ഇത് അട്ടപ്പാടിയിലെ പ്രളയത്തെ അതിജീവിച്ച വീട്, ചെലവ് അഞ്ച് ലക്ഷം മാത്രം...

By Web TeamFirst Published Aug 19, 2019, 12:31 PM IST
Highlights

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ബോര്‍ഡുകള്‍ ഇറക്കുമതി ചെയ്തത്. അങ്ങനെ, ബോര്‍ഡുകളെത്തിയതോടെ പണി തുടങ്ങി. വെറും പത്ത് ദിവസം കൊണ്ട് തന്നെ പണിതീര്‍ന്നു.

ഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം നമുക്ക് ആദ്യത്തെ അനുഭവമായിരുന്നു. ഇനിയത് സംഭവിക്കില്ലായിരിക്കും എന്നും നാമെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷവും കനത്ത മഴ പെയ്തു. വെള്ളം കയറി. പലര്‍ക്കും വീടുവിട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. എന്നാല്‍, ചില വീടുകള്‍ കേരളത്തില്‍ പെയ്ത കനത്ത മഴയെ തോല്‍പ്പിക്കുക തന്നെ ചെയ്തു. പ്രളയത്തിനുശേഷം വലിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നുമാറി പ്രളയത്തെ അതിജീവിക്കാനാകുന്ന വീടുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പലരും ചിന്തിച്ച് തുടങ്ങിയിരുന്നു. നിര്‍മ്മാണ രീതിയിലും, നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ വീടുകളായിരുന്നു അത്. 

അതിലൊന്നാണ് സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍റെ വീട്. അട്ടപ്പാടിയിലാണത്. വീടായും ഓഫീസായും പ്രവര്‍ത്തിക്കുന്ന ഈ വീട് ഈ വര്‍ഷത്തെ കനത്തെ മഴയെ അതിജീവിച്ച് നില്‍ക്കുകയാണ്. പരിസ്ഥിതിക്ക് ആഘാതമായി മാറാത്ത ഇത്തരം വീടുകളാണ് ഇനി നമുക്കാവശ്യം എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ വീട്. പുനഃക്രമീകരിക്കാനും ആവശ്യമെങ്കില്‍ അഴിച്ച് മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാനും കഴിയും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ഉമാ പ്രേമന്‍

TPI ബോര്‍ഡുകളുപയോഗിച്ച് നിര്‍മ്മാണം

വീടിന്‍റെ അടിത്തറ മുതല്‍ ചുവരുകളും മേല്‍ക്കൂരയും എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് TPI ബോര്‍ഡുകളുപയോഗിച്ചാണ്. ഒരു സുഹൃത്ത് വഴിയാണ് തായ്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഫൈബര്‍ സിമന്‍റ് ബോര്‍ഡുകളെ കുറിച്ച് അറിയുന്നത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ബോര്‍ഡുകള്‍ ഇറക്കുമതി ചെയ്തത്. അങ്ങനെ, ബോര്‍ഡുകളെത്തിയതോടെ പണി തുടങ്ങി. വെറും പത്ത് ദിവസം കൊണ്ട് തന്നെ പണിതീര്‍ന്നു ഉമാ പ്രേമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തറനിരപ്പില്‍ നിന്നും നാലോ അഞ്ചോ അടി ഉയരത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളം കയറാനുള്ള സാധ്യതയുമില്ല. വലിയ കുഴികളില്‍ വീപ്പ ഇറക്കിവയ്ക്കുകയാണ് വീട് നിര്‍മ്മാണത്തിനായി ആദ്യം ചെയ്യുന്നത്. അത് കോണ്‍ക്രീറ്റ് ചെയ്ത ശേഷം മുകളില്‍ ജി ഐ ഫ്രെയിമുകള്‍ നാട്ടി സ്ട്രക്ചര്‍ ഒരുക്കുന്നു. പിന്നീടാണ് മുകളില്‍ TPI ബോര്‍ഡ് വിരിച്ച് അടിത്തറയൊരുക്കുന്നത്. ചുവരുകളും മേല്‍ക്കൂരയും പിന്നാലെ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ്. 

400 ചതുരശ്രയടിയില്‍ ഒരുക്കിയ ഈ വീട് സ്വീകരണ മുറി, രണ്ട് കിടപ്പുമുറികള്‍, ഊണുമുറി, ഒരു അറ്റാച്ച്ഡ് ബാത്ത്‍റൂം, ഒരു കോമണ്‍ ബാത്ത്‍റൂം ഇത്രയും അടങ്ങുന്നതാണ്. ജനലുകള്‍, അടുക്കളയുടെ കബോര്‍ഡുകള്‍, മുറിയുടെ വാഡ്രോബ് ഇവയെല്ലാം അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുകയായിരുന്നു. 

മിനിമം 10 ലക്ഷത്തിന് മുകളിലെങ്കിലുമാകും ഒരു വീട് പണിയാനെന്നിരിക്കെ ഈ വീടിന് ചെലവായത് വെറും അഞ്ച് ലക്ഷം രൂപയാണ്. ടൈല്‍ വിരിക്കാനും ഫര്‍ണിഷിങ്ങിനുമൊക്കെയായി ഒരു ലക്ഷം രൂപയും. ഭംഗി തോന്നിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈല്‍സാണ് മേല്‍ക്കൂരയില്‍ വിരിച്ചിരിക്കുന്നത്. 

ഇല്ലാത്ത പണമുണ്ടാക്കി വലിയ വലിയ വീടുകള്‍ പണിയുന്നതിന് പകരം, പരിസ്ഥിതിയെ മുറിപ്പെടുത്താത്ത രീതിയില്‍ എങ്ങനെ വീട് പണിയാമെന്ന് ഇനിയെങ്കിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വീട് വെക്കുന്നവര്‍ക്ക് ഉമാ പ്രേമന്‍റെ ഈ വീട് നോക്കിവെക്കാവുന്നതാണ്. 

വീടിന്‍റെ ചിത്രങ്ങള്‍ കാണാം:

കടപ്പാട്: ഉമാ പ്രേമന്‍

click me!