ടിക്കറ്റ് നിരക്ക് കൂടുമോ? കേന്ദ്ര ബജറ്റില്‍ റെയില്‍വേയുടെ പ്രതീക്ഷകളും സാധ്യതകളും

By Web TeamFirst Published Jan 23, 2019, 4:09 PM IST
Highlights

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റെയില്‍വേയുടെ പദ്ധതി ചെലവ് പടിപടിയായി ഉയരുകയാണ്. അതിനാല്‍ ബജറ്റ് വിഹിതം കുറഞ്ഞാല്‍ റെയില്‍വേയ്ക്ക് ചെലവിനുളള പണം പുറത്ത് നിന്ന് കണ്ടെത്തുകയോ വരുമാനം വര്‍ദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. ഈ വര്‍ഷം ബജറ്റില്‍ റെയില്‍വേയ്ക്കുളള വിഹിതത്തില്‍ കുറവ് വന്നാല്‍ ടിക്കറ്റ് നിരക്ക് അടക്കമുളളവയ്ക്ക് ചിലപ്പോള്‍ വര്‍ദ്ധനയുണ്ടായേക്കും. 

ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനാണ്. പാത ഇരട്ടിപ്പിക്കല്‍, പാതകളുടെ നവീകരണം, വൈദ്യുതീകരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ബജറ്റിലുണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

2018-19 ലെ ബജറ്റ് വിഹിതത്തില്‍ നിന്ന് 28 ശതമാനം കൂടുതല്‍ വിഹിതമാണ് ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം ആഗ്രഹിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 53,060 കോടി രൂപയായിരുന്നു ഇന്ത്യന്‍ റെയില്‍വേയ്ക്കുളള ആകെ ബജറ്റ് വിഹിതം. ഈ വര്‍ഷം ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത് 68,000 കോടി രൂപയാണ്. 

എന്നാല്‍, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് വിഹിതത്തില്‍ മുന്‍ ബജറ്റിനെക്കാള്‍ 5,000 മുതല്‍ 10,000 കോടിയുടെ വരെ കുറവുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് കൂടുതല്‍ തുക മറ്റ് സ്രോതസ്സുകളില്‍ നിന്ന് സമാഹരിക്കേണ്ടി വരും. 1.465 ട്രില്യണ്‍ രൂപയാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യം വയ്ക്കുന്ന ഈ വര്‍ഷത്തെ മൂലധന ചെലവ്.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിലവില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടുകളുടെ അപര്യാപ്തതയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റെയില്‍വേയുടെ പദ്ധതി ചെലവ് പടിപടിയായി ഉയരുകയാണ്. അതിനാല്‍ ബജറ്റ് വിഹിതം കുറഞ്ഞാല്‍ റെയില്‍വേയ്ക്ക് ചെലവിനുളള പണം പുറത്ത് നിന്ന് കണ്ടെത്തുകയോ വരുമാനം വര്‍ദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. ഈ വര്‍ഷം ബജറ്റില്‍ റെയില്‍വേയ്ക്കുളള വിഹിതത്തില്‍ കുറവ് വന്നാല്‍ ടിക്കറ്റ് നിരക്ക് അടക്കമുളളവയ്ക്ക് ചിലപ്പോള്‍ വര്‍ദ്ധനയുണ്ടായേക്കും. 

2015- 16 ല്‍ പദ്ധതി ചെലവ് 93,520 കോടി രൂപയായിരുന്നെങ്കില്‍ ആയിരുന്നെങ്കില്‍ 2016-17 ലേക്ക് വന്നപ്പോള്‍ അത് 1.09 ട്രില്യണ്‍ ആയി ഉയര്‍ന്നു. 2017-18 ല്‍ അത് 9.2 ശതമാനം ഉയര്‍ന്ന് 1.2 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ റെയില്‍വേ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടതും, ലാഭം നല്‍കുന്നതുമായ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നാണ് റെയില്‍വേയുടെ വിഷയങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്‍ററി കമ്മിറ്റി അഭിപ്രായപ്പെട്ടത്. ടിക്കറ്റ് നിരക്കിന് ഉപരിയായി വരുമാനം വര്‍ദ്ധിപ്പിക്കാനായി ആഭ്യന്തര വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. 

വിഹിതത്തില്‍ കുറവ് വരുത്തിയാലും ട്രാക്കുകളുടെ നവീകരണം, വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യ വികസനത്തിലാകും ബജറ്റില്‍ കൂടുതല്‍ ഊന്നാല്‍ എന്നാണ് ദില്ലിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്ത്യക്കാരന്‍റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന് നിന്നിട്ടുളള നമ്മുടെ റെയില്‍വേ സംവിധാനം ഇപ്പോള്‍ ബജറ്റ് പ്രതീക്ഷയുടെ 'ട്രാക്കിലാണ്'...

click me!