05:32 PM (IST) Dec 20

'ഹെൽമറ്റ് ഇല്ലാത്തതിന് തെറി': കേസ് പുനരന്വേഷിക്കണം, ഉത്തരവ്

ഹെൽമറ്റ് ധരിക്കാത്തതിന് യാത്രക്കാരനെ തടഞ്ഞു നിർത്തി തെറി വിളിക്കുകയും അനധികൃതമായി പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിക്കണം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ കേസാണ് പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി കൊല്ലം ജില്ലാ (റൂറൽ) പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്.

05:32 PM (IST) Dec 20

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു; സീരിയൽ താരം റാണി അറസ്റ്റിൽ

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭർത്താവിലെ മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് കേസ്. സുബിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മകളെ മ‍ർദിക്കാനാണ് റാണി കൂട്ടുനിന്നത്. 

05:30 PM (IST) Dec 20

'വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറി, പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം': രമേശ്‌ ചെന്നിത്തല

തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. വനിതാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലുള്ള സംഘർഷം ഡിസിസി മുന്നിലേക്കും വ്യാപിച്ചിരുന്നു. നിലവിൽ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് പ്രവർത്തകർ പിരിഞ്ഞുപോയിത്തുടങ്ങിയിരിക്കുകയാണ്. 

05:29 PM (IST) Dec 20

ലോക്സഭയിലെ പ്രതിഷേധം: എഎം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്പെന്റ് ചെയ്തു

ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തു. പോസ്റ്റർ ഉയർത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. മൂന്നു മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കു ശേഷമാണ് സസ്പെൻഷൻ ഉത്തരവിട്ടത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20 ൽ 18 എംപിമാരും സസ്പെൻഷനിലായി. ആകെ 143 എംപിമാരാണ് ഇരുസഭകളിലുമായി സസ്പെൻഷനിലായത്. ഇനി കേരളത്തിൽ നിന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. ലോക്സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എംപിമാര്‍ സസ്പെൻഷനിലായി.

05:28 PM (IST) Dec 20

വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺ​ഗ്രസ്, രാഹുലിന് പരിക്ക്

നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശിയിട്ടും പിൻമാറാതെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. നിലവിൽ രാഹുലിനൊപ്പം വനിതാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. 

05:28 PM (IST) Dec 20

'കേരളത്തിൽ കലാപത്തിന് കോൺഗ്രസിൻ്റെ ആസൂത്രിത നീക്കം; സതീശൻ മുഖ്യ ആസൂത്രകൻ'; അക്രമമെങ്കിൽ നടപടിയെന്ന് മന്ത്രിമാർ

യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രിമാർ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടപ്പോൾ, കേരളത്തിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്‍റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഇതിന്‍റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്‍റണിണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കെതിരെ എതിരഭിപ്രായം ഉണ്ടായിട്ടും എൽ ഡി എഫ് പരസ്യ പ്രതിഷേധത്തിലേക്ക് പോയില്ലല്ലോ എന്ന് ചൂണ്ടികാട്ടിയ ബാലഗോപാൽ, മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങൾക്ക് അടുത്തേക്ക് പോക്ണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ചോദിച്ചു.

05:27 PM (IST) Dec 20

യുദ്ധക്കളമായി തലസ്ഥാനം, ഡിസിസി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം, പിരിഞ്ഞുപോകാതെ കോൺ​ഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷസാഹചര്യം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. ന​ഗരത്തിന്റെ പല ഭാ​ഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്. സെക്രട്ടറിയേറ്റ് സംഘർഷത്തിൽ അറസ്റ്റ് ചെയ്ത 4 പേരെ ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് ബലം പ്രയോഗിച്ച് ഇറക്കി എന്ന് പോലീസ് പറയുന്നു. വാഹനമുള്‍പ്പെടെ തകര്‍ത്തിട്ടാണ് പ്രതികളെ ഇറക്കി കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ ഡിസിസി ഓഫീസിന് മുന്നില്‍ നിന്ന് പൊലീസിന് നേരെ കല്ലേറുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. തലസ്ഥാനത്തെ നേതാക്കളെല്ലാം തന്നെ ഡിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സന്നാഹം ഡിസിസി ഓഫീസിന് മുന്നിലേക്കെത്തിയിട്ടുണ്ട്.

05:24 PM (IST) Dec 20

കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു

05:22 PM (IST) Dec 20

കണ്ണൂരിൽ വൃദ്ധദമ്പതികളുടെ നരക ജീവിതം

കുടിയിറങ്ങാൻ അപേക്ഷ നൽകിയിട്ടും സർക്കാർ കയ്യൊഴിഞ്ഞതോടെ കണ്ണൂർ കൊട്ടിയൂരിലെ വൃദ്ധ ദമ്പതികൾക്ക് നരക ജീവിതം. വനത്തോട് ചേർന്ന ഭൂമിയിൽ, തകർന്നു തുടങ്ങിയ വീട്ടിൽ വന്യമൃഗങ്ങളെപ്പേടിച്ച് കഴിയുകയാണ് എഴുപത്തഞ്ചുകാരൻ മത്തായിയും ഭാര്യയും. വനം വകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്നാണ് എല്ലാ അർഹതയുമുണ്ടായിട്ടും ഇവർ പുറത്തായത്.

05:22 PM (IST) Dec 20

എരുമേലി വിമാനത്താവളം, ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കി

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. Read More

10:04 AM (IST) Dec 20

ഉപരാഷ്ട്രപതിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധമുയരും

പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധംഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും. അതേ സമയം ഉപരാഷ്ട്രപതിയെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നൽകി. കല്ല്യാൺ ബാനർജിയുടെയും രാഹുലിൻറെയും നടപടി അവകാശ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം. അതേസമയം,സുരക്ഷ വീഴ്ച മൂടിവയ്ക്കാനുള്ള അടവാണെന്നാണിതെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.

09:55 AM (IST) Dec 20

വയനാട്ടിൽ നിന്ന് പിടിയിലായ നരഭോജി കടുവയ്ക്ക് നാളെ ശസ്ത്രക്രിയ

വയനാട്ടിൽ നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

09:55 AM (IST) Dec 20

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്, 2 മരണം

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു.

09:28 AM (IST) Dec 20

ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്; റുവൈസിനെ തള്ളി പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്. ഇക്കാര്യം ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലുമുണ്ട്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

09:27 AM (IST) Dec 20

കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും, സമവായമിങ്ങനെ

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

09:26 AM (IST) Dec 20

'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'; ബാനറുമായി കെഎസ്‍‍യു

മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. 'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ' എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവർത്തകർ ബാനർ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്‌യുവിന്റെ ബാനർ. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്.

07:49 AM (IST) Dec 20

നെയ്മാർ ജൂനിയർക്ക് കോപ്പ അമേരിക്ക നഷ്ടമാകും

പരിക്ക് മൂലം ബ്രസീൽ സൂപ്പർതാരം നെയ്മാർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റും നഷ്ടമാകും. ഈ വരുന്ന ജൂണിലാണ് ടൂര്‍ണമെന്‍റ്. ക്ലബ്‌ സീസണിന് മുന്നോടിയായി മാത്രമേ നെയ്മാർക്ക് തിരിച്ചെത്താനാവുയെന്ന് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിനു പരിക്കേറ്റത്.

07:48 AM (IST) Dec 20

ഉപരാഷ്ട്രപതിയെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നോട്ടീസ്

ഉപരാഷ്ട്രപതിയെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നോട്ടീസ്. ഇരുസഭകളിലും ബിജെപി അംഗങ്ങൾ നോട്ടീസ് നല്കി
കല്ല്യാൺ ബാനർജിയുടെയും രാഹുലിൻറെയും നടപടി അവകാശ സമിതി പരിശോധിക്കണമെന്ന് ആവശ്യം. എന്നാല്‍ നോട്ടീസ് നല്‍കിയ നടപടി, സുരക്ഷ വീഴ്ച മൂടിവയ്ക്കാനുള്ള പുതിയ അടവെന്ന് കോൺഗ്രസ് ആരോപിച്ചു.

07:45 AM (IST) Dec 20

ട്വന്‍റി ട്വന്‍റിയെ അനുനയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം

ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ ആംആദ്മി പാർട്ടി ദേശീയ നേതൃത്വം. സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. സഖ്യം തുടരാൻ എഎപിക്ക് താൽപര്യമുണ്ടെന്നും തുടർചർച്ചകൾക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാബു ജേക്കബുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുക. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും സാബുവിന്‍റെ തീരുമാനം ഏകപക്ഷീയമാണെന്നും അന്തിമ തീരുമാനം കെജ്രിവാളിന്‍റെയാണെന്നും അജയ് രാജ് പറഞ്ഞു.

07:44 AM (IST) Dec 20

ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും

കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി.ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. കേരളത്തില്‍ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.