കാമാത്തിപുര അടക്കി വാണിരുന്ന സ്ത്രീ, ​ആലിയ ഭട്ട് അവതരിപ്പിക്കുന്ന ​ഗാം​ഗുബായ് യഥാർത്ഥത്തിൽ ആരാണ്?

By Web TeamFirst Published Feb 27, 2021, 10:54 AM IST
Highlights

മുംബൈ അധോലോകവുമായുള്ള ബന്ധത്തിലൂടെ ഗാംഗുബായ് പതുക്കെ ചുവന്ന തെരുവിന്റെ അധികാരം പിടിച്ചെടുത്തു. നഗരത്തിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ നിരവധി വേശ്യാലയങ്ങൾ നടത്തിയ അവൾ ആത്യന്തികമായി ‘കാമാത്തിപുരയുടെ മാഡം’ എന്നറിയപ്പെട്ടു. 

രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നാണ് മുംബൈ നഗരത്തിലെ കാമാത്തിപുര. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ വേദനയും, കണ്ണുനീരും ഉറഞ്ഞ മണ്ണ്. അച്ഛനാൽ, സഹോദരനാൽ, കാമുകനാൽ, ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട്, നിർദ്ദയമായി തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ട പെൺകുട്ടികളാണ് അവിടെ അധികവുമുള്ളത്. ഗാംഗുബായ് കത്തിയവാഡി അത്തരമൊരു സ്ത്രീയായിരുന്നു. എന്നാൽ, ഗുണ്ടകളും, കുറ്റവാളികളും നിറഞ്ഞ ആ തെരുവുകളിൽ പടപൊരുതി സ്വന്തമായൊരു സാമ്രാജ്യം പടുത്തുയർത്തിയവളാണ് അവൾ. കാമാത്തിപുരയെ അടക്കിവാണ രാജ്ഞി. വെളുത്ത സാരി ധരിച്ച് നെറ്റിയിൽ ഒരു വലിയ ചുമന്ന പൊട്ടുതൊട്ട അവൾ ആൾക്കൂട്ടത്തിൽ വേറിട്ട് നിന്നു. ഇപ്പോൾ സഞ്ജയ് ലീല ബൻസാലി ഗാംഗുബായിയുടെ കഥ സിനിമയാക്കുമ്പോൾ സാമൂഹികമാധ്യമങ്ങളിൽ അത് വൻ ചർച്ചയാവുകയാണ്. ഇറങ്ങാനിരിക്കുന്ന ബയോപിക്കിൽ ‘ഗാംഗുബായ് കത്തിയവാഡി’ യെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടാണ്. എന്നാൽ, യഥാർത്ഥത്തിൽ ഗാംഗുബായ് ആരായിരുന്നു? എങ്ങനെയാണ് അവർ ചുവന്ന തെരുവിൽ എത്തിപ്പെട്ടത്?  

1960 -കളിൽ കാമാത്തിപുരയിലെ നിരവധി വേശ്യാലയങ്ങളുടെ ഉടമയായിരുന്നു ഗാംഗുബായ്. അധോലോകത്തിലെ ബന്ധങ്ങൾ വഴി ചുന്ന തെരുവിൽ അവൾ വളരെയധികം സ്വാധീനം ചെലുത്തി. ആ കാലഘട്ടത്തിൽ അധോലോകത്തിൽ ആധിപത്യം പുലർത്തിയ ഹാജി മസ്താനും വരദരാജനും ഏറ്റവും കുപ്രസിദ്ധമായ ഗുണ്ടാസംഘങ്ങളിലെ ഒരാളായ കരീം ലാലയുടെ സുഹൃത്തുക്കളായിരുന്നു. 1960 -കളിൽ കരീമിനെ കണ്ടുമുട്ടിയത് മുതലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. അതേസമയം അവളുടെ ജീവിതം ആരംഭിച്ചത് ആ തെരുവിൽ നിന്നല്ല.  

ഗുജറാത്തിലെ കത്തിയവാഡിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഗാംഗുബായ് ജനിച്ചത്. അവളുടെ യഥാർത്ഥ പേര് ഗംഗ ഹർജിവാനദാസ് കത്തിയവാഡി എന്നായിരുന്നു. ഒരു നായികയാകണമെന്നായിരുന്നു അവരുടെ സ്വപ്നം. എന്നിരുന്നാലും, 16 -ാം വയസ്സിൽ വക്കീലായിരുന്ന അച്ഛന്റെ ഗുമസ്ഥനുമായി പ്രണയത്തിലായി അവൾ. തുടർന്ന് മുംബൈയിലേക്ക് അവർ മാറി. അവരുടെ വിവാഹം കഴിഞ്ഞുവെങ്കിലും, അയാൾ ഒരു വഞ്ചകനും ചതിയനുമായിരുന്നു. വെറും 500 രൂപയ്ക്ക് അയാൾ അവളെ കാമാത്തിപുരത്തിൽ കൊണ്ടുപോയി വിറ്റു. അവിടത്തെ ചുവന്ന തെരുവുകളിൽ വച്ചാണ് ഗംഗയിൽ നിന്ന് ഗാംഗുബായിലേയ്ക്ക് അവൾ വളരുന്നത്.  

ഗാംഗുബായിയെ ഒരു ഗുണ്ടാ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്തു. ദിവസങ്ങളോളം വെള്ളം പോലും ഇറക്കാനാകാതെ അവൾ കിടന്ന കിടപ്പ് കിടന്നു. അയാൾ മാഫിയ ഡോൺ കരീം ലാലയുടെ സംഘത്തിലെ ഒരാളായിരുന്നു. ഗാംഗുബായ്, കരീം ലാലയെ കാണാൻ തീരുമാനിച്ചു. അവൾ അയാളെ കണ്ടു നീതി തേടി, കൂട്ടത്തിൽ അവൾ കരീമിന് ഒരു രാഖിയും കെട്ടിക്കൊടുത്തു. അങ്ങനെ സ്വന്തം സഹോദരന്റെ സ്ഥാനത്ത് കരീമിനെ അവൾ അവരോധിച്ചു. ഭർത്താവിന്റെയും സമൂഹത്തിന്റെയും വിശ്വാസവഞ്ചനയ്ക്ക് ഇരയായ ഗാംഗുബായ് പിന്നീട് മുംബൈയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ഒരാളായി മാറി. കരീം തന്റെ സഹോദരിയെ പീഡിപ്പിച്ചയാളെ മാത്രമല്ല, ഉപദ്രവിക്കുന്ന ആർക്കെതിരെയും തിരിയാൻ സന്നദ്ധനായിരുന്നു. ഹേര മണ്ഡി റെഡ് ലൈറ്റ് ജില്ലയിൽ അവൾ ഒരു ലൈംഗിക റാക്കറ്റ് നടത്തിയിരുന്നു. അറുപതുകളിലൂടെ മുംബൈയിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായി അവൾ മാറി.  

മുംബൈ അധോലോകവുമായുള്ള ബന്ധത്തിലൂടെ ഗാംഗുബായ് പതുക്കെ ചുവന്ന തെരുവിന്റെ അധികാരം പിടിച്ചെടുത്തു. നഗരത്തിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ നിരവധി വേശ്യാലയങ്ങൾ നടത്തിയ അവൾ ആത്യന്തികമായി ‘കാമാത്തിപുരയുടെ മാഡം’ എന്നറിയപ്പെട്ടു. അവൾക്ക്  ഒരു കറുത്ത ബെന്റ്ലി സ്വന്തമായിട്ടുണ്ടായിരുന്നു. അക്കാലത്ത് അത് സ്വന്തമാക്കിയ ഏക വേശ്യാലയ ഉടമ അവരായിരുന്നു. ഗാംഗുബായ് പെട്ടെന്ന് പ്രസിദ്ധി നേടി. ഗാംഗുബായിയുടെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിന്റെ മേലുള്ള നിയന്ത്രണം “കാമാത്തിപുരയുടെ പ്രസിഡന്റ്” എന്ന സ്ഥാനത്തേക്ക് അവളെ നയിച്ചു. സ്ത്രീ ശാക്തീകരണത്തിനായി ഒരു പരിപാടിയിൽ പ്രസംഗിക്കാൻ വരെ അവൾക്ക് അവസരമുണ്ടായി. സമൂഹത്തിൽ തന്റെ തരത്തിലുള്ളവർക്ക് വേണ്ടി അവൾ വാദിച്ചു. അവളുടെ ജീവിതത്തിന്റെ അവസാനസമയത്ത്, വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ട സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവായി അവൾ മാറി. ഈ പ്രദേശത്തുള്ള ഏക പ്രതിമയും അവളുടേതാണ്. അവളുടെ ഫോട്ടോകൾ ഇപ്പോഴും പ്രദേശത്തെ നിരവധി വേശ്യാലയങ്ങളുടെ മതിലുകൾ അലങ്കരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു അവസരത്തിൽ, പ്രധാനമന്ത്രി നെഹ്‌റുവുമായി അവൾ കൂടിക്കാഴ്ച നടത്തിയിരുന്നു. അവളുടെ വിവേകത്തിൽ അദ്ദേഹത്തിന് മതിപ്പുളവാക്കുകയും റെഡ് ലൈറ്റ് പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള അവളുടെ നിർദ്ദേശത്തിന് അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു.

click me!