
ഹൈദരാബാദ്: ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ചൂടും ചൂരും കണ്ട പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 148 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിന്‍റെ അവസാന പന്തില്‍ ഹൈദരാബാദ് ജയം സ്വന്തമാക്കി. ഒരു വിക്കറ്റിനായിരുന്നു ഹൈദരാബാദിന്‍റെ ജയം.
അനായാസം വിജയിക്കാവുന്ന മത്സരം മുറുക്കിയത് മുംബൈ പേസര്‍മാരുടെ ബൗളിങ്ങാണ്. 45 റണ്‍സെടുത്ത ശിഖര്‍ ധവനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ദീപക് ഹൂഡ പുറത്താവാതെ നേടിയ 32 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച മുംബൈയെ ഹൈദരാബാദ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 147 റണ്‍സ് നേടിയത്.
ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗളും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബ് അല്‍ ഹസനും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. 17 പന്തില്‍ 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് മുംബൈയുടെ ടോപ് സ്കോറര്‍. കിരണ്‍ പൊള്ളാര്‍ഡ് (28), സൂര്യകുമാര്‍ യാവദ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സന്ദീപ് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ടീം ഒരുക്കിയത്. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം പ്രദീപ് സാങ്വാന്‍ ടീമിലെത്തി. മിച്ചല്‍ മക് ക്ലെനാഘന് പകരം ബെന്‍ കട്ടിങ്ങും മുംബൈ കുപ്പായത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!