ഡിസംബറിന്റെ കുളിരില്‍ മഞ്ഞ് പെയ്യുന്ന മണാലിയില്‍...
മഞ്ഞ് പുതച്ച് നിൽക്കുന്ന നാട്ടിൽ, നെരിപ്പൊടിന്റെ ചൂട് കാഞ്ഞ്, തടിയില്‍ പണി വീട്ടില്‍ പുറത്തേക്ക് നോക്കിയിരുന്ന് ഒരു ചൂട് കാപ്പി ഇങ്ങനെ അനത്തി കുടിക്കുന്ന കാല്പനികത സ്വപ്നം കാണാത്ത മലയാളിയുണ്ടാവില്ല. കാരണം മലയാളിക്ക് മഞ്ഞില്ലെന്നത് തന്നെ... ഇല്ലാത്തതാണല്ലോ നമ്മളെന്നും ആഗ്രഹിച്ചിട്ടുള്ളത്. അത്തരമൊരു സ്വപ്നത്തിന്റെ കൈ പിടിച്ച് മഞ്ഞ് പെയ്യുന്ന ഡിസംബറിൽ മണാലിയിലേക്ക് പോകുന്നൊരു വണ്ടിയില്‍ ഞാനും കയറി. ജീവിതത്തില്‍ അപൂര്‍വ്വമായെങ്കിലും പൂര്‍ത്തിയാകുന്ന ചില സ്വപ്നങ്ങള്‍ക്ക് വേണ്ടി. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട കാഴ്ചകള്‍ക്ക് വേണ്ടി... മണാലിയിലേക്ക്... എഴുത്തും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അനന്തു പ്രഭ.
ശൈത്യകാലത്തെ ആദ്യ മഞ്ഞ് പെയ്ത്തിന് മുമ്പ് ഇവിടെ ഒരു മഴ പെയ്യുമത്രേ... മഴയെങ്ങനെ നമ്മടെ തായമ്പക പോലെ കൊട്ടിക്കേറി പിന്നെ പയ്യെപ്പയ്യെ മഞ്ഞുതുള്ളികളായി മാറും. മലകളും മരങ്ങളും വീടുകളും എന്നുതുടങ്ങി മണാലിയാകെ മഞ്ഞിനെ വാരിപ്പുതയ്ക്കും.
പിന്നെ ഏങ്ങും വെള്ള. കണ്ണടച്ചാലും തുറന്നാലും വെള്ളനിറം മാത്രം മായാതെ അങ്ങനെ... രാത്രി മുഴുവൻ നിന്ന് പെയ്യുന്ന മഞ്ഞിൽ നേരം വെളുക്കുമ്പോഴേക്കും മണാലിയൊരു പഞ്ചസാരക്കിണ്ണമായി മാറും. പിന്നെ നേരം പയ്യെ കണ്ണുതുറക്കുമ്പോഴാണ് കാഴ്ചയുടെ കുളിരറിയുക. മരച്ചില്ലകളിലും വീടിന്റെ മേല്‍ക്കൂരകളിലും മറ്റും തങ്ങിയിരിക്കുന്ന മഞ്ഞ്, കനം കൂടി കൂടിയൊരു മത്തങ്ങാ വലുപ്പത്തിൽ താഴെക്ക് വീഴുന്ന ശബ്ദം കെട്ടിട്ടാവും നമ്മൾ എണീക്കുക. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)
ഭാരം കൂടിയ മഞ്ഞുകള്‍ ഇങ്ങനെ അടര്‍ന്ന് വീണതിനെ തുടര്‍ന്ന് വൈദ്യത ലൈനുകൾ വരെ പൊട്ടി വീഴാറുണ്ട്. സ്വഭാവികമായും വൈദ്യുതി മുടക്കം പതിവാണ്. റോഡ് മുഴുവൻ മഞ്ഞ് വീണ് നിറഞ്ഞത് കാരണം പോക്ക് വരവും നിശ്ചലം. സര്‍വ്വവും മഞ്ഞില്‍ കുളിച്ച് മഞ്ഞായി മാറിക്കഴിഞ്ഞിട്ടുണ്ടാകും.
മഞ്ഞ് കാലം ആഘോഷമാക്കുന്ന ഒരു കൂട്ടരുണ്ട്. കുട്ടികൾ. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ അവരെ ബാധിക്കുന്നതല്ലല്ലോ... കാഴ്ചയുടെ ആനന്ദത്തില്‍ അലിയാന്‍ അവര്‍ക്കെന്ത് നേരം വേണം. എടുത്തു ചാടുക. അത്രതന്നെ.
മഞ്ഞു വാരി എറിഞ്ഞും നായ്ക്കുട്ടികൾക്കൊപ്പം ഓടിക്കളിച്ചും മഞ്ഞ വീഴ്ചയുടെ ആനന്ദാഘോഷത്തിലാണരെല്ലാം. അവരുടെ കണ്ണുകളെപ്പോഴും തിളങ്ങിക്കൊണ്ടിരിക്കും. ഒരു മഞ്ഞ് കൂനയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി. കൂട്ടുകാരം മഞ്ഞ് ഉരുട്ടി എറിഞ്ഞ്... അവരങ്ങനെ...
മഞ്ഞ് വീണ് കിടക്കുന്ന ചരിഞ്ഞ പ്രതലത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കീറി കൂട്ടിക്കെട്ടി അവരൊരു നാടന്‍ റോളർ കോസ്റ്റർ റൈഡ് തന്നെ ഉണ്ടാക്കും.
വീടിന് മുകളിൽ നിന്ന് മഞ്ഞ് കൂനയിലേക്ക് ചാടി ആ നനുത്ത കുളിരില്‍ പൂണ്ട് കിടന്ന് രസിക്കുന്ന വിരുതന്മാരെയും കുറവല്ല.
എന്നാൽ, മണാലിയിലെ കുട്ടികളെല്ലാം മഞ്ഞിനെ ആഘോഷമാക്കുന്നവരാണെന്ന് ധരിച്ചാല്‍ തെറ്റി. കുടുംബം എന്ന സ്ഥാപനവും അത് നല്കുന്ന സുരക്ഷിതത്വവും തെല്ല് കുറവുള്ള വീടുകളും മണാലിയിലുണ്ടെന്ന് വേണം കരുതാന്‍. മരം കോച്ചുന്ന തണുപ്പിലും ഉപജീവനത്തിനായി ആപ്പിളും ബലൂണുകളും മറ്റും ശേഖരിച്ച് സഞ്ചാരികള്‍ക്ക് വിറ്റ് പണം കണ്ടെത്തുന്ന കുട്ടികളും ഇവിടെയുണ്ട്. അവരുടെ കണ്‍തടങ്ങളിലെ കരുവാളിപ്പ് കുഞ്ഞുനാളില്‍ തന്നെ ജീവിതം സമ്മാനിച്ചതാകാനാണ് വഴി.
പതിവായി നായ്കള്‍ക്കുള്ള ഭക്ഷണവുമായി അതിരാവിലെ തന്നെ എത്തുന്ന മണാലിക്കാരിയായ പല്ലക് അവയോടൊപ്പം ഓടിക്കളിച്ച് കുശലം പറയുന്നു.
മലയാളിയെ പോലെയല്ല മണാലികള്. അവര്‍ക്ക് സഹജീവി സ്നേഹം ഇത്തിരി കൂടുതലാണ്. നമ്മളെ അപേക്ഷിച്ച്. അതെ, മണാലിയിലെ എല്ലാ വീട്ടിലും നായ ഉണ്ടാവും എന്ന് പറയുന്നതിനേക്കാൾ മണാലിക്കാരോരുത്തർക്കും കൂട്ടിനൊരു നായ കൂടെയുണ്ടാവും എന്ന് പറയുന്നതാവും കൂടുതൽ നന്നാവുക.
ശരീരം നിറയെ രോമങ്ങളുള്ള നല്ല ക്യൂട്ട് നായ്ക്കുട്ടികൾ. ശരിക്കും പറഞ്ഞാൽ നല്ല ഫോട്ടോജനിക്.
അവയങ്ങനെ ചാടിക്കളിച്ച് പോകുന്നത് കാണാന്‍ തന്നെ ഒരു ചന്തമുണ്ട്.
പുറമേനിന്നുള്ള വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാവണം ഓരോ കുട്ടികൾക്കും കാവലെന്ന പോലെ കൂടെ അവരിങ്ങനെ മുട്ടിയുരുമ്മി നടക്കുന്നത്. അപരിചിതരെ കണ്ടാല്‍ തിരിഞ്ഞ് നിന്ന് മുരളുന്നത്.
അമർ ചിത്രകഥകളിലെന്ന പോലെ, മഞ്ഞു മൂടിക്കിടക്കുന്ന പടിക്കെട്ടുകൾ കയറി ദേവദാരു മരങ്ങൾക്കിടയിലൂടെ നടന്ന് കയറിചെന്നാൽ, തടിയിലും മരത്തിലും തീർത്ത ഹിടിമ്പ മാതാ ദേവി ക്ഷേത്രത്തിലെത്തി ചേരും. അതേ സംസ്കാരങ്ങളങ്ങനാണ്. ആദ്യമെത്തുന്നവര്‍ അവശേഷിപ്പിച്ച വിശ്വാസങ്ങള്‍. പിന്നാലെ വന്നവര്‍ പിന്തുടരുന്നവ. അജ്ഞാതവാസക്കാലത്ത് പഞ്ചാപാണ്ഡവരില് ഭീമന്റെ ഭാര്യയായിരുന്നു ഹിടിമ്പ എന്ന ഹിടുമ്പി. അവരുടെ ഓര്‍മ്മയ്ക്കായൊരു അമ്പലം. ഒരു പക്ഷേ ഹിടുമ്പിക്ക് ലോകത്ത് അവശേഷിക്കുന്നതോ നിര്‍മ്മിക്കപ്പെട്ടതോ ആയ ഏക ക്ഷേത്രമായിരിക്കണം ഇത്. ദൈവങ്ങളിലും നമ്മുക്ക് അല്പ സ്വല്പം സവര്ണ്ണതയൊക്കെയുണ്ടല്ലോ.
മണാലിയെന്ന താഴ്വാരം ഒറ്റനോട്ടത്തിൽ കളർഫുൾ ആണ്. നേരത്തെ പറഞ്ഞ പോലെ വലിയൊരു പഞ്ചസാര കിണ്ണത്തിൽ അടുക്കിവെച്ചിരിക്കുന്ന നിറക്കൂട്ടുകൾ പോലെ വീടുകൾ. മിക്കവയും തടിക്കഷണങ്ങളിൽ തീർത്തവ.
കാലത്ത് എണീക്കുമ്പോൾ ചിലപ്പോൾ വീട് ഒട്ടാകെ മഞ്ഞിൽ മൂടിയെന്നിരിക്കും. അതു കോരി മാറ്റുകയെന്നത് ശ്രമകരവും.
നിരവധി ബുദ്ധവിഹാരങ്ങൾ ഉള്ള ഇവിടെ സന്യാസിമാർ തന്നെ മഞ്ഞകോരി മാറ്റുന്ന കാഴ്ചയും കണ്ടു.
മഞ്ഞ് വീണ് മൂടിക്കിടക്കുന്ന റോഡുകൾ വൃത്തിയാക്കുന്നത് മുനിസിപ്പാലിറ്റിയുടെ ജോലിയാണ്. അതിന് വേണ്ടി പ്രത്യേകം ആളുകളെയും നിയമിച്ചിട്ടുണ്ട്.
അതായത്, കേരളാ മോഡലില്‍ പറഞ്ഞാല്‍ മഞ്ഞുവീണ റോഡുകൾ മറ്റൊരു തൊഴിലുറപ്പായി മാറുമെന്ന് ചുരുക്കം.
പക്ഷേ, സ്വന്തം വീടിന് മുന്നിൽ വീണ് കിടക്കുന്ന മഞ്ഞ ഒക്കെ തന്നെത്താൻ തന്നെ നീക്കേണ്ടി വരും
ഉച്ചയായപ്പോൾ വെയിൽ വന്നൊന്നെത്തി നോക്കി. മഞ്ഞില്‍ വെയില് വീഴുന്നത് കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കില്‍ ഒരിക്കലെങ്കിലും ഒന്ന് കാണണം. നമ്മുക്ക് ചുറ്റും വെള്ള അങ്ങനെ പുതച്ച് കിടക്കുമ്പോള്‍ അങ്ങ് ദൂരെ മറ്റൊരു മഞ്ഞ് മലയുടെ താഴ്വാരയിലേക്ക് വെയിലങ്ങനെ ഒളിച്ച് ചെല്ലും. അപ്പോള്‍, ഏറെ നാളായി കാണാതിരുന്ന 'കണവനെ' കണ്ട പ്രതീതിയാണ് താഴ്വാരയ്ക്ക്. അതങ്ങനെ നാണിച്ച് പീതവര്ണ്ണമാര്ന്നൊരു നില്‍പ്പുണ്ട്.
വെയിൽ വന്നൊന്നുറക്കെ പുണര്‍ന്നപ്പോള്‍ അങ്ങനെയങ്ങ് ഉരുകിയിറങ്ങിപ്പോകാൻ കുളിരിനൊരു നാണം. പിന്നെ പയ്യെപ്പയ്യെ വീണ്ടും ഉരുകിയൊഴുകിയൊരു മഴത്തുള്ളിയായി താഴേക്ക്. അതേ, മരം മഞ്ഞ് പെയ്യിക്കാൻ തുടങ്ങി.
കോവിഡ് കാലത്ത് സഞ്ചരികൾ പൊതുവെ കുറവാണെന്ന് പറയാം. കണ്ടുമുട്ടിയ ചെറുപ്പക്കാരാണേൽ ഏറെയും മലയാളികൾ. മലയാളിയെ മുട്ടി മണാലിയിലും നടക്ക വയ്യാണ്ടായിരിക്കുന്നു.
അമ്മമാര്‍ കുഞ്ഞിങ്ങളെ ഒക്കത്ത് എടുത്ത് നടക്കുന്നത് വളരെ കുറവാണ്. അതിനേക്കാള്‍ എളുപ്പം ഇതുപോലെ തുണികള്‍കൊണ്ട് പുറത്തൊരു സഞ്ചിയുണ്ടാക്കിയിട്ട് കുട്ടികളെ ചുമക്കുന്നതാണ് മലകയറാനെളുപ്പമെന്ന് അവര്‍ ജീവിതം കൊണ്ട് പഠിച്ചിരിക്കുന്നു.
ശൈത്യകാലം ആരംഭിക്കുന്ന തോടുകൂടി മണാലിയിൽ നിന്നും സ്വദേശികളേതാണ്ട് മിക്കവരും മാറി താമസിക്കും. കുറച്ച് തദ്ദേശവാസികളെ മണാലിയില്‍ ശൈത്യകാലത്ത് തങ്ങൂ. ചുരുക്കത്തിൽ കാപ്പിയും കാല്പനികതയും എല്ലാം വരത്തൻമാർക്ക് മാത്രം.
ശൈത്യകാലത്തെ സഞ്ചാരികളുടെ വരവ് കാത്താണ് മണാലിയിലെ ഭൂരിഭാഗം ആളുകളുടെയും ജീവിതം.
കൊടുംതണുപ്പിലേക്ക് വന്ന് കയറുന്ന സഞ്ചാരികള്‍ക്ക് ചോളം പൊരിച്ചതും ചൂട് ചായയും മാമോസും ഒക്കെ വില്പന നടത്തുവാൻ ഉള്ള ചെറിയ തട്ടുകടകൾ പണിയുവാനുള്ള തിടുക്കത്തിലാണവര്‍.
ചുറ്റിനും മഞ്ഞ് വീണ് കിടക്കുന്നതിനാൽ വെള്ളം എടുക്കുവാനായി ഏറെ കഷ്ടപ്പെടുകയൊന്നും വേണ്ട. മഞ്ഞ് വാരി അല്പമൊന്ന് ചൂടാക്കണം. അത്രമാത്രം. രാത്രിയില്‍ പാത്രത്തില്‍ വീണ് കട്ടയായി പോയ മഞ്ഞ് തട്ടിക്കളയുന്ന സ്ത്രീ.
ആക്ടിവിറ്റി ടൂറിസത്തിന്റെ കേന്ദ്രമാണ് മണാലി. സ്കെറ്റിങ്ങും സ്കീയിങും സിപ്ലൈനും ഒക്കെയായി മഞ്ഞ് കാലം മണലിക്കാർക്ക് ചാകരയാണ്. മഞ്ഞ് വീണ് കിടക്കുന്നിടമൊക്കെ ഇവർ സ്കെറ്റിങ് ഫീൽഡുകൾ ആക്കി മാറ്റും.
മഞ്ഞ് പെയ്യുന്ന രാത്രികൾക്ക് സൗന്ദര്യം കൂടും. സ്വപ്നങ്ങൾ കണ്ടുറങ്ങാൻ ഇതിലും നല്ലൊരിടം വേറെ ഉണ്ടാവില്ല. അതെ ഇത് സ്വര്‍ഗ്ഗമാകുന്നു. തദ്ദേശീയര്ക്കല്ലെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം സ്വര്‍ഗ്ഗമാകുന്നു.
പറ്റുമെങ്കില്‍ ഇനിയും വരണമൊന്ന് കൂടി ഇതുവഴി. ഈ മഞ്ഞു നിറങ്ങളും കുളിരും കൊണ്ട് ഒരു ചുടുചായയൊന്ന് ഊതിക്കുടിച്ച് നടക്കണമീ വഴിത്താരയില്‍.. ഒരിക്കല്‍ കൂടി....