മൊറാനില്‍ നിന്ന് എംസിയിലേക്ക് ; കാണാം മസായി ഗോത്ര മൂപ്പന്‍റെ തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍
കെനിയയിലും ഉത്തര ടാൻസാനിയയിലുമായി നൈൽ നദീ തീരത്ത് ജീവിക്കുന്ന ഒരു ഗോത്ര വർഗമാണ് മസായ്. കഴിഞ്ഞ ദിവസം ഇവർക്കിടയിൽ നടന്ന ഒരു ആഘോഷമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരു ദശാബ്ദത്തിലൊരിക്കൽ മാത്രം നടക്കുന്ന ആഘോഷം. മാസായി യോദ്ധാക്കളെ ആ ജനതയുടെ മൂപ്പന്മാരായി സ്ഥാനാരോഹണം നടത്തുന്ന ചടങ്ങും തുടർന്നുള്ള ആഘോഷങ്ങളുമായിരുന്നു അത്.
ഒരു ദശാബ്ദത്തിലൊരിക്കൽ നടന്ന ചടങ്ങിൽ 15,000ത്തോളം പുരുഷന്മാർ പങ്കെടുത്തെന്നാണ് കണക്കുകൾ. 3,000 കാളകളെയും 30,000 ആടുകളെയും അവർ സൽക്കാരത്തിന് വിളമ്പി അത് ഭക്ഷിച്ചുകൊണ്ടാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്.
പ്രായപൂർത്തിയായ പുരുഷന്മാരെ മൊറാൻ (യോദ്ധാക്കൾ) എന്നും പിന്നീട് സ്ഥാനക്കയറ്റം കിട്ടുമ്പോൾ എംസി (മൂപ്പന്മാർ) എന്നുമാണ് അറിയപ്പെടുന്നത്. ഈ വർഷം ആദ്യം നടത്താനിരുന്ന ചടങ്ങ് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു.
ആയിരക്കണക്കിന് മാസായി യോദ്ധാക്കളാണ് പരമ്പരാഗതമായ ചുവപ്പ് വസ്ത്രവും ധരിച്ച തലയിൽ ചുവന്ന കളിമണ്ണ് തേച്ചുപിടിപ്പിച്ച് മൂപ്പന്മാരാവാനുള്ള സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിലുടനീളം പുരുഷന്മാർ അവരുടെ ഭാര്യമാരോടൊപ്പമാണ് ഉണ്ടാവുക. ഭാര്യമാർ കഴുത്തിൽ വർണ്ണാഭമായ ഷാളുകളും ആഭരണങ്ങളും ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന മുതിർന്നവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങൾ ആലപിക്കുന്ന ജോലിയും സ്ത്രീകൾക്കാണ്.
വളരെയേറെ പ്രത്യേകതകളും അതുപോലെ വിമർശനങ്ങളും ഏറ്റു വാങ്ങുന്ന ഒരു വിഭാഗമാണ് മസായ്. കാനേഷുമാരി കണക്കകനുസരിച്ച് വംശനാശഭീണി നേരിടാത്ത ഒരു വിഭാഗമാണ് മസായ്. 1989ൽ ഇവിടുത്തെ ജനസംഖ്യ 377,089 ആയിരുന്നെങ്കിൽ 2009ൽ അത് 841,622 ആയി. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തിലൊരിക്കൽ ഒരു പ്രദേശത്തെ ജനസംഖ്യാ കണക്കെടുപ്പാണ് കാനേഷുമാരി.
ആഫ്രിക്കയിലെ നൈൽ നദീ തീരത്ത് വസിക്കുന്ന ജനവിഭാഗമായ ഡിങ്ക ജനതയുടെ ഭാഷയുമായി സാമ്യമുള്ള മാ എന്ന ഭാഷയാണ് മസായ്ക്കാർ സംസാരിക്കുന്നത്. ഇവർ ഏകദൈവ വിശ്വാസികളാണ്. ഗോത്രദൈവമായ എങ്കായിയെ ആണ് അവർ ആരാധിക്കുന്നത്. എങ്കായിക്ക് രണ്ട് ഭാവങ്ങളുണ്ട് ഇവരുടെ വിശ്വാസം. തങ്ങളുടെ ദൈവത്തിന്റെ ദുഷ്ടസ്വഭാത്തിനെ എങ്കായി നരോദ് (കറുത്ത ദൈവം) എന്നും, സൗമ്യസ്വഭാവത്തിനെ എങ്കായി നാന്യോക്കി (ചുവന്ന ദൈവം) എന്നും അവർ വിളിക്കുന്നു.
മസായികളുടെ പ്രധാന ആയുധം കുന്തവും പരിചയുമാണ്. മസായികളുടെ വിശ്വാസം അവരുടെ ദൈവം ലോകത്തുള്ള കന്നു കാലികളെയെല്ലാം അവർക്കായി മാത്രം നൽകിയിട്ടുള്ളതെന്നാണ്. അതുകൊണ്ട് തന്നെ മറ്റ് ഗോത്രങ്ങളിൽ നിന്ന് കന്നുകാലികളെ മോഷ്ടിക്കുന്നത് അവർ മോഷണമായി കാണാറില്ല. മറിച്ച് അവർക്ക് അവകാശപ്പെട്ടത് അവർ തിരിച്ചു പിടിക്കുന്നു, അത്രമാത്രം.
മസായികൾക്ക് മരുഭൂമിയിലും അർദ്ധ മരുഭൂമിപ്രദേശങ്ങളിലും കൃഷിചെയ്യാനുള്ള കഴിവുകളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇവരുടെ ജീവിത രീതി കാലാവസ്ഥ മാറ്റം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണെന്നും ഓക്സ്ഫാം പോലുള്ള സംഘടനകൾ പറയുന്നു. എന്നാൽ ടാൻസാനിയയിലെയും, കെന്യയിലെയും സർക്കാരുകൾ മസായ്ക്കാരെ അവരുടെ നാടോടി ജീവിതരീതി ഉപേക്ഷിക്കാനും പ്രോൽസാഹിപ്പിക്കുന്നുണ്ട്.
ഈ വിഭാഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഏറെ ശ്രദ്ധേയം. അതിലൊന്ന്, ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷനായി എന്ന് തെളിയിക്കണമെങ്കിൽ ഒരു സിംഹത്തെ ഒറ്റയ്ക്ക് കുന്തവുമായി വേട്ടയാടി കൊല്ലണം എന്നതാണ്. എന്നാൽ ഇതൊരു പക്ഷെ പണ്ട് നിലനിന്നിരുന്ന ആചാരമാവാം.
കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെ വകവരുത്തുന്നതിൽ നിന്നും ഉണ്ടായ ഒന്ന്. എന്നാൽ ഇക്കാലത്ത് സിംഹവേട്ട കെന്യയിലും, ടാൻസാനിയയിലും നിയമ വിരുദ്ധമാണ്. കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെ പരമ്പരാഗതമായ രീതികളുപയോഗിച്ചു വേട്ടായാടിയാൽ ഇവർക്കെതിരെ നിയമനടപടികളുണ്ടാവില്ല.
എന്നാലും സിംഹങ്ങൾ നേരിടുന്ന വംശനാശഭീഷണി മുൻനിർത്തി സിംഹത്തിനെ കൊല്ലുന്നതിനു പകരം കന്നുകാലിയുടെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരം കൈപ്പറ്റാൻ ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്.
മറ്റൊന്ന് ഇവർക്ക് മൃഗങ്ങളുടെ രക്തം കുടിയ്ക്കുന്ന പതിവുണ്ടെന്നതാണ്. അവിശ്വസനീയമായ മറ്റൊരാചാരം ഇവരുടെ അഭിവാദ്യ രീതിയാണ്. പുതിയതായി ഒരാളെ അഭിസംബോധന ചെയ്യുമ്പോള്‍ മുഖത്ത് തുപ്പിയാണത്രേ ഇവർ അഭിവാദ്യം ചെയ്യുന്നത്. കുടുംബത്തില്‍ ഒരു കുട്ടി ജനിയ്ക്കുമ്പോള്‍ ദുഷ്ടശക്തികളില്‍ നിന്നും രക്ഷിക്കാന്‍ കുട്ടിയുടെ മുഖത്ത് തുപ്പുന്ന പതിവും ഇവര്‍ക്കിടയിലുണ്ടെന്നും പറയപ്പെടുന്നു.
കെനിയയിൽ നിന്നും അയൽരാജ്യമായ ടാൻസാനിയയിൽ നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും നെയ്‌റോബിയിൽ നിന്ന് 128 കിലോമീറ്റർ അകലെയുള്ള കജിയാഡോ കൗണ്ടിയിലെ മാപരാഷ കുന്നിലാണ് ആഘോഷങ്ങൾക്കായ് ഒത്തുകൂടിയത്