കൊയ്ത്ത് തുടങ്ങി, നെല്ലെടുക്കാൻ നടപടയില്ല,വിലയിടിഞ്ഞു, ഇഞ്ചി കർഷകർ ദുരിതത്തിൽ

By Web TeamFirst Published Sep 21, 2022, 7:03 AM IST
Highlights

ജില്ലാ ഭരണകൂടം തയ്യാറാക്കിയ കാർഷിക കലണ്ടർ പ്രകാരം നെല്ലു കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. കേന്ദ്രം കൂട്ടിയ താങ്ങുവില നൽകണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്

പാലക്കാട് : പാലക്കാട് ജില്ലയിൽ കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലു സംഭരണം ഇതുവരെ ആരംഭിച്ചില്ല. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി.ശക്തമായ മഴകൂടി പെയ്താൽ നെല്ല് സൂക്ഷിക്കുന്നതും പ്രതിസന്ധിയാണ്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ കാർഷിക കലണ്ടർ പ്രകാരം കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. കേന്ദ്രം കൂട്ടിയ താങ്ങുവില നൽകണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഒന്നിനും കൃത്യമായ മറുപടി നൽകാതെ  ഇരിക്കുകയാണ് സപ്ലൈക്കോ

മന്ത്രിമാരും എംഎൽഎമാരും ഇക്കാര്യത്തിൽ ശക്തമായി ഉടൻ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.അതിന് പുറമെ കേന്ദ്രം നെല്ലിൻ്റെ താങ്ങുവില ഒരു രൂപ കൂട്ടിയിരുന്നു. എന്നാൽ സംസ്ഥാനം 28.രൂപ 20 പൈസയ്ക്ക് തന്നെയാണ് സംഭരിക്കുക എന്നാണ് ഒടുവിലെ വിവരം. അതായത് കേന്ദ്രവിലവർധന കേരളത്തിൽ കിട്ടില്ല എന്നർത്ഥം. ഇതിലും കർഷകർക്ക് പരിഭവമുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ ഇഞ്ചി കർഷകരും കടുത്ത പ്രതിസന്ധിയിൽ ആണ് . കനത്ത വിലയിടിവിൽ വിപണി തകർന്നതോടെ ഇടുക്കിയിലെ കർഷകർ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുകയാണ്. കിലോയ്ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടൻ ഇഞ്ചിക്ക് ഇപ്പോൾ 25 രൂപ മാത്രമാണ് കർഷകർക്ക് കിട്ടുന്നത്.

സംസ്ഥാനത്തെ ഇഞ്ചി കർഷകർക്ക് ഇത് കണ്ണീരോണം ആയിരുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ഇഞ്ചിക്ക് ഉൽപ്പാദന ചെലവിന് 
ആനുപാതികമായ വില കിട്ടുന്നില്ല. ഇത്തവണ സ്ഥിതി രൂക്ഷമായി.ഇടുക്കിയിൽ നാടൻ ഇഞ്ചിവില 25 രൂപ വരെ കൂപ്പുകുത്തി. മുൻപ്
കിലോയ്ക്ക് നൂറു രൂപവരെ ഉയർന്നു നിന്നിരുന്ന ഇഞ്ചി വിലയാണ് നാലിലൊന്നായി ഇടിഞ്ഞത്. എന്നാൽ വളത്തിനും കീടനാശിനിക്കുമൊക്കെ
വില കുത്തനെ ഉയരുകയും ചെയ്തു. പണിക്കാരുടെ കൂലിയും കൂടി.ഒരു കിലോ ഇഞ്ചി വിപണിയിലെത്തിക്കാൻ കർഷകന് ഏറ്റവും കുറഞ്ഞത് 50 രൂപ എങ്കിലും മുടക്കുണ്ട്. സാധാരണ ഓണക്കാലത്ത് വില അല്പം ഉയരാറുണ്ട്. ഇത്തവണ അതും ഉണ്ടായില്ല

കിലോയ്ക്ക് 250 രൂപയുണ്ടായിരുന്ന ചുക്കിൻറെ വില 110ലേക്ക് താഴ്ന്നു. കോവിഡ് കാലത്ത് ഉണ്ടായ കൂറ്റൻ തകർച്ചയിൽ നിന്ന് ഇഞ്ചി കർഷകന് ഇനിയും കരകയറാനായിട്ടില്ല. കോവിഡിൽ കയറ്റുമതി കുറഞ്ഞതോടെ മാർക്കറ്റിൽ നിന്നും പിൻവാങ്ങിയ വൻകിട വ്യാപാരികൾ പലരും തിരിച്ചെത്തിയിട്ടില്ല. ഇതിനെല്ലാം ഒപ്പമാണ് കാലംതെറ്റിയ കാലാവസ്ഥ ഉണ്ടാക്കുന്ന വെല്ലുവിളികൾ.

ഒരു വർഷം എഴുപതിനായിരം ടൺ ഇഞ്ചി ഉല്പാദിപ്പിച്ചിരുന്ന കേരളത്തിൽ ഇപ്പോൾ നൂറു കണക്കിന് കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്തിരുന്ന പലരും ഈ ജൂണിൽ കൃഷിയിറക്കാൻ തയാറായില്ല. സർക്കാരും കൃഷിവകുപ്പും അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഇഞ്ചി കൃഷിതന്നെ കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

‌പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ,ഒരു ഷട്ടർ താനേ ഉയർന്നു , ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

click me!