തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി എഴുന്നള്ളി; തൃശൂര്‍ പൂര വിളംബരം കര്‍ശന സുരക്ഷയിൽ

By Web TeamFirst Published May 12, 2019, 9:21 AM IST
Highlights

മുൻപെങ്ങുമില്ലാത്ത വിധമുള്ള പുരുഷാരമാണ് പൂര വിളംബര ചടങ്ങിന് തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിച്ചപ്പോൾ ആര്‍പ്പു വിളിച്ച് ആവേശം അതിരു കടക്കരുതെന്ന് സംഘാടര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു.

തൃശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് വിവാദങ്ങൾക്കൊടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്. 

ആന എഴുന്നള്ളത്ത് നടക്കുമ്പോൾ ചുരുങ്ങിയത് പത്ത് മീറ്റര്‍ ചുറ്റവളവിലെങ്കിലും ആളുകളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമ്പത് മീറ്റര്‍ പരിസരത്ത് വരെ ആളുകളെ അടുപ്പിക്കാതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉള്ളത്. 

നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പൂര പ്രേമികളും ആനപ്രേമികളുമായി മുൻപെങ്ങുമില്ലാത്ത വിധം വലിയൊരു ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി. എന്നാൽ ആര്‍പ്പ് വിളിക്കരുതെന്ന മുന്നറിയിപ്പ് ദേവസ്വം ഭാരവാഹികൾ നൽകുന്നുണ്ടായിരുന്നു.

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയിൽ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസൻ എന്ന ആന തേക്കിൻകാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാൽ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകൾക്കിടെയാണ് ചടങ്ങുകൾ നടന്നത്.

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത്. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 

click me!