8,400 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ശിലായുഗത്തില്‍ ചെന്നായയില്‍ നിന്ന് നായയിലേക്കുള്ള പരിണാമകാലം
മനുഷ്യന്‍റെ പരിണാമഗതിയില്‍ കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുമായി സ്വീഡനില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്രജ്ഞര്‍. നീണ്ട മാസങ്ങളുടെ ഉത്ഖനനത്തിന് ശേഷം സ്വീഡനിലെ ബ്ലെക്കിംഗ് കൌണ്ടിയിലെ സൽവസ്‌ബോർഗിന് സമീപത്തുള്ള ലുങ്കാവിക്കെനില്‍ നിന്ന് 8,400 വര്‍ഷം മുമ്പ് അടക്കം ചെയ്ത ഒരു കുട്ടിയുടെയും നായയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2015 മുതൽ ഈ പ്രദേശത്ത് ഉദ്ഖനനം നടക്കുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു കണ്ടെത്തല്‍ ആദ്യമായാണ്. ഇന്ന് അപരിചിതമായ ഒരിനം നായയെയാണ് കുട്ടിയോടൊപ്പം അടക്കം ചെയ്തതെന്ന്, ഈ വർഷം ആദ്യം ലഭിച്ച അവശിഷ്ടങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയ അനിമൽ ഓസ്റ്റിയോളജിസ്റ്റ് ഡോ. പെർസണിന്‍റ അഭിപ്രായപ്പെട്ടു. ഒരു പക്ഷേ ചെന്നായ്ക്കളില്‍ നിന്ന് ആദ്യ പരിണാമം സിദ്ധിച്ച നായയാകാം ഇതെന്ന് കരുതുന്നു. ആയിരക്കണക്കിന് വർഷങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ പുരാവസ്തുക്കള്‍ ലഭിച്ച മണലിന്‍റെയും ചെളിയുടെയും പാളികൾ നൂണ്ടുകള്‍ക്ക് മുമ്പ് തന്നെ സമുദ്രത്തില്‍ നിന്നും ഉയര്‍ന്ന് വന്നതാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. ലുങ്കാവിക്കെൻ പുരാവസ്തു പ്രദേശത്ത് നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ 'നിധി'യാണ് ഇപ്പോള്‍ കണ്ടെത്തിയത്.
പുരാവസ്തുക്കള്‍ക്കായി കുഴിച്ച നിരവധി കുഴികള്‍ക്കിടയില്‍ നിന്ന് ഒരിക്കല്‍ 56 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. നായ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. മനുഷ്യവാസമുണ്ടായിരുന്ന ശിലായുഗ സെറ്റിൽമെന്‍റിന്‍റെ മധ്യത്തിലായാണ് ഇതിനെ കുഴിച്ചിട്ടിരുന്നത് എന്നത് ഏറെ പ്രധാനമാണെന്ന് ബ്ലെക്കിംഗ് മ്യൂസിയത്തിലെ ഓസ്റ്റിയോളജിസ്റ്റ് ഓല മാഗ്നെൽ പറഞ്ഞു.
പ്രിയപ്പെട്ട നായയെ യജമാനനോടൊപ്പം സംസ്‌കരിച്ചത് 'ഗ്രേവ് ഗുഡ്സ്' എന്ന് വിളിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ്. പുരാതന പാരമ്പര്യത്തിൽ ജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഭൌതിക വസ്തുക്കളോടൊപ്പമാണ് അടക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഈ പ്രദേശം സമുദ്രം കയറി മുങ്ങിയിരിക്കാം. പിന്നീട് ഈ നനവ് ഇറങ്ങിയപ്പോള്‍ മൃതദേഹം അടക്കിയ പ്രദേശത്തെ മണ്ണിനെ അത് കുടുതല്‍ ശക്തമായ തരത്തില്‍ ഉറപ്പുള്ളതാക്കി തീര്‍ത്തതാകാം. ഇങ്ങനെയാകാം ഇത്രയും കാലം ഈ അവശിഷ്ടങ്ങള്‍ കേടുകൂടാതെ നിലനിന്നതെന്നും ഗവേഷക സംഘത്തിന്‍റെ മാനേജര്‍ കാൾ പെർസൺ പറഞ്ഞു.
ഇതുപോലുള്ള കണ്ടെത്തലുകൾ ഇവിടെ താമസിക്കുന്ന ആളുകളുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്നു. ദുഃഖം, നഷ്ടം തുടങ്ങിയ വികാരങ്ങളുടെ കാര്യത്തിൽ നാം സഹസ്രാബ്ദങ്ങളായി എത്രത്തോളം സാമ്യമുള്ളവരാണെന്ന് ഉടമയോടൊപ്പം നായയെ കുഴിച്ചിട്ടതിലൂടെ തെളിയിക്കപ്പെടുന്നെന്ന് ഡോ. പെർസൺ പറഞ്ഞു. ശിലായുഗത്തിൽ ലുങ്കാവിക്കൻ പ്രദേശത്ത് ശക്തരായ വേട്ടക്കാർ താമസിച്ചിരുന്നിരിക്കാം. പുരാവസ്തു പഠനം പൂര്‍ത്തിയാകുമ്പോഴേക്കും ഇവിടെ ഉണ്ടായിരുന്ന കെട്ടിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നു.
നായ്ക്കൾ, മനുഷ്യന്‍റെ ഉത്തമ സുഹൃത്തായിട്ട് ആയിരക്കണക്കിന് വർഷങ്ങളായെന്ന് കരുതുന്നു. ലോകമെമ്പാടും പുരാതന മനുഷ്യര്‍ മൃഗങ്ങളെ വളർത്തിയതായുള്ള സൂചനകള്‍ ലോകത്ത് പല സ്ഥലങ്ങളില്‍ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഏറ്റവും പഴക്കം ചെന്ന വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം തെക്കന്‍ ഇറ്റലിയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. അന്ന് കണ്ടെത്തിയ വളര്‍ത്ത് നായയുടെ അവശിഷ്ടങ്ങള്‍ക്ക് 14,000 - 20,000 -നുമിടയില്‍ വര്‍ഷങ്ങളുടെ പഴക്കമാണ് കണ്ടെത്തിയത്.
വന്യതയില്‍ നിന്ന് നായ്ക്കൾ മനുഷ്യ സൌഹൃദത്തിലേക്ക് ഏങ്ങനെയാണ് പരുവപ്പെട്ടതെന്നതിലേക്ക് വഴിതെളിക്കാന്‍ തങ്ങളുടെ കണ്ടെത്തല്‍ കൊണ്ടാകുമെന്ന് സിയീന സർവകലാശാലയിൽ നിന്നുള്ള പഠനസംഘം അഭിപ്രായപ്പെട്ടു. ഭക്ഷണത്തിന്‍റെ അഭാവം മൂലം ചെന്നായ്ക്കൾ മനുഷ്യന്‍റെ ആവശ്യാനുസരണം ഇണക്കപ്പെട്ടതാകാമെന്നതാണ് ഒരു സിദ്ധാന്തം.
എന്നാല്‍, മൃഗങ്ങളും നമ്മുടെ പൂർവ്വികരും തമ്മില്‍ കാലക്രമേണ ഒരു ബന്ധം രൂപപ്പെടുകയായിരിക്കണം. അതിൽ നിന്ന് ചെന്നായ്ക്കളും മനുഷ്യരും ഒരുമിച്ച് വേട്ടയാടാനാരംഭിച്ചതാകാമെന്നും തെക്കൻ ഇറ്റലിയിലെ രണ്ട് പാലിയോലിത്തിക് സൈറ്റുകളിൽ നിന്ന് ( പഗ്ലിസി, റൊമാനെല്ലി ഗുഹകൾ ) ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങള്‍ പറയുന്നു.
പുനർ മൂല്യനിർണ്ണയത്തില്‍ മനുഷ്യനും നായയും തമ്മില്‍ ഏതാണ്ട് 20,000 വർഷങ്ങൾക്ക് മുമ്പേയുള്ള സൌഹൃദമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. “വളർത്തുനായ്ക്കളുടെ ഏറ്റവും പഴയ അവശിഷ്ടങ്ങൾ മധ്യ യൂറോപ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് 16,000 വർഷങ്ങൾ പഴക്കമുണ്ട്. മെഡിറ്ററേനിയൻ പ്രദേശത്ത്, 14,000 വർഷങ്ങൾക്ക് മുമ്പ് വളർത്ത് നായ്ക്കൾ ഇവിടെ താമസിച്ചിരുന്നുവെന്ന് ഉറപ്പാണ്, ചിലപ്പോള്‍ അത് 20,000 വർഷങ്ങൾക്ക് മുമ്പാകാം. ” ഡോ. ബോഷിൻ പറഞ്ഞു.
ലോകത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള നായയുടെ അവശിഷ്ടങ്ങളുടെ ജനിതക വിശകലനത്തിൽ നിന്ന് യുറേഷ്യയിൽ താമസിക്കുന്ന മനുഷ്യർ 20,000 മുതൽ 40,000 വർഷം മുമ്പ് നായ്ക്കളെ വളർത്തിയെടുത്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
''നായ വളർത്തൽ പ്രക്രിയ വളരെ സങ്കീർണ്ണമായ നിരവധി തലമുറകൾ ഉൾപ്പെട്ടിരുന്ന ഒരു പ്രക്രിയയായിരുന്നിരിക്കണം. നായകളുടെ നിരവധി തലമുറകളോളം ഈയൊരു പ്രക്രിയയിലൂടെ കടന്ന് പോയിരിക്കണം. " സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലെ പരിണാമ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. കൃഷ്ണ വീരമ പറഞ്ഞു.
പുരാതനകാലത്തെ മനുഷ്യ വാസമുള്ള സ്ഥലങ്ങളില്‍ സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങള്‍ തേടിയെത്തിയ ചെന്നായ്ക്കള്‍ കാലക്രമേണ മനുഷ്യനുമായി ഇണങ്ങിയതാകാമെന്ന സിദ്ധാന്തത്തിനാണ് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത. വേട്ടയാടാനും സമൂഹമായി ജീവിക്കാനും മനുഷ്യന്‍ തയ്യാറാകുന്ന ഘട്ടത്തില്‍ തന്നെ ഇത്തരം സ്ഥലങ്ങളോട് ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന വേട്ടയുടെ അവശിഷ്ടങ്ങള്‍ തേടിയെത്തിയ ചെന്നായിക്കളും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ ദൃഢതയില്‍ നിന്നാകാം നായകള്‍ പരിണമിച്ചതെന്ന് കരുതുന്നു.