാധിച്ചു. 

സ്വര്‍ണം വാങ്ങാനുളള ഗ്രാമീണരുടെ താല്‍പര്യം ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പണം വരവ് കുറഞ്ഞതോടെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ സാമ്പത്തികമായി ദുര്‍ബലമാകുന്നതായും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്യുജിസി) പറയുന്നു. 

സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ രാജ്യത്തെ സ്വർണ ഉപഭോഗം മുൻ വർഷത്തേതിൽ നിന്ന് മൂന്നിലൊന്നായി ഇടിഞ്ഞ് 123.9 ടണ്ണിലെത്തി. നടപ്പുവർഷം സ്വർണ ഉപഭോഗം മുൻവർഷത്തെ 700 ടണ്ണിൽ നിന്ന് എട്ട് ശതമാനത്തോളം കുറയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ ഓപ്പറേഷൻസ് എംഡി  പി.ആർ.സോമസുന്ദരം വ്യക്തമാക്കി. സെപ്തംബറിൽ ഇന്ത്യൻ വിപണിയിൽ സ്വർണവില പത്ത് ഗ്രാമിന് 39885 രൂപയെന്ന റെക്കോർഡ് ഉയരത്തിലായിരുന്നു.

ആഭ്യന്തര വിപണിയിലെ സ്വർണവിലയിലും ഇറക്കുമതി തീരുവയിലുമുണ്ടായ വർധന  രണ്ടാം പാദത്തിൽ ആവശ്യകത കുറയാൻ കാരണമായെന്ന് കൗൺസിൽ വിലയിരുത്തുന്നു.ഉത്സവ സീസണായ ഒക്ടോബർ- നവംബർ കാലയളവിൽ സ്വർണ ഉപഭോഗം സാധാരണഗതിയിൽ വർധിക്കാറുണ്ട്. വില കൂടുന്നതോടെ കൂടുതൽ പേർ സ്വർണനിക്ഷേപം പണമാക്കി മാറ്റിയേക്കുമെന്നാണ് സൂചന. ഈ വർഷം രാജ്യത്ത് ഉപയോഗിച്ച സ്വർണത്തിന്റെ വിതരണം 38 ശതമാനത്തോളം കൂടി 120 ടണ്ണിലെത്തുമെന്നും ഡബ്യുജിസി വിലയിരുത്തുന്നു.

click me!