ഈ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റാല്‍ എന്ത് കിട്ടും?, ലക്ഷ്യം നേടാനാകുമോ മോദി സര്‍ക്കാരിന്

By Web TeamFirst Published Oct 7, 2019, 4:50 PM IST
Highlights

ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതോടെ ഭാരത് പെട്രോളിയത്തിന് പൊതുമേഖല എണ്ണക്കമ്പനിയെന്ന പദവി നഷ്ടമായേക്കും. 

പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ ഈ വര്‍ഷം 1.05 ലക്ഷം കോടി രൂപ നേടിയെടുക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ 12,357 കോടി രൂപ മാത്രമാണ് പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് നേടാനായത്. ഭാരത് പെട്രോളിയം അടക്കമുളള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ.

തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിനും തന്ത്രപരമായി ഓഹരി വിറ്റഴിക്കാനുള്ള പുതിയ പ്രക്രിയയ്ക്കും മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന യോഗത്തിൽ ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിനെ (ദീപം) തന്ത്രപരമായ ഓഹരി വിൽപ്പനയ്ക്കുള്ള നോഡൽ വകുപ്പാക്കി മാറ്റുകയും ചെയ്തു. ഇതോടെ പൊതുമേഖല ഓഹരി വില്‍പ്പനയ്ക്ക് ഇനി വേഗം 'ഡബിളാകും'. 

തന്ത്രപരമായ ഓഹരി വില്‍പ്പന നടപ്പാക്കുന്നത് സംബന്ധിച്ചുളള നിര്‍ണായക തീരുമാനമെടുക്കുന്നത് ഇനിമുതല്‍ നിതി ആയോഗും ദീപവും മാത്രമാകും. പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ), കോണ്‍കോര്‍, നീപ്കോ, ടിഎച്ച്ഡിസി തുടങ്ങിയവയുടെ ഓഹരികളാണ് സര്‍ക്കാര്‍ വില്‍പ്പന നടത്തുന്നത്. നവംബര്‍ അവസാനത്തോടെ വില്‍പ്പന സംബന്ധിച്ച അന്തിമ അനുമതിക്കായി റിപ്പോര്‍ട്ട് ക്യാബിനറ്റിന്‍റെ പരിഗണനയ്ക്ക് എത്തിയേക്കും. പൊതുമേഖല ഓഹരി വില്‍പ്പനയുടെ ചുമതലയുളള മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷന്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഈ സമിതി കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു. 

75,000 കോടി ലഭിക്കുമോ !

ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതോടെ ഭാരത് പെട്രോളിയത്തിന് പൊതുമേഖല എണ്ണക്കമ്പനിയെന്ന പദവി നഷ്ടമായേക്കും. ഷിപ്പിങ് കോര്‍പ്പറേഷന്‍റെ 63.75 ശതമാനം ഓഹരികളും കോണ്‍കോറിന്‍റെ 30 ശതമാനം ഓഹരികളും നീപ്കോയുടെ 100 ശതമാനവും ടിഎച്ച്ഡിസിയുടെ 75 ശതമാനം ഓഹരികളും സര്‍ക്കാര്‍ വിറ്റഴിക്കും. ഇതിനൊപ്പം ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കും ദീപത്തിന്‍റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകും. 

ഭാരത് പെട്രോളിയത്തിന്‍റെ 53 ശതമാനം ഓഹരി വില്‍പ്പനയിലൂടെ 65,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കോണ്‍കോറിന്‍റെ ഓഹരി വില്‍പ്പനയിലൂടെ 11,000 കോടിയോളം രൂപയും ലഭിച്ചേക്കും. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പനയിലൂടെ 1,300 കോടിയും ഖജനാവിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍, കോണ്‍കോറിന്‍റെ 30 ശതമാനം ഓഹരി എന്നിവയുടെ വില്‍പ്പനയിലൂടെ  ഏകദേശം 70,000 മുതല്‍ 75,000 കോടി രൂപ വരെ സര്‍ക്കാരിന് നേടിയെടുക്കാനായേക്കും. 

1.02 ലക്ഷം കോടി രൂപയുടെ ആസ്തിയുളള പൊതുമേഖല എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന ശ്രമങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ രീതികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഭാരത് പെട്രോളിയം അടക്കമുളളവയുടെ വില്‍പ്പനയ്ക്കായി സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഐപിഒയ്ക്കും (പ്രാഥമിക ഓഹരി വില്‍പ്പന) ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയില്‍) തുടങ്ങിയവയുടെ മുന്നോടിയായി നടപ്പാക്കാറുളള റോഡ് ഷോകളും നിക്ഷേപകരെ ആകര്‍ഷിക്കാനുളള മാര്‍ഗങ്ങളും ദീപം പൊതുമേഖല ഓഹരി വില്‍പ്പനയ്ക്ക് മുന്‍പും സംഘടിപ്പിക്കും.   

രണ്ട് ഘട്ടങ്ങളായുളള ബിഡിങ്ങിലൂടെയാകും കമ്പനികളുടെ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുക. ആദ്യത്തേത് താല്‍പര്യപത്രത്തെ അടിസ്ഥാനപ്പെടുത്തിയുളള ബിഡും രണ്ടാമത്തേത് ഫിനാന്‍ഷ്യല്‍ ബിഡുമായിരിക്കും. നാല് മുതല്‍ അഞ്ച് മാസം കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി ലക്ഷ്യം ജിഡിപിയുടെ 3.3 ശതമാനമായി നിലനിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 

click me!