ഇവിഎമ്മും വിവിപാറ്റും, പോളിം​ഗ് ബൂത്തിലേക്ക് പോകുമ്പോൾ അറിയേണ്ടതെന്തൊക്കെ

By Web TeamFirst Published Apr 22, 2019, 5:44 PM IST
Highlights

അപ്പോ നാളെ രാവിലെ എല്ലാവരും പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. അവിടെ എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നോക്കാം. 

പ്രചരണവും കൊട്ടിക്കലാശവുമടക്കം ബഹളങ്ങളെല്ലാം കഴിഞ്ഞു. നാളെ കേരളം വിധിയെഴുതുകയാണ്. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌ർ അതിൽ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ,174 ട്രാൻസ്ജെന്ററുകൾ. 2000ത്തിന് ശേഷം ജനിച്ച മിലേനിയൽസ് ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകൾ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇവിഎമ്മുകളെ പറ്റിയും വിവിപാറ്റുകളെ പറ്റിയും അറിയേണ്ടതെല്ലാം. 

രാവിലെ ഏഴ് മണിക്ക് പോളിം​ഗ് ആരംഭിക്കും.

പോളിം​ഗ് ബൂത്തിൽ ചെല്ലുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ‌‍ർഡ് എടുക്കാൻ മറക്കരുത് ( ഇലക്ഷൻ ഐഡി കാ‌‍‌ർഡ് ഇല്ലെങ്കിൽ പാസ്പോർട്ട് (ഒറിജിനൽ), ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് എന്നിവയിലൊന്ന് കയ്യിൽ കരുതണം )

മൂന്ന് പോളിംഗ് ഓഫീസരും ഒരു പ്രിസൈഡിംഗ് ഓഫീസറുമായിരിക്കും പോളിംഗ് ബൂത്തിലുണ്ടാകുക

ഒന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ തിരച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റും പരിശോധിച്ച്
ഉറപ്പ് വരുത്തും. എന്നിട്ട് സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്‍റുമാർ കേൾക്കെ വോട്ടറുടെ പേര് വിളിച്ച് പറയും

ആൾമാറാട്ടം നടത്തിയെന്ന് പോളിംഗ് ഏജന്‍റിന് സംശയം തോന്നിയാൽ വോട്ട് ചാലഞ്ച് ചെയ്യാൻ പോളിംഗ് ഏജന്‍റുമാർക്ക് ആകും

വോട്ട് ചാലഞ്ച് ചെയ്തില്ലെങ്കിൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടത് ചൂണ്ടു വിരലിൽ മഷി പുരട്ടും. ഒപ്പം രജിസ്റ്റിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അതിന് ശേഷം ക്രമനമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്സ് സ്ലിപ്പും നൽകും. 

വോട്ടേഴ്സ് സ്ലിപ്പുമായി വോട്ടർ മൂന്നാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് നീങ്ങും. വോട്ടേഴ്സ് സ്ലിപ്പ് സ്വീകരിക്കുന്ന മൂന്നാം ഓഫീസർ ഇവിഎമ്മിന്‍റെ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അപ്പോൾ ഒരു നീണ്ട ബിപ്പ് ശബ്ദം കേൾക്കാം. 

വോട്ടിം​ഗ് കംപാ‌ർട്ടമെന്റിനകത്ത് ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിന്റെ ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവുമാണ് ഉണ്ടാവുക. ഒരു ഇവിഎമ്മിൽ 16 സ്ഥാനാ‌‌ർത്ഥികളെ മാത്രമേ ഉൾക്കൊള്ളിക്കാനാകൂ നിങ്ങളുടെ മണ്ഡലത്തിൽ 16ൽ കൂടുതൽ സ്ഥാനാ‌ത്ഥികളുണ്ടെങ്കിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ പതിനാറിലധികം സ്ഥാനാ‌ർത്ഥികൾ മത്സരിക്കുന്നുണ്ട്.

ബാലറ്റ് യൂണിറ്റിന്‍റെ ഇടത് ഭാഗത്തായി പച്ച ലൈറ്റ് തെളിഞ്ഞിരിക്കുന്നുണ്ടാകും. വോട്ട് സ്വീകരിക്കാൻ യന്ത്രം തയ്യാറാണ് എന്നാണ് ഇതിന്‍റെ അർത്ഥം. 

സ്ഥാനാർത്ഥിയുടെ പേരും, ചിഹ്നവും, ചിത്രവും ബാലറ്റ് യൂണിറ്റിലുണ്ടാകും. സ്ഥാനാ‌ർത്ഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമ‌ർത്തിയാൽ വോട്ട് രേഖപ്പെടുത്തും. 

നീല ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പച്ച ലൈറ്റ് മാറി ചുവന്ന ലൈറ്റ് കത്തും. ഒരു ബീപ് ശബ്ദവും കേൾക്കാം. ഒരു തവണ മാത്രമേ ബട്ടൺ അമർത്തേണ്ടതുള്ളൂ. അത് കഴിഞ്ഞാൽ ബാലറ്റ് യൂണിറ്റ് ലോക്ക് ആകും. ബീപ്പ് ശബ്ദം കേട്ടില്ലെങ്കിലോ ചുവന്ന ലൈറ്റ് കത്താതിരിക്കുകയോ ചെയ്താൽ ഉടൻ പോളിം​ഗ് ഓഫീസറുടെ സഹായം തേടുക. 

വോട്ടർ ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ  വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താൻ ഏഴ് സെക്കന്‍റ് സമയമാണ് ലഭിക്കുക. രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ ആകില്ല. ഏഴ് സെക്കന്‍റിന് ശേഷം രസീതുകൾ വിവിപാറ്റ് മെഷീനിന്‍റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും. തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽ നിന്ന് കേൾക്കും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു എന്നർത്ഥം.

വോട്ട് ചെയ്ത സ്ഥാനാ‌ർത്ഥിയുടെ സ്ലിപ്പല്ല വിവിപാറ്റിൽ നിന്ന് അച്ചടിച്ചതെങ്കിൽ പോളിം​ഗ് ഓഫീസറുടെ സഹായം തേടുക.

വൈകിട്ട് ആറ് മണിവരെയാണ് പോളിം​ഗ് .എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാൽ ഇവിഎം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമ‌ർത്ത് പോളിം​ഗ് ഓഫീസ‌ർ വോട്ടെടുപ്പ് അവസാനിപ്പിക്കും.

വിവിപാറ്റിനെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ട്

കൂടുതൽ വായിക്കാൻ: 

എന്താണ് വിവിപാറ്റ്? തെരഞ്ഞെടുപ്പ് ഫലം അറിയാൻ കൂടുതൽ നേരം കാത്തിരിക്കേണ്ടി വരുമോ?

ശരിക്കും ഈ വോട്ടിംഗ് മെഷീൻ ഹാക്കാൻ പറ്റുമോ?

വീ‍ഡിയോ കാണാം : 

വിവി പാറ്റ് മെഷീനില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ

click me!