പിടിവിടാതെ കൊവിഡ് 19; വാക്സിനെത്തിയാലും ആശങ്കയൊഴിയില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5,04,547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതൊടൊപ്പം 7,305 പേര്‍ക്ക് രോഗബാധയേ തുടര്‍ന്ന് ജീവന് നഷ്ടമായി. സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണത്തിലും ജീവന് നഷ്ടമായവരുടെ എണ്ണത്തിലും ഇപ്പോഴും യുഎസ് ആണ് മുന്നില്‍. യുഎസില്‍ ഇതുവരെയായി 1,15,38,057 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെയായി അമേരിക്കയില്‍ മാത്രം 2,52,651 പേര്‍ക്ക് ജീവന് നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. 88,74,172 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണ സംഖ്യയില്‍ ഇന്ത്യ മൂന്നാമതാണ്. ഇതുവരെയായി 1,30,559 പേര്‍ക്കാണ് കൊവിഡ് ബാധയേ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന് നഷ്ടമായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലാകട്ടെ മരണ സംഖ്യയില്‍ ഇന്ത്യയ്ക്കും മുകളിലാണ്. 58,76,740 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 1,66,067 പേര്‍ക്ക് ബ്രസീലില്‍ ജീവന് നഷ്ടമായി. 19 ലക്ഷത്തിന് മേലെയാണ് ഫ്രാന്‍സിലും റഷ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മരണ സംഖ്യയില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയും കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലെല്ലാം 50,000 ത്തിലും താഴെയാണ്. എന്നാല്‍ ഇന്നലെ മാത്രം യുഎസ് (739), ഫ്രാന്‍സ് (506), ഇറ്റലി (504) എന്നീ രാജ്യങ്ങളില്‍ 500 മുകളില്‍ മരണമാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇന്ത്യയില്‍ 450 പേര്‍ക്ക് ജീവന് നഷ്ടമായി.
ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന് മൂന്നാം ഘട്ടത്തിലേക്ക് കടന്നവെന്നതാണ് ഇന്ത്യയില്‍ നിന്നുള്ള ആശ്വാസകരമായ വാര്‍ത്ത. പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവര്‍ഷം നേസല്‍ വാക്സിന് പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത് ബയോടെക് അധികൃതര്‍ അറിയിച്ചു.
അതിനിടെ റഷ്യന്‍ കൊവിഡ് വാക്സിനായ സ്പുട്നിക് 5 അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കേളേജില്‍ അടുത്ത ആഴ്ചയോടെ വാക്സിനെത്തുമെന്നും മനുഷ്യരില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടക്കുമെന്നും കാണ്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്.ബി.കമല്‍ അറിയിച്ചു.
കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യം വിലയിരുത്തുന്ന കേന്ദ്ര സംഘം രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ദില്ലിയിലെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും അയ്യായിരത്തില്‍ താഴെയാണ്. 3,797പേർക്ക് ഇന്നലെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുളള വര്‍ദ്ധനയെ തുടര്‍ന്ന് ദില്ലി വീണ്ടും ലോക്ഡൌണിലേക്ക് പോകുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. എന്നാല്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ വീണ്ടും ലോക്ഡൌണ് എന്നത് തള്ളിക്കളഞ്ഞു. ദില്ലി കൊവിഡ് മൂന്നാംതരംഗത്തിന്റെ കൊടുമുടി കടന്നെന്നും മാര്‍ക്കറ്റുകള്‍ അടച്ചിടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി കഴിഞ്ഞു, അതിനാല്‍ തന്നെ നഗരങ്ങളില്‍ ആള്‍ക്കൂട്ടം കുറഞ്ഞിട്ടുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ പ്രതികരിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെയായി 17,49,777 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 16,18,380 പേര്‍ക്ക് രോഗം ഭേദമായി. 46,034 പേര്‍ക്ക് ജീവന് നഷ്ടമായി.
രാജ്യത്ത് രോഗബാധ കൂടുതല്‍ രേഖപ്പെടുത്തിയ സംസ്ഥനമാണ് ഉത്തര്‍പ്രദേശ്. 5,12,850 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചപ്പോള്‍ 7,393 പേര്‍ക്ക് ജീവന് നഷ്ടമായി. 4,82,854 പേര്‍ക്ക് രോഗം ഭേദമായി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ 4,89,202 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4,41,361 പേര്‍ക്ക് രോഗം ഭേദമായി. 7,713 പേര്‍ക്ക് ജീവന് നഷ്ടമായി.
മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. കര്‍ണ്ണാടകത്തിന് പുറകേ തമിഴ്നാടും ആദ്യ മാസങ്ങളില്‍ തന്നെ രോഗവ്യാപനം ശക്തമായ സംസ്ഥാനങ്ങളായിരുന്നു. എന്നാല്‍ ആദ്യമാസങ്ങളില്‍ ശക്തമായ പ്രതിരോധം കാഴ്ചവെച്ച കേരളം പിന്നീടുകള്ള മാസങ്ങളില്‍ രോഗവ്യാപനത്താല്‍ വലഞ്ഞു.
കര്‍ണ്ണാടകയില്‍ 8,62,804 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8,25,141 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 11,560 പേര്‍ക്ക് ജീവന് നഷ്ടമായി. ആന്ധ്രയില്‍ 8,54,764 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8,29,991 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 6,881 പേര് മരണത്തിന് കീഴടങ്ങി. തമിഴ്നാട്ടിലാകട്ടെ 7,59,916 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,32,656 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 11,495 പേര്‍ക്ക് ജീവന് നഷ്ടമായി.
5,24,998 പേര്‍ക്കാണ് ഇതുവരെയായി കേരളത്തില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 14.25 ശതമാനം അതായത് 74,804 രോഗബാധിതരുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,48,207 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1,869 ജീവനുകള്‍ സംസ്ഥാനത്തിന് നഷ്ടമായി. നിലവിലെ മരണനിരക്ക് 0.36 ശതമാനമാണ്.
സംസ്ഥാനത്ത് നിന്ന് ശുഭകരമായ ഒരു വാര്‍ത്ത കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നുവെന്നതാണ്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളടക്കം എത്തിച്ച് പ്രതിരോധം ശക്തമാക്കിയതാണ് ആരോഗ്യപ്രവര്‍ത്തകരുടെ രോഗനിരക്ക് കുറയാന്‍ കാരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിലും ടിപിആര്‍ കണക്കുകളിലും കുറവ് രേഖപ്പെടുത്തി. 19,171 കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ജൂലൈ മാസത്തിൽ 3.6 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗം ബാധിതരായത്. 51,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഓഗസ്റ്റില്‍ അത് 3.1 ശതമാനമായി കുറഞ്ഞു. 120721 പേര് രോഗ ബാധിതരായ സെപ്റ്റംബറിൽ 2.6 ശതമാനമായി. രോഗബാധിതരുടെ എണ്ണം 2,36,999 ലേക്ക് കുതിച്ചുയര്‍ന്ന ഒക്ടോബറില്‍ രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ 1.7 ശതമാനമായി കുറഞ്ഞു.
രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകൾക്കും മാസ്കുകൾക്കും സംസ്ഥാനത്ത് ഏറെ ക്ഷാമം നേരിട്ടിരുന്നു. അതോടൊപ്പം ഗുണനിലവാരമില്ലാത്ത വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ചതിലൂടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ സ്ഥിരീകരിച്ചിരുന്നു.
രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം ഇപ്പോൾ 59 ആയി ഉയര്‍ന്നു. ഒക്ടോബര്‍ ആദ്യവാരം അത് 21 ആയിരുന്നു. ദശലക്ഷം പേരിലെ പരിശോധനയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 15 പേരാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ച 12 ശതമാനമായിരുന്ന തിരുവനന്തപുരത്തെ ടിപിആര്‍ 10 ലേക്കെത്തിയതും നല്ല സൂചനയായി കണക്കാക്കുന്നു. എന്നാല്‍ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നവംബര്‍ ആദ്യവാരം 4,03,374 പരിശോധനകൾ നടന്നിടത്ത് ഇപ്പോൾ നടക്കുന്നത് 3,74,534 പരിശോധനകൾ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചത് എറണാകുളത്താണ്. 9616 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 186 പേര് മരണത്തിന് കീഴടങ്ങി. 8,525 പേര്‍ക്ക് തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 178 പേര് മരിച്ചു. ആലപ്പുഴയില്‍ 127 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 8,027 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് തിരുവനന്തപുരത്താണ്. 6,196 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് 494 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറച്ച് മരണം രേഖപ്പെടുത്തിയത് മൂന്ന് ജില്ലകളിലാണ്. ഇടുക്കി (2,085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 മരണം), പത്തനംതിട്ട (2,017 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 16 മരണം), വയനാട് (1,101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20 മരണം) എന്നിങ്ങനെയാണ് ആ കണക്കുകള്‍. ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാമത്തെ ജില്ലയായ കാസര്‍കോട് (1,942 ) 73 പേര്‍ക്ക് ജീവന് നഷ്മായി.
അമേരിക്കയില്‍ നിന്ന് രണ്ട് കമ്പനികളാണ് പ്രതിരോധമരുന്ന് കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ചത്. ഫൈസര്‍, മോഡേണ എന്നീ കമ്പനികളാണ് കൊവിഡിനെതിരെയുള്ള വാക്സിന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. മോഡേണ മരുന്ന് കമ്പനി വാക്സിന് വികസിപ്പിച്ചെന്നും 95 ശതമാനം ഫലപ്രദമാണെന്നും അവകാശപ്പെട്ടു. നേരത്തെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയും തങ്ങളുടെ വാക്സിന് ഫലപ്രദമാണെന്ന് അവകാശപ്പെട്ടിരുന്നു.
യുഎസിലെ 30,000 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. പകുതി പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് കുത്തിവെച്ചെന്നും മോഡേണ കമ്പനി പ്രതിനിധി പറഞ്ഞു. ബാക്കിയുള്ളവരില്‍ ഡമ്മി കുത്തിവെപ്പ് നല്‍കിയെന്നും കമ്പനി അറിയിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിശകലനം. വാക്സിന് നല്കിയ അഞ്ച് പേരില്‍ മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും കമ്പനി അവകാശമുന്നയിച്ചു.
94.5 ശതമാനം പരിരക്ഷ വാക്സിന് നല്‍കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം, പ്രായമേറിയവരില്‍ വാക്സിന് പ്രവര്‍ത്തനമെങ്ങനെയെന്നത് കൃത്യമല്ല. പ്രായം വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് മാത്രമാണ് കമ്പനി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചാല് സാക്സ് പറഞ്ഞത്. സുരക്ഷാ സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ ഫൈസര്‍ വികസിപ്പിച്ച വാക്സിനും 90 ശതമാനം ഫലപ്രാപ്തമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍, വാക്സിന് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്ക് തൊട്ട് പുറകേ വാക്സിന്റെ വരവോടുകൂടി കൊവിഡ് 19 ഇല്ലാതാകില്ലെന്നുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാര്‍ഗമെന്നോണം വാക്സിന് കൂടി ഉള്ച്ചേക്കാമെന്നേയുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
വാക്സിന് കൊണ്ട് മാത്രം രോഗത്തെ എളുപ്പത്തില്‍ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവായിയാ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറയുന്നത്. 'കൊവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കല്‍ നിലവിലുള്ള ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്സിനും വരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ മറ്റ് ഉപാധികള്‍ക്കെല്ലാം പകരമായി നില്ക്കാന് തല്ക്കാലം വാക്സിന് കഴിയില്ല. കൊവിഡ് 19 മഹാമാരിയെ അവസാനിപ്പിക്കാനോ പിടിച്ചുകെട്ടാനോ വാക്സിന് കൊണ്ട് മാത്രം സാധിക്കുകയുമില്ല...'- ടെഡ്രോസ് അദനോം പറയുന്നു.
പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ജാഗ്രത കൈവിടാതിരിക്കാന്‍ ഈ ഘട്ടത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 'കൊവിഡ് വാക്സിന് എത്തിയാല്‍ തന്നെ ആദ്യഘട്ടത്തില്‍ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍, മറ്റ് മാനദണ്ഡങ്ങള്‍ വച്ച് പട്ടിക തിരിച്ചവര്‍ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിന് ആദ്യം നല്‍കുക.
ഈ നടപടി കൊവിഡ് മരണങ്ങള് കുറയ്ക്കാനും ആരോഗ്യവകുപ്പുകള്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ഇത് സഹായിക്കും. എന്നാല്‍ കൊവിഡ് രോഗികളെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ നടപടിക്രമങ്ങള്‍ ഇനിയും നാം തുടരേണ്ടതുണ്ടെന്നും ടെഡ്രോസ് അദനോം പറഞ്ഞു.
കൊവിഡ് ഭേദമായവരില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും ശ്വാസകോശ രോഗങ്ങള്‍ കൊവിഡ് ഭേദമായവരില്‍ ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡ് ഭേദമായവരില്‍ ശ്വാസ തടസവും അണുബാധയും അനുഭവപ്പെടുന്നുണ്ട്. രോഗമുക്തിക്ക് ശേഷവും പലതരം ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ കൊവിഡ് ജാഗ്രത ഏറെ കാലത്തേക്ക് പാലിക്കപ്പെടേണ്ടതാണെന്നും ആരോഗ്യസംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു. മാസ്ക് ധരിച്ചും കൈകള്‍ കഴുകിയും സാനിറ്റേസര്‍ ഉപയോഗിച്ചും കൊവിഡ് 19 രോഗാണുവിനെ പ്രതിരോധിക്കുകമാത്രമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ വന്‍കരകളിലെ പല രാജ്യങ്ങിളിലും കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒന്നാംഘട്ട ലോക്ഡൌണ് പിന്‍വലിച്ചിരുന്നു. എന്നാല്‍ വൂണ്ടും രോഗവ്യാപനം ശക്തമായതിനെ തുടര്‍ന്ന് ബ്രിട്ടന്, ഇറ്റലി അടക്കമുള്ള പല രാജ്യങ്ങളിലും വീണ്ടും ലോക്ഡൌണിലേക്ക് പ്രഖ്യാപിച്ചു. ഇതോടെ ലോക്ഡൌണ് പിന്‍വലിക്കാനുള്ള പ്രതിഷേധങ്ങളും ശക്തമായി.