ബാങ്കും ഓഹരിയും വസ്തുവും വേണ്ട 'സ്വര്‍ണം മതി': സ്വര്‍ണത്തിന്‍റെ പിന്നാലെ പാഞ്ഞ് നാട്ടുകാര്‍ !

By Anoop PillaiFirst Published Sep 5, 2019, 2:40 PM IST
Highlights

ആഭരണമെന്ന ആവശ്യത്തിന് പുറമേ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണാവശ്യകത ദിനംപ്രതി ഉയരുകയാണ്. സാമ്പത്തിക മാന്ദ്യ സൂചനകളാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയ വര്‍ധിക്കാന്‍ കാരണം. 

സ്വർണ്ണം ഇപ്പോള്‍ സൂപ്പര്‍ഫോമിലാണ്. പവന്‍റെ വില 30,000 ത്തിലേക്ക് അടുക്കുകയാണ്. സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില നിലവില്‍ 29,120 രൂപയാണ്. സെപ്റ്റംബര്‍ നാലിനാണ് സ്വര്‍ണവില 29,000 കടന്ന് മുന്നേറിയത്. 

ഇതോടെ ആഭരണം വാങ്ങുന്നതിന് റെക്കോര്‍ഡ് നിരക്കനുസരിച്ച് 32,000 രൂപയിലധികം നൽകേണ്ടിവരും.  സെപ്റ്റംബര്‍ നാലിലെ നിരക്കനുസരിച്ച് ഒരു കിലോ തങ്കക്കട്ടിക്കുള്ള  ബാങ്ക് നിരക്ക് 40,60,000 രൂപയാണ്. അന്താരാഷ്ട്ര വില  ട്രോയ് ഔൺസിന് (31.1 ഗ്രാം) 1545.26 ഡോളറാണിപ്പോള്‍. സ്വർണ്ണവില ഇനിയും ഉയരാനാണ് സാധ്യതയെന്നും 1600 ഡോളർ കടക്കുമെന്നുമാണ് പ്രവചനങ്ങള്‍. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഓണ്‍സിന് (31.1 ഗ്രാം) 1,552.50 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 

ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യ സൂചനകളും ഇന്ത്യയില്‍ വളര്‍ച്ചാ മുരടിപ്പും തുടരുന്നതാണ് പ്രധാനമായും സ്വര്‍ണവില ഇടിയാന്‍ കാരണം. രാജ്യത്ത് ഉത്സവ സീസണിന് തുടക്കമായതും വിലവര്‍ധനയ്ക്ക് കാരണമായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നത് സ്വര്‍ണ ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നു. ഇത് നിരക്ക് വര്‍ധനയെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 72.39 എന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു.

നിലവില്‍ ഡോളറിനെതിരെ 71.90 എന്ന താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ നാണയം. ഈ സവിശേഷ സാഹചര്യങ്ങള്‍ക്കൊപ്പം കേരളത്തില്‍ വിവാഹ, ഓണം സീസണുകള്‍ തുടങ്ങിയതും വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് നീങ്ങാനിടയാക്കി. 2019 ജനുവരി ഒന്നിന് 23,440 രൂപയായിരുന്ന വില. സെപ്റ്റംബറായതോടെ 25 ശതമാനത്തിനടുത്ത് വര്‍ധിച്ചുകഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് പവന് 25,680 രൂപയായിരുന്ന സ്വര്‍ണവില ആഗസ്റ്റ് അവസാനത്തോടെ 29,000 ത്തിന് അടുത്തെത്തുകയായിരുന്നു. സ്വാതന്ത്യദിനത്തില്‍ വില പവന് 28,000 രൂപയായി ഉയര്‍ന്നു.  

നിലവില്‍ ഓഹരി, ബാങ്ക്, കടപ്പത്ര, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപങ്ങളെയൊക്കെ പിന്നിലാക്കിയാണ് സ്വര്‍ണത്തിന്‍റെ കുതിപ്പ്. ആഭരണമെന്ന ആവശ്യത്തിന് പുറമേ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണാവശ്യകത ദിനംപ്രതി ഉയരുകയാണ്. സാമ്പത്തിക മാന്ദ്യ സൂചനകളാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയ വര്‍ധിക്കാന്‍ കാരണം. സ്വര്‍ണത്തിന്‍റെ വിപണി വിലയ്ക്കൊപ്പം പണിക്കൂലി, പണിക്കുറവ്, ജിഎസ്ടി, പ്രളയസെസ് തുടങ്ങിയവ കൂടി ചേരുന്നതോടെ ആഭരണമെന്ന നിലയ്ക്ക് സ്വര്‍ണത്തെ സമീപിക്കുന്നവരുടെ കൈ പൊളളും. ഇതോടെ വിപണി വിലയെക്കാള്‍ ഏകദേശം 3,000 രൂപയോളം സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവ് കൂടുതല്‍ നല്‍കേണ്ടി വരും. 

എന്നാല്‍, ഇന്ത്യയിലേക്കുളള സ്വര്‍ണ ഇറക്കുമതിയില്‍  വാര്‍ഷികാടിസ്ഥാനത്തില്‍ 73 ശതമാനത്തിന്‍റെ കുറവ് റിപ്പോര്‍ട്ട് ചെയ്തു. വില വര്‍ധിച്ചത് കാരണം ഉപഭോഗം കുറഞ്ഞതും ഇറക്കുമതിച്ചുങ്കത്തിലുണ്ടായ വര്‍ധനയുമാണ് ഇറക്കുമതി കുറയാനിടയാക്കിയത്. ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തേക്കുളള സ്വര്‍ണ കള്ളക്കടത്ത് വലിയ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 111.47 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അത് വെറും 30 ടണ്‍ മാത്രമായി കുറഞ്ഞു. 
 

click me!