കൊവിഡിൽ സമ്മർദ്ദത്തിലായി വിപണി: സെൻസെക്സിലും നിഫ്റ്റിയിലും വൻ വ്യാപാര നഷ്ടം; പിടിച്ചു നിന്ന് ഫാർമ സൂചിക

By Web TeamFirst Published Apr 19, 2021, 4:38 PM IST
Highlights

ഇന്ത്യൻ വിപണികൾക്ക് വിപരീതമായി, ലോക ഓഹരികൾ റെക്കോർഡ് ഉയരത്തിനടുത്താണ് വ്യാപാരം നടന്നത്. 

യരുന്ന കൊവിഡ് -19 പകർച്ചവ്യാധി പ്രതിസന്ധികളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി വ്യാപാരത്തിൽ വൻ നഷ്ടം രേഖപ്പെടുത്തി. 3.6 ട്രില്യൺ രൂപയുടെ ഓഹരികൾ നിക്ഷേപകർ ഇന്ന് വിപണിയിൽ വിറ്റഴിച്ചതിനെ തുടർന്ന് ദലാൽ സ്ട്രീറ്റിൽ ഓഹരികളുടെ നഷ്ടക്കണക്ക് വർധിച്ചു. 
 
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ, നിഫ്റ്റി ഫാർമ സൂചിക 0.17 ശതമാനം ഉയർന്നു. നേട്ടത്തിൽ അവസാനിച്ച ഒരേയൊരു സൂചികയാണ് നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ യഥാക്രമം 0.33 ശതമാനവും 0.9 ശതമാനവും ഇടിഞ്ഞു. ചാക്രിക മേഖലകളിൽ നിഫ്റ്റി പി എസ് യു ബാങ്ക്, നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ 2.5 ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിൽ ഇടിവ് നേരിട്ടു. അതേസമയം, നിഫ്റ്റി ഓട്ടോ, റിയൽറ്റി, മെറ്റൽ സൂചികകൾ നാല് ശതമാനം വരെ താഴേക്ക് പോയി.

ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ അവരുടെ മൂന്ന് ദിവസത്തെ നേട്ടക്കണക്കുകളിൽ നിന്ന് താഴേക്ക് പതിച്ചു. ഇൻ​‍​​‍​‍ട്രാ ഡേ വ്യാപാരത്തിൽ, സെൻസെക്സ് 1,469 പോയിന്റ് ഇടിഞ്ഞ് 47,362.71 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 14,200 നിലവാരത്തിന് താഴെയായി. വർദ്ധിച്ചുവരുന്ന കൊവിഡ് -19 അണുബാധകൾക്കിടയിൽ ഓക്സിജൻ, വാക്സിനുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ കുറവ് രാജ്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും ലോക്ക്ഡൗൺ അടക്കമുളള നിയന്ത്രണങ്ങൾ കടുപ്പിക്കുക കൂടി ചെയ്തതോ‌ടെ നിക്ഷേപകർ സമ്മർദ്ദത്തിലായി, ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്ന തോന്നൽ വിപണിയിൽ സൃഷ്ടിച്ചു. ഇക്വിറ്റികളുടെ വിൽപ്പനയ്ക്ക് ഈ ഘടകങ്ങൾ കാരണമാവുകയും ചെയ്തു.

കൂട്ടത്തകർച്ച

അവസാന മണിക്കൂറിൽ, സെൻസെക്സ് 883 പോയിൻറ് അഥവാ 1.81 ശതമാനം ഇടിഞ്ഞ് 47,949 ൽ എത്തി വ്യാപാരം അവസാനിച്ചു. നിഫ്റ്റി 50 സൂചിക 258 പോയിൻറ് അഥവാ 1.77 ശതമാനം ഇടിഞ്ഞ് 14,359 ൽ എത്തി.

ബ്രിട്ടാനിയ, ഡോ. റെഡ്ഡീസ് ലാബ്സ്, ഇൻഫോസിസ്, വിപ്രോ, സിപ്ല എന്നിവരാണ് നിഫ്റ്റി സൂചികയിൽ നേട്ടമുണ്ടാക്കിയത്, 0.6 ശതമാനത്തിനും 1.5 ശതമാനത്തിനും ഇടയിലാണ് നേട്ടം. അദാനി പോർട്ട്സ്, പവർ ഗ്രിഡ്, ഒ എൻ ജി സി, ഹീറോ മോട്ടോകോർപ്പ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓ​ഹരികൾ. ഇവ നാല് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

വിശാലമായ വിപണികളിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.9 ശതമാനവും 1.6 ശതമാനവും ഇടിഞ്ഞു.
 
ആഗോള വിപണികൾ

ഇന്ത്യൻ വിപണികൾക്ക് വിപരീതമായി, ലോക ഓഹരികൾ റെക്കോർഡ് ഉയരത്തിനടുത്താണ് വ്യാപാരം നടന്നത്, കൊവിഡ് -19 ൽ നിന്നുളള ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ സാധ്യതകളിൽ വിപണികൾ പൊതുവെ ഉത്സാഹഭരിതരായിരുന്നു.

യൂറോപ്പിലെ STOXX 600 0.2 ശതമാനവും എം എസ് സി ഐയുടെ പ്രധാന യൂറോപ്യൻ സൂചിക 0.1 ശതമാനവും ഉയർന്നു. ജപ്പാനിലെ നിക്കെയും ദക്ഷിണ കൊറിയയുടെ കോസ്പിയും നേരിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ ചൈന സി എസ് ഐ 300 സൂചിക 2.4 ശതമാനം ഉയർന്നു.


 

click me!