പ്രളയക്കെടുതി; കേന്ദ്രത്തോട് 2101.9 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം
പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്
ദില്ലി: പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനേക്കാൾ പതിൻമടങ്ങാണ് യഥാർത്ഥ നഷ്ടം. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനുളളിൽ റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രസംഘം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീ. ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തിയത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ രണ്ട് സംഘമായി തിരിഞ്ഞായിരുന്നു സന്ദർശനം. അടുത്തടുത്ത വർഷങ്ങളിൽ പ്രളയം ബാധിച്ചതിനാൽ കേരളത്തിന് പ്രത്യേകപരിഗണന നൽകണണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.