ജല്ലിക്കെട്ട് ഭ്രാന്തമായ ഒരു ആവര്‍ത്തനം!

By MG RadhakrishnanFirst Published Oct 16, 2019, 12:57 PM IST
Highlights


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ജല്ലിക്കെട്ടിന്റെ റിവ്യു. എം ജി രാധാകൃഷ്‍ണൻ എഴുതുന്നു.

ഹൈറേഞ്ചിലെ കുടിയേറ്റ ക്രിസ്ത്യാനി.  കുടിച്ചുമറിഞ്ഞ്,  തമ്മിൽത്തല്ലി, വെട്ടിക്കൊന്ന്,  തെറി പറഞ്ഞ്, പോത്തിറച്ചി മൂക്കുമുട്ടെ തിന്ന്, മുണ്ടു പൊക്കി അസഭ്യം കാട്ടി, മുന്നിൽ കാണുന്ന പെണ്ണുങ്ങളെ കയറിപ്പിടിച്ചു മദിച്ചുപുളച്ച്   നടക്കുന്ന പ്രാകൃതൻ. അവിടുത്തെ പെണ്ണുങ്ങളും അങ്ങനെ ഒക്കെതന്നെ. സ്ത്രീകൾക്ക് മാത്രം ആനന്ദകരമായ അടുക്കളപ്പണിയും പരദൂഷണവും കൂടി ഉണ്ട്. കേരളത്തിന്റെ മറ്റിടങ്ങളിലെ സംസ്‍കാരസമ്പന്നരുടെ അപരം.

സിനിമയും സീരിയലും സാഹിത്യവും ഒക്കെ അടങ്ങുന്ന ജനപ്രിയ സംസ്‍കാരം മലയാളി മനസ്സിൽ ഊട്ടിയുറപ്പിച്ച വാർപ്പു മാതൃക. ചലച്ചിത്ര മാധ്യമ ശില്‍പവൈദഗ്ധ്യത്തിന്റെ ആത്യന്തികവും അത്യന്താധുനികവുമായ ഉദാഹരണമായി വിദേശ വിമർശകർ പോലും ആഘോഷിക്കുന്ന  ജല്ലിക്കെട്ട് എന്ന ചലച്ചിത്രത്തിന്റെ മുഖ്യകർമം ഈ സ്റ്റീരിയോ ടൈപ്പിന്റെ ഭ്രാന്തമായ ആവർത്തനം ആണ്. രൂപപരമായ എല്ലാ പരീക്ഷണങ്ങളുടെയും പുതുമയും പ്രസക്തിയും അപ്രധാനമല്ല. ഭാവുകത്വനവീകരണം സാധ്യമാക്കുന്നതും അതാണ്. പക്ഷേ രൂപമാത്രമായ പരീക്ഷണത്തിന്റെ സ്വത്വം തന്നെ താൽക്കാലികത ആണ്. കാലം മുന്നോട്ടുപോകും തോറും പിന്തള്ളപ്പെടാൻ വിധിക്കപ്പെട്ടവ.  അപ്പോൾ ഒരു സാംസ്‍കാരിക രൂപത്തിന്റെ ദീർഘ കാലമൂല്യം നിർണയിക്കപ്പെടുക അത് സ്വന്തം കാലത്തോട് പുലർത്തുന്ന സത്യസന്ധതയുടെ അടിസ്ഥാനത്തിൽ ആണ്.  അവിടെ ജല്ലിക്കെട്ട് വിജയിക്കുന്നില്ല.

കാലത്തോട് നീതി പുലർത്താൻ റിയലിസത്തിന്റെ ശൈലി തന്നെ വേണമെന്നല്ല വിവക്ഷ. പക്ഷേ ഒരു പ്രദേശത്തെയോ സമൂഹത്തെയോ വ്യക്തമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള ആഖ്യായിക ഏകപക്ഷീയവും വാർപ്പു മാതൃകാഭരിതവും ആകുന്നത് വിമർശന വിധേയമാകേണ്ടതുണ്ട്. ആ ആഖ്യായികയിൽ രാഷ്‍ട്രീയവും സാമൂഹ്യവും ആയ പ്രതിലോമ - വിഭാഗീയ ഘടകങ്ങൾ ഉൾച്ചേരുന്നത് കൊണ്ട് പ്രത്യേകിച്ചും.

കലികാലമായ വർത്തമാനകാലത്ത് മനുഷ്യനെ മോക്ഷത്തിൽ നിന്ന് അകറ്റുന്ന ആറ് ശത്രുക്കൾ കാമകോധലോഭമദമാത്സര്യങ്ങൾ ( ഷഡ് രിപുക്കൾ/അരിശദ്വർഗം) എന്നിവയാണ്എന്ന് ഹിന്ദു ദർശനം. ആണധികാരത്തിന്റെ ക്രൗര്യo മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നു എന്നതും ശരി. പക്ഷേ ഇതെല്ലാം ഒരു പ്രദേശത്തിന്റെയോ സമുദായത്തിന്റെയോ അടയാളമായി ചിത്രീകരിക്കുമ്പോൾ അത് അപായകരമായി ഏകപക്ഷീയമാകുമെന്ന് മാത്രം. മാധ്യമ ശില്‍പവൈദഗ്ദ്ധ്യമോ സാങ്കേതിക മാസ്‍മര വിദ്യയോ ഒന്നും അതിന് മറയാകുന്നില്ല.

click me!