അമേരിക്കൻ തെരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ പണികിട്ടും, മുന്നറിയിപ്പുമായി ഫേസ്ബുക്കും യുട്യൂബും

By Web TeamFirst Published Feb 9, 2020, 6:59 AM IST
Highlights

2016 ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പില്‍ നിർണായക പങ്ക് വഹിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമെതിരെ കർശന നിരീക്ഷണവുമായി യൂട്യൂബും ഫേസ്ബുക്കും. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും യൂസർമാർക്ക് നൽകിയിട്ടുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പില്‍ നിർണായക പങ്ക് വഹിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വ്യാജ വാർത്തകളുടെയും വീഡിയോകളുടെ പേരിൽ യൂട്യൂബും ഫേസ്ബുക്കും ഏറെ പഴിയും കേട്ടിരുന്നു.

തുടർന്നാണ് യൂട്യൂബും ഫേസ്ബുക്കും ഇത്തവണ നിലപാട് കടുപ്പിക്കുന്നത്. കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാർത്തകൾക്കും ഡീപ് ഫേക്ക് വീഡിയോകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഗൂഗിളിൻറെ ഉടമസ്ഥതയിലുള്ള യുട്യൂബ് വ്യക്തമാക്കി. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പും യൂട്യൂബ് മാർഗ നിർദ്ദേശം പുറത്തിറക്കിയിരുന്നെങ്കിലും പലതും പാലിക്കപ്പെട്ടില്ല.

വ്യാജ വീഡിയോകളും വാർത്തകൾകളും ഉടൻ നീക്കുമെന്ന് ഫേസ്ബുക്കും മുന്നറിയിപ്പ് നൽകിയിട്ടിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാൻസി പെലോസിക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ ജനുവരിയിൽ ഫേസ്ബുക്ക് നീക്കിയിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകൻ  സൂക്കർബർഗ് നേരത്തെ വ്യക്തമാക്കി. 2020 നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. 

click me!