സൈന്യം സ്വന്തം ഹെലികോപ്റ്റർ വെടിവെച്ചിട്ടതെങ്ങനെ, പട്ടാളക്കോടതി റിപ്പോർട്ട് പുറത്ത്, കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

By Web TeamFirst Published Aug 24, 2019, 4:09 PM IST
Highlights

അന്വേഷണത്തിനൊടുവിൽ,  ശ്രീനഗർ എയർബേസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അടക്കമുള്ള അഞ്ചു സൈനികോദ്യോഗസ്ഥർ ഈ അപകടത്തിന് ഉത്തരവാദികളാണെന്ന് കോർട്ട് ഓഫ് ഇൻക്വയറി കണ്ടെത്തി.

ഇന്നലെ പുറത്തുവന്ന ഇന്ത്യൻ സൈന്യത്തിന്റെ കോർട്ട് ഓഫ് ഇൻക്വയറി റിപ്പോർട്ട് പ്രകാരം ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ പിറ്റേ ദിവസം, അതായത് ഫെബ്രുവരി 27-ന്, ബഡ്‌ഗാമിൽ  ഇന്ത്യൻ വ്യോമസേനയുടെ Mi 17 V5 ഹെലികോപ്റ്റർ തകർന്നുവീണത് ഇന്ത്യൻ സൈന്യത്തിന്റെ തന്നെ 'ഫ്രണ്ട്ലി ഫയർ' ഏറ്റിട്ടാണ് എന്ന വിവരം ഉറപ്പിച്ചിരിക്കുകയാണ്. CoI നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈ വിവരം ഉറപ്പിച്ചത്. പ്രസ്തുത അപകടത്തിലുണ്ടായ നാശനഷ്ടങ്ങൾക്കും, തത്‌ഫലമായുണ്ടായ ആറ് സൈനികരുടെയും ഒരു സിവിലിയന്റെയും ജീവഹാനിക്കും കാരണമായവർ എന്ന് അന്വേഷണത്തിൽ തെളിഞ്ഞ അഞ്ചു സൈനികോദ്യോഗസ്ഥർക്കും നേരെ കടുത്ത നടപടികൾ ഉണ്ടാകും.

ഒരു എയർ ബസിനടുത്ത് ശത്രുരാജ്യവുമായി സംഘർഷം നടക്കുമ്പോൾ സ്വന്തം വിമാനങ്ങളോ ഹെലികോപ്ടറുകളോ ഒന്നും വെടിവെച്ചിടാതിരിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്  'ഐഡന്റിഫൈ ഫ്രണ്ട് ഓർ ഫോ' - Identify Friend or Foe  എന്ന ഒരു സംവിധാനം വ്യോമസേനയുടെ പക്കലുണ്ട്. അത് സംഭവം നടക്കുന്ന സമയത്ത് സ്വിച്ചോഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നതാണ് ആദ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇത് ട്രാൻസ്പോണ്ടറുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വിദേശ സാങ്കേതികവിദ്യയാണ്. കോടികൾ വില വരുന്ന ഈ സംവിധാനം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിപ്പിച്ചിരിക്കണം എന്ന നിർദ്ദേശത്തെ കാറ്റിൽപ്പറത്തിയാണ് അത് ഓഫാക്കി വെച്ചിരുന്നത്. പ്രസ്തുത സുരക്ഷാ സംവിധാനം ഒന്നായിരുന്നു എങ്കിൽ, ആ ആറുജീവനുകൾ പൊലിയുമായിരുന്നില്ല. ഒരു ഹെലികോപ്ടറും സേനയ്ക്ക് നഷ്ടപ്പെടില്ലായിരുന്നു. 

സൈന്യത്തിന്റെ ബർണാലയിലുള്ള ഇന്റഗ്രേറ്റഡ് എയർ കമാൻഡ് & കൺട്രോൾ സിസ്റ്റമാണ് പാകിസ്ഥാനിൽ നിന്നും വരുന്ന വിമാനങ്ങളെ മോണിറ്റർ ചെയ്യാൻ നിയുക്തമായിട്ടുള്ളത്. അവർ ഈ ഹെലികോപ്റ്ററിനെ ശത്രു വിമാനം എന്ന് 'ചുവന്ന ഫ്‌ളാഗ്' ചെയ്തിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. 

അപകടം നടക്കാതിരിക്കാനുള്ള മുൻകരുതലുകളായി ഏർപ്പെടുത്തിയിരിക്കുന്ന പ്രോട്ടോക്കോളുകൾ പാലിക്കാത്തതാണ് അപകടത്തിനുള്ള ഏക കാരണമെന്നും റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു. പ്രസ്തുത ദിവസം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം ഹൈ അലെർട്ടിൽ ആയിരുന്നു. ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകൾക്കു നേരെ തലേദിവസം, ഫെബ്രുവരി 26-ന്,  നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് പാക് സൈന്യത്തിൽ നിന്നും ഒരു തിരിച്ചടിയും പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ത്യൻ സൈന്യത്തിന്റെ ബേസ് കൺട്രോൾ റൂം നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്. ഏതാണ്ട് ഈ അപകടം നടക്കുന്ന സമയത്തുതന്നെ ഇന്ത്യൻ പാകിസ്ഥാനി യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശത്ത് പൊരിഞ്ഞ ഒരു ഡോഗ് ഫൈറ്റ് നടക്കുകയായിരുന്നു. അതിലാണ് അഭിനന്ദന്റെ വിമാനം തകർന്നുവീണത്.  അതിനിടെ സൈനികരെയും കൊണ്ട് പറന്നുയർന്ന  സ്വന്തം Mi 17 V5 ഹെലികോപ്റ്ററിനെ, റഡാറിൽ കണ്ടപ്പോൾ  ഒരു ശത്രുവിമാനമായി തെറ്റിദ്ധരിച്ചുകൊണ്ട്  ഇസ്രായേലി നിർമിതമായ 'സ്പൈഡർ' സർഫസ് ടു എയർ മിസൈൽ കൊണ്ട് തകർത്തിടുകയായിരുന്നു. 

അപകടം നടന്ന ഉടനെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരുന്നു. അന്ന് ഇത് വെടിവെച്ചിട്ടത് ഇന്ത്യൻ സൈന്യം  തന്നെയാണോ എന്ന കാര്യത്തിൽ ഒരു വെളിപ്പെടുത്തൽ വന്നിട്ടില്ലായിരുന്നു. എല്ലാം അന്വേഷണശേഷം പ്രഖ്യാപിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. ഹൈ അലർട്ട് ലെവലിൽ ഉള്ള സോണുകളിൽ അത്യാവശ്യമായും   പാലിച്ചിരിക്കേണ്ട 'സേഫ് ഓപ്പറേറ്റിങ് പ്രൊസീജിയറു'കൾ ( SOP) പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും അന്ന് പറഞ്ഞിരുന്നു.  ആ അന്വേഷണമാണ് ഇപ്പോൾ പൂർത്തീകരിച്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ കുറ്റക്കാർക്ക് ഒരു ഇളവും നൽകില്ലെന്നും കൃത്യമായ കോർട്ട് മാർഷ്യൽ നടത്തപ്പെടുമെന്നും സൈന്യം അറിയിച്ചു. 
 

click me!