നരേന്ദ്രമോദിയുടെ 'പ്രശസ്‌തമായ ആലിംഗനം' നഷ്‌ടമായെന്ന തമാശയില്‍ തുടങ്ങിയ ഉച്ചകോടി; ഇന്ത്യക്ക് പ്രതീക്ഷയാവുമോ?

By Web TeamFirst Published Jun 5, 2020, 11:04 AM IST
Highlights

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ  നെഹ്‌റു, ഓസ്‌ട്രേലിയയെ ഡൽഹിയിൽ വച്ച് 1947 -ൽ നടന്ന ഏഷ്യൻ റിലേഷൻസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതോടെ തുടങ്ങുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്‌തമായ ആലിംഗനം (modi hug) നഷ്‌ടമായെന്ന ഓസ്‌ട്രേലിയൻ  പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ തമാശയോടെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഓൺലൈൻ ഉച്ചകോടി തുടങ്ങിയത്. പ്രതിരോധരംഗത്ത് പരസ്‍പര സഹകരണത്തിനുള്ള  ഉടമ്പടിയിൽ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പുവെച്ചപ്പോൾ അത് ചൈനക്കുള്ള താക്കീത് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. 

സൈനിക വിന്യാസത്തിനുള്ള പരസ്‍പര സഹകരണ കരാർ (മ്യൂച്ചൽ ലോജിസ്റ്റിക് സപ്പോർട്ട് എഗ്രിമന്‍റ്) അനുസരിച്ച് ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് വിവിധ ആവശ്യങ്ങൾക്ക് സേനാതാവളങ്ങൾ പരസ്‍പരം ഉപയോഗിക്കാനാവും. ഇതോടെ ചൈനയെ ലക്ഷ്യമിട്ടുള്ള ഇൻഡോ-പസഫിക് നയത്തിൽ ഇരുരാജ്യങ്ങളും പുതിയൊരു തലത്തിൽ എത്തിയിരിക്കുകയാണ്. കരാർ ചരിത്രപരമെന്ന് വിശേഷിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്. കരാർ പ്രകാരം യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും രാജ്യങ്ങൾ പരസ്‍പരം സഹകരിക്കും. മേഖലയിലെ ചൈനക്കുള്ള സൈനികവും സാമ്പത്തികവുമായ മേൽക്കൈ മറികടക്കാന്‍ ഇതിലൂടെ സാധിക്കും. 

യു.എസ്, ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ സമാനമായ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിരോധത്തിനു പുറമെ സൈബർ സാങ്കേതിക വിദ്യ, ഖനനം, സൈനിക സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജല വിഭവ മാനേജ്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളിലുള്ള ഉടമ്പടിക്കും ധാരണയായിട്ടുണ്ട്. ഭീകരവാദം, ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ, ലോക വ്യാപാര സംഘടനയുടെ പരിഷ്‍കരണം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്‍തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ  നെഹ്‌റു, ഓസ്‌ട്രേലിയയെ ഡൽഹിയിൽ വച്ച് 1947 -ൽ നടന്ന ഏഷ്യൻ റിലേഷൻസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതോടെ തുടങ്ങുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. 

ഓസ്ട്രേലിയ ലോകത്തിലെ പതിമൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. റഷ്യക്ക് തൊട്ടുതന്നെ ഓസ്‌ട്രേലിയയും സാമ്പത്തികമായി വളർച്ചയിൽ തന്നെയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻനിരക്കാരായ ഈ രാജ്യവുമായുള്ള ബന്ധം ഇന്ത്യക്ക് ഏറെ ഗുണകരമാണ്. G-20,IORA,Quad തുടങ്ങിയ കൂട്ടായ്‍മകളിലും പൊതു നിലപാടുകൾ എടുക്കുവാനും ഇനി സാധിക്കും. മോറിസണിന്‍റെ തന്നെ അഭിപ്രായത്തിൽ നാല്  D -കളിൽ അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം — democracy, defence, diaspora, and dosti. ഇരുരാജ്യങ്ങളും ദോസ്‍തായി തുടരുന്നത് ചൈനീസ് വ്യാളിയെ വിറളി പിടിപ്പിക്കുമെന്നുറപ്പ്.

click me!