- Home
- Magazine
- Web Specials (Magazine)
- പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണം; ഭീകരര്‍ ലൈംഗിക അടിമകളാക്കിയ സ്ത്രീകളെ മോചിപ്പിച്ചു
പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണം; ഭീകരര്‍ ലൈംഗിക അടിമകളാക്കിയ സ്ത്രീകളെ മോചിപ്പിച്ചു
''പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണങ്ങള്‍. അതിക്രൂരമായാണ് അവര്‍ ഞങ്ങളെ കൈകാര്യം ചെയ്തത്. വിശക്കുന്നു എന്നു പറഞ്ഞാല്‍ കുട്ടികളെ തല്ലിച്ചതയ്ക്കും. എതിര്‍ത്താല്‍ കൊന്നുകളയും''ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഐസിസുമായി ബന്ധമുള്ള അല്‍ ഷബാബ് ഭീകരര്‍ വര്‍ഷങ്ങളായി ലൈംഗിക അടിമയാക്കി വെച്ചുകൊണ്ടിരുന്ന യുവതിയുടെ വാക്കുകളാണിത്. മൊസാംബിക് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം അതിര്‍ത്തി കടന്നെത്തിയ റുവാണ്ടന്‍ സൈന്യമാണ് ഭീകരരെ തുരത്തിയോടിച്ച് ഈ യുവതി അടക്കം നിരവധി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭീകരരെ തുരത്തിയ റുവാണ്ടന്‍ സൈന്യത്തിനൊപ്പം ഈ പ്രദേശങ്ങളില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് രക്ഷപ്പെട്ട സ്ത്രീകള്‍ സ്വന്തം ദുരിതജീവിതത്തെക്കുറിച്ച് വിവരിച്ചത്.

2017 മുതലാണ് ഈ മൊസാംബിക്കിന്റെ വിവിധ പ്രദേശങ്ങളില്‍ അല്‍ ഷബാബ് എന്ന പേരില്‍ ഭീകര സംഘടന പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്. ഓരോ സ്ഥലങ്ങളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുക. അവിടം കീഴടക്കുക അതാണ് രീതി.
സോമാലിയയില്‍ കാലങ്ങളായി ഇതേ പേരില്‍ ഒരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുണ്ടൈങ്കിലും ഇവര്‍ക്ക് അവരുമായി ബന്ധമില്ല. ഐസിസിന്റെ ആശയവും ഭീകരപ്രവര്‍ത്തന രീതികളുമാണ് ഈ സായുധ സംഘം പിന്തുടരുന്നത്.
ആരാണ് സംഘടനയുടെ നേതാക്കളെന്നോ എന്തിനാണ് ഇവര്‍ മൊസാംബിക്കില്‍ ഭീകരത അഴിച്ചുവിടുന്നതെന്നോ ഇപ്പോഴും സര്‍ക്കാറിനു പോലും വ്യക്തതയില്ല. തങ്ങളെക്കുറിച്ച് ഇവരധികം പുറത്തുപറയാറുമില്ല.
റാഡിക്കല്‍ ഇസ്‌ലാം സ്വഭാവമുള്ള ഗ്രൂപ്പ് ആണെന്ന് മാത്രമാണ് റുവാണ്ടന്‍ സൈന്യവും ഇവരെക്കുറിച്ച് പറയുന്നുള്ളൂ. ഐസിസുമായി ബന്ധമുണ്ടെന്നും അതേ ആശയങ്ങളാണ് പിന്തുടരുന്നത് എന്നുമാണ് നിലവില്‍ ഇവരെക്കുറിച്ച് ലഭ്യമായ വിവരം.
എന്നാല്‍, കൊള്ളസംഘങ്ങളെ പോലെയാണ് ഇവരുടെ പെരുമാറ്റം എന്നാണ് നാട്ടുകാര്‍ പറയുന്നത്. യന്ത്രത്തോക്കുകളുമായി എത്തുന്ന സംഘങ്ങള്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടെയുള്ളവരെ ഭരിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കും. അതിനു ശേഷം, ഭീകരരുടെ ലൈംഗിക അടിമകളാക്കും. പുരുഷന്‍മാരെ കൊന്നുകളയുകയോ തടവുകാരായി പിടിച്ച് ജോലികള്‍ ചെയ്യിക്കുകയും ചെയ്യും.
ഇവരുടെ ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞുപോവാറാണ് പതിവ്. ആയിരക്കണക്കിനാളുകളാണ് എല്ലാം ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സ്വന്തം മണ്ണിലേക്ക് എന്ന് തിരിച്ചുപോവുമെന്ന ആശങ്കയിലാണ് ഇവര്‍.
ആളുകള്‍ ഒഴിയുമ്പോള്‍ വെറുതെ കിടക്കുന്ന വീടുകളും കെട്ടിടങ്ങളും പിന്നെ ഭീകരര്‍ താവളങ്ങളാക്കും. ഇവിടങ്ങളിലാണ് ലൈംഗിക അടിമകളെ താമസിപ്പിക്കുക. ആയിരക്കണക്കിനാളുകളെ ഒന്നിച്ച് താമസിപ്പിക്കുന്ന കെട്ടിടങ്ങളും ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
ഇസ്‌ലാമിന്റെ പേരു പറഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെങ്കിലും നിരവധി മുസ്‌ലിം പള്ളികള്‍ ഇവര്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. 'ഭീകരതയാണ് ഇവരുടെ മതം, ലക്ഷ്യം' എന്നാണ് ബിബിസിയുടെ ആഫ്രിക്ക ഐ പ്രോഗ്രാമില്‍ യോട് ചില പ്രദേശവാസികള്‍ പറഞ്ഞത്.
മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ഇവര്‍ പണം കെണ്ടത്തുന്നത്. കൊള്ളയും കൊലകളും നടത്തുകയും വലിയ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്താണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്ന് മൊസാംബിക് സൈനിക വക്താവ് പറയുന്നു.
കാബോ ഡെലഗാഡോ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും നാലുവര്‍ഷമായി ഇവരുടെ കൈയിലായിരുന്നു.
കഴിഞ്ഞ മാസമാണ് അയല്‍രാജ്യമായ റുവാണ്ടയില്‍നിന്നും എത്തിയ സൈന്യം ഇവരെ തുരത്തിയത്.
വലിയ ഏറ്റുമുട്ടലുണ്ടായ ഈ പ്രദേശത്തെ അവസ്ഥ ഭീകരമാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളും കെട്ടിടങ്ങളുമെല്ലാം തകര്‍ന്നു കഴിഞ്ഞു. വന്‍ സ്‌ഫോടനങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും അവശിഷ്ടങ്ങളാണ് എങ്ങും.
ആയിരത്തിലേറെ റുവാണ്ടന്‍ സൈനികരാണ് നാലു ദിക്കുകളിലായി അല്‍ ഷബാബ് ഭീകരര്‍ക്കെതിരെ ഒരേ സമയം ആക്രമണം നടത്തിയത്. അല്‍ ഷബാബ് ഭീകരര്‍ ചെറുത്തുനില്‍പ്പു നടത്തിയെങ്കിലും, നൂറുകണക്കിന് ഭീകരരെ വധിച്ചതായി റുവാണ്ടന്‍ സൈന്യം പറഞ്ഞു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ അമറുല ഹോട്ടല്‍ ആക്രമണം നടന്ന പാല്‍മയും റുവാണ്ടന്‍ സൈന്യം പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നൂറു കണക്കിന് ഭീകരര്‍ ആയുധങ്ങളുമായി എത്തി കണ്ണില്‍കണ്ടവരെയെല്ലാം വധിക്കുകയും നഗരം പിടിച്ചെടുക്കുകയും ചെയ്തത്.
വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട അമറുല ഹോട്ടലിനു നേര്‍ക്കുണ്ടായ ആകമണത്തില്‍ ഡസന്‍കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. കുറേയധികം പേരെ ഭീകരര്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്തു കൊന്നു. ഇതോടെയാണ് ഈ ഭീകരസംഘടനയെക്കുറിച്ച് ലോകം കാര്യമായി ചര്‍ച്ച ചെയ്തത്.
ഈ പ്രദേശം അതിനുശേഷം ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടേക്ക് കുതിച്ചെത്തിയ റുവാണ്ടന്‍ സൈനികര്‍ ഭീകരരെ തുരത്തുകയായിരുന്നു. ഇവര്‍ തടവില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്ന സ്ത്രീകളെ സൈന്യം മോചിപ്പിച്ചു.
രക്ഷപ്പെട്ട സ്ത്രീകളില്‍ പലരും പെംബയിലുള്ള ക്യാമ്പുകളിലാണ് കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച അവരില്‍ പലര്‍ക്കും പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. തന്നെ കൃഷിയിടത്തില്‍നിന്ന് മൂന്ന് കുട്ടികള്‍ക്കൊപ്പം ഭീകരര്‍ തട്ടിക്കൊണ്ടുവന്ന് അടിമയെപ്പോലെ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് അതിലൊരു സ്ത്രീ പറഞ്ഞു.
''തോക്കു ചൂണ്ടിയ ഭീകരര്‍ എന്നെയും കുട്ടികളെയും കിലോമീറ്ററുകളോളം നടത്തിച്ചാണ് അവരുടെ കേന്ദത്തില്‍ കൊണ്ടുവന്നത്. തളര്‍ന്നു എന്നു പറഞ്ഞ കുട്ടികളെ അവര്‍ തല്ലിച്ചതക്കുകയായിരുന്നു.''-അവര്‍ പറയുന്നു.
ഭീകരരുടെ താവളത്തിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടികളുമൊത്ത് ഇവര്‍ രക്ഷപ്പടുകയായിരുന്നു. റുവാണ്ടന്‍ ഹെലികോപ്റ്ററുകള്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഭീകരരുടെ ശ്രദ്ധ മാറുകയും ആ സമയത്ത് താന്‍ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ഈ യുവതി പറഞ്ഞു.
മറ്റ് നിരവധി സ്ത്രീകള്‍ ഇപ്പോഴും ഇവരുടെ കസ്റ്റഡിയിലാണ്. റുവാണ്ടന്‍ സൈന്യം എത്തിയപ്പോള്‍ കാടുകളിലേക്ക് രക്ഷപ്പെട്ട ഭീകരര്‍ തടവുകാരായ ഈ സ്ത്രീകളെയും കൂടെ കൊണ്ടുപോയി. ''എങ്ങനെയെങ്കിലും ബാക്കിയുള്ളവരെ കൂടി രക്ഷിക്കണം. അത്ര ഭീകരമാണ് അവരനുഭവിക്കുന്ന പീഡനങ്ങള്‍.''-രക്ഷപ്പെട്ട സ്ത്രീകള്‍ ബിബിസി സംഘത്തോട് പറഞ്ഞു.