പത്ത് ലക്ഷത്തിലേറെ രൂപ പിന്‍വലിക്കുന്നവരില്‍ നിന്നും നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Jun 10, 2019, 7:13 PM IST
Highlights

സവിശേഷ തിരിച്ചറിയൽ നമ്പർ, ഒറ്റത്തവണ പാസ്‌‍വേഡ് എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ ദുരുപയോഗിച്ചു പണം എടുക്കുന്നതു സാധ്യമ‌ല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

ദില്ലി: പണമായി വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലേറെ രൂപ പിന്‍വലിക്കുന്നവരില്‍ നിന്നും നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടുവനാണ് പുതിയ നീക്കം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  രാജ്യത്തു കള്ളപ്പണ ലഭ്യത കുറയ്ക്കുകയും സർക്കാരിന് ഉദ്ദേശമുണ്ട്. കൂടുതല്‍ പണം പിന്‍വലിക്കുന്നതിന്‌ ആധാർ നിർബന്ധമാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ആരെല്ലാമാണ് പണം പിൻവലിച്ചതെന്നും ഇവർ നികുതിവലയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ് ആധാർ ഉപയോഗിക്കുക. 

സവിശേഷ തിരിച്ചറിയൽ നമ്പർ, ഒറ്റത്തവണ പാസ്‌‍വേഡ് എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ ദുരുപയോഗിച്ചു പണം എടുക്കുന്നതു സാധ്യമ‌ല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
പൊതുവെ വ്യക്തികൾക്കും ബിസിനസുകാർക്കും വർഷത്തിൽ 10 ലക്ഷത്തിൽ കൂടുതൽ പണം പിൻവലിക്കേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ജൂലൈ അഞ്ചിനു എൻഡിഎ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിനു മുന്നോടിയായാണു നിർദേശം വച്ചിട്ടുള്ളത്. 

എന്നാല്‍ പുതിയ തീരുമാനം എങ്ങനെ സമൂഹത്തെ ബാധിക്കും എന്നത് കൂടി കണക്കിലെടുത്താവും പുതിയ നീക്കം. ഡിജിറ്റൽ ഇടപാടിന് അവസരമുള്ളപ്പോൾ പണം നോട്ടായി പിൻവലിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട എന്ന നയമാണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നത്. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക്  ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളുടെ ചാർജ് ഒഴിവാക്കിയത് ഓൺലൈൻ ഇടപാടിനെ പ്രോത്സാഹിപ്പിക്കാനാണ്.

രണ്ടുലക്ഷം രൂപ വരെയുള്ള തുക എൻഇഎഫ്ടി വഴിയും അതിനേക്കാൾ വലിയ തുക ആർടിജിഎസ് വഴിയുമാണു കൈമാറ്റം ചെയ്യുന്നത്. ഈ ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകൾക്കു മേൽ റിസർവ് ബാങ്ക് ഈടാക്കിയിരുന്ന തുക കുറയ്ക്കാനും തീരുമാനമായി. എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജുകൾ പുനഃപരിശോധിക്കാൻ കമ്മിറ്റിയെയും ആർബിഐ നിയമിച്ചു.
 

click me!