കൊച്ചി: ജോലി കിട്ടാന്‍ വ്യാജരേഖയുണ്ടാക്കിയ കേരള രജ്ഞി മുൻ ക്യാപ്റ്റൻ രോഹന്‍ പ്രേമിനെതിരെ പൊലീസ് കേസ്. എജീസ് ഓഫീസിൽ ഓഡിറ്ററായിരുന്ന രോഹനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഝാൻസിയിലെ ബുന്തേൽഗണ്ട് സർവ്വകലാശാലയുടെ പേരിലുള്ള ബി. കോം സർട്ടിഫിക്കറ്റാണ് ജോലിക്കായി റോഹൻ പ്രേം ഹാജരാക്കിയത്.
2015ൽ ഓഡിറ്ററായി മുൻ രജ്ഞി ക്യാപ്റ്റൻ ഏജീസ് ഓഫീസിൽ ജോലിക്കുകയറി. സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയെ കുറിച്ച് ഏജീസ് ഓഫീസ് സർവ്വകലാശാലക്ക് കത്തയച്ചു. റോഹൻ പ്രേം വിദ്യാർത്ഥിയായിരുന്നില്ലെന്നും ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നുമായിരുന്നു സർവ്വകലാശാലയുടെ മറുപടി. ഇതേ തുടർന്ന് അക്കൗണ്ട് ജനറൽ റോഹൻ പ്രേമിനോട് വിശദീകരണം ചോദിച്ചു.
മറുപടിക്ക് റോഹൻ പ്രേം കൂടുതൽ സമയം ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. തുടർന്നാണ് കേന്ദ്രസർക്കാർ പുറത്താക്കിയത്. ഏജീസ് ഓഫീസിൻറെ പരാതിയിൽ റോഹനെതിരെ വ്യാജ രേഖചമക്കൽ, വഞ്ചന എന്നിവയ്ക്ക് പൊലീസ് കേസെടുത്തു.