'ആകാശ പ്രഭു'വിന്റെ ആയിരത്തൊന്ന് രാവുകളുടെ കൊട്ടാരത്തില്‍ രഹസ്യ തുരങ്കം കണ്ടെത്തി
ലോകത്ത് ഇതുവരെ വെളിപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യങ്ങളിലൊന്നാണ് മെക്സിക്കന്‍ മയക്കുമരുന്ന് സാമ്രാജ്യം. പാബ്ലോ എസ്കോബാര്‍ എന്ന എക്കാലത്തെയും വലിയ മയക്കുമരുന്ന് കടത്തുകാരനൊപ്പം സാമ്രാജ്യം കെട്ടിപ്പടുത്തവരില്‍ ഒരാളാണ് അമാഡോ കാരില്ലോ ഫ്യൂന്റസ്. ഗ്വാഡലജാര കാർട്ടലിന്റെ നാല് സഹസ്ഥാപകരിലൊരാളായ അമ്മാവൻ ഏണസ്റ്റോ ഫോൺസെക്കയാണ് കാർലോയെ നാർകോ ബിസിനസിലേക്ക് ആകർഷിക്കുന്നത്. പിന്നീട് ജുവാരസ് കാർട്ടലിന്റെ നേതാവായി 25 ബില്ല്യൺ ഡോളറിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കാരില്ലോയ്ക്ക് കഴിഞ്ഞെങ്കിലും അമേരിക്കന്‍ - മെക്ക്സിക്കന്‍ പൊലീസ് സംയുക്തമായി നീക്കമാരംഭിച്ചതോടെ കാരില്ലോ തന്റെ രൂപം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം കാരില്ലോയുടെ ജീവനെടുത്തു. അദ്ദേഹം 1992 പണി കഴിപ്പിച്ച ഒരു കൊട്ടാരം 2020 ല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രശസ്ത അറബി സാഹിത്യ കൃതി വായിച്ചിരിക്കാത്തവര് വളരെ കുറവാണ്. കാരില്ലോയെയും ചെറുപ്പത്തില്‍ ആയിരത്തൊന്ന് രാവുകള്‍ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് വേണം കരുതാന്‍. 25 ബില്ല്യൺ ഡോളറിന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത അമാഡോ കാരില്ലോ ഫ്യൂന്റസ് തന്റെ ഉയര്ച്ചയ്ക്കൊത്ത ഒരു വീട് പണിയാന്‍ തീരുമാനിക്കുന്നത്. 1992 ലാണ്. അതിനായി അദ്ദേഹം മെക്സിക്കയിലെ സിസ്കോമാനി കുടുംബത്തിന്റെ കുടുംബ വീട് സ്വന്തമാക്കി.
1993 ല്‍ അവിടെയുണ്ടായിരുന്ന വീട് പൊളിച്ച് കളഞ്ഞ് അദ്ദേഹം മറ്റൊന്ന് പണിതു. പുതിയ കൊട്ടാര സദൃശ്യമായ വീട് പണിയാന്‍ അദ്ദേഹം തെരഞ്ഞെടുരത്ത് ആയിരത്തൊന്ന് രാവുകളില്‍, ഓരോ രാത്രിയും ജീവന് നീട്ടിക്കിട്ടാനായി ഷഹറസാദ് പറഞ്ഞ ഓരോ കഥകളായിരുന്നു.
അറേബ്യന്‍ നൈറ്റ്സ് എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെട്ടിരുന്ന ആ കഥകളിലെ പ്രധാന കഥകളുടെ പേരില്‍ ആ കൊട്ടാരത്തില്‍ ഓരോ മുറികളുണ്ടായിരുന്നു. അലാവുദീനും അത്ഭുവിളക്കും, അലി ബാബയും നാല്‍പ്പത് കള്ളന്മാരും, അങ്ങനെ പ്രധാനപ്പെട്ട എല്ലാകഥകളുടെയും പേരിലും മുറികള്‍ ആ കൊട്ടാരത്തിലുണ്ടായിരുന്നു.
സ്പാനിഷില്‍ 'മിൽ വൈ ഉന നോച്ചസ്' എന്ന് കാരില്ലോയുടെ കൊട്ടാരം രഹസ്യമായി അറിയപ്പെട്ടു. തന്റെ സുഹൃത്തുക്കള്ക്കായിട്ടായിരിക്കാം അദ്ദേഹം ഇത്രയധികം മുറികള്‍ പണിതതെന്ന് കരുതുന്നു. കൊട്ടാരത്തിന്റെ ടവറുകള്‍ വേറിട്ടു നിന്നു. ടവറുകളുടെ അഗ്രം ക്ലാസിക് ചോക്ലേറ്റുകളുടെ രൂപത്തിന് സമാനമായതിനാൽ ഈ കൊട്ടാരത്തിന് “ചുംബനങ്ങളുടെ വീട്” എന്നൊരു പേരുകൂടിയുണ്ട്.
ഓരോ മുറിയിലും ദേവദാരു മരം കൊണ്ട് നിർമ്മിച്ച ഡ്രസ്സിംഗ് റൂമും ഉണ്ടായിരുന്നു. മൂന്ന് നിലകളിലായി അനേകം മുറികളുള്ള ആ കൊണ്ടാരത്തില് നിരവധി ഹോട്ട് ബാത്ത് ടബ്ബുകളും കണ്ണാടികളും വെള്ളിയും പതിച്ച നീന്തൽക്കുളവും ആ കൊട്ടാത്തിന്റെ ഭാഗമായിരുന്നു. മിൽ വൈ ഉന നോച്ചസ് മാൻഷൻ എന്നറിയപ്പെട്ട കൊട്ടാരത്തിന്റെ ഏറ്റവും മുകള്‍ ഭാഗം മുതല്‍ താഴെ വരെ ചിത്രപ്പണികള്‍ ചെയ്ത് മനോഹരമാക്കിയിരുന്നു.
1993 നവംബറിൽ തന്നെ മെക്സിക്കോയിലെ അറ്റോർണി ജനറൽ വസതി കണ്ടുകെട്ടിയെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ആ കൊട്ടാരത്തിന് വേണ്ടി കാലില്ലോയുടെ കുടുംബം കോടതി കേറിയെങ്കിലും വിട്ടുകൊടുത്തില്ല. ഇതിനിടെ 2006 മുതല്‍ പല തവണ കൊട്ടാരം വില്‍പ്പനയ്ക്ക് വച്ചു. എന്നാല്‍ ഒരാള്‍ പോലും കെട്ടിടും വാങ്ങാനെത്തിയില്ല.
ഒടുവില്‍ വർഷങ്ങൾക്ക് ശേഷം കാരില്ലോയുടെ കുടുംബത്തിന് കൊട്ടാരം വീണ്ടെടുക്കാന്‍ സാധിച്ചെങ്കിലും അത് പൂര്‍ണ്ണമായും ശൂന്യമായിത്തീർന്നു. ഇതിനിടെ കൊട്ടാരസദൃശ്യമായ ആ കെട്ടിടം മയക്കുമരുന്ന് അടികളുടെ താവളമായി മാറി.
തുടര്‍ന്ന് 2009 ൽ സോനോറ ഗവർണർ എഡ്വേർഡോ ബോർസ് ഈ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടു. എന്നില്‍ പിന്നെയും വര്‍ഷങ്ങള്‍ കടന്ന് പോയി. ഒടുവില്‍ ഈ കൊവിഡ് കാലത്ത് കഴിഞ്ഞ സെപ്റ്റംബറില്‍ കരില്ലോയുടെ കൊട്ടാരം തകർക്കാൻ നിർമാണത്തൊഴിലാളികളെത്തി.
കെട്ടിടം ഒരു വശത്ത് നിന്ന് പൊളിച്ച് തുടങ്ങിയപ്പോഴാണ് കെട്ടിടത്തിലെ രഹസ്യങ്ങള്‍ പുറം ലോകമറിഞ്ഞത്. കൊട്ടാരത്തിന്റെ കിഴക്കൻ മുറ്റത്ത് നിന്ന് ഒരു തുരങ്കം ആരംഭിക്കുന്നു. അതിന്റെ മറ്റേയറ്റം അവസാനിക്കുന്നത് പ്രിമോ ഡി വെർഡാഡ് തെരുവില്‍.
പിടിക്കപ്പെടുമെന്ന ഘട്ടം വരികയാണെങ്കില്‍ സ്വരക്ഷയ്ക്കായി അമാഡോ കാരില്ലോ ഫ്യൂന്റസ് പണിതതാകാം തുരങ്കമെന്ന് കരുതുന്നു. 2 മുതൽ 2.5 മീറ്റർ വരെ ഉയരമുണ്ട് തുരങ്കത്തിന്. ഈ പാത ഏകദേശം 60 മീറ്ററോളം നീളത്തില്‍ സഞ്ചരിക്കുന്നു.
ലഹരി കടത്തിന് കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ച ചരിത്രമുള്ളവരാണ് മെക്സിക്കയിലെ ലഹരികടത്ത് സംഘങ്ങള്‍. രാജ്യാതിര്‍ത്തികള്‍ വരെ ഭേദിച്ച, അത്യാധുനീക യാത്ര സൌകര്യങ്ങളുള്ള ഇത്തരം നിരവധി തുരങ്കങ്ങള്‍ പല കാലങ്ങളിലായി കണ്ടെത്തിയിരുന്നു.
'ലോർഡ് ഓഫ് സ്കൈസ്' എന്നര്‍ത്ഥമുള്ള 'സിയോർ ഡി ലോസ് സിലോസ്' എന്നാണ് കാരില്ലോയോ അറിയപ്പെട്ടിരുന്നത്. അയാള്‍ ആകാശത്തിന്റെ പ്രഭുവായിരുന്നു. മെക്സിക്കയിലെ പ്രധാന കൊക്കെയ്ന്‍ കടത്തുകാരായ പാബ്ലോ എസ്കോബാര്‍, കാലി കാര്‍ട്ടല്‍ എന്നിവരില്‍ നിന്ന് വാങ്ങുന്ന കൊക്കെയ്ന്‍ കടത്താന്‍ കാരില്ലോ നിരവധി വിമാനങ്ങളാണ് വാങ്ങിക്കൂട്ടിയിരുന്നത്. കരയിലെ പ്രഭുക്കളായി പാബ്ലോ എസ്കോബാറും മറ്റും അടക്കി ഭരിച്ചപ്പോള്‍ ആകാശത്തിന്റെ പ്രഭുവായിരുന്നു കാരില്ലോ. നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസായ നാർക്കോസില് കാരില്ലോയുടെ ജീവിതവും ചിത്രീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെയും മെക്സിക്കയിലെയും പൊലീസ് സംയുക്തമായി തെരച്ചില്‍ ആരംഭിച്ചതോടെ കാരില്ലോ തന്റെ രൂപം മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 1997 ജൂലൈ 4 ന് മെക്സിക്കോ സിറ്റി ആശുപത്രിയിൽ ഫേഷ്യൽ പ്ലാസ്റ്റിക് സർജറിയും വയറുവേദനയ്ക്കുള്ള ലിപ്പോസക്ഷനും കാരില്ലോ വിധേയനായി. എന്നാല്‍ ചികിത്സയ്ക്കിടെ 40-ാം വയസ്സില്‍ കാരില്ലോ മരിച്ചു. 1997 നവംബറിൽ കാരില്ലോയ്ക്ക് ശസ്ത്രക്രിയ ചെയ്ത രണ്ട് ശസ്ത്രക്രിയാ വിദഗ്ധരുടെ മൃതദേഹങ്ങൾ സ്റ്റീൽ ഡ്രമ്മുകൾക്കുള്ളിൽ കോൺക്രീറ്റിൽ അടക്കം ചെയ്ത നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.