22 വർഷം മുമ്പ് നാടുവിട്ട മകൻ അമ്മയ്ക്കു മുന്നിൽ ഭിക്ഷ യാചിച്ച് തിരിച്ചെത്തി, കണ്ട് കൊതി തീരും മുമ്പേ മടങ്ങി
എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞയാഴ്ചയാണ് സന്ന്യാസിയായ പിങ്കു തൻ്റെ കുടുംബത്തെ തേടി അമേഠിയിലെ ഖരൗലി ഗ്രാമത്തിലേക്ക് മടങ്ങിയെത്തി.
![Missing Man, Returns after 22 Years To Mother As A Monk prm Missing Man, Returns after 22 Years To Mother As A Monk prm](https://static-ai.asianetnews.com/images/01hp41gr5ge9bxyxvec4an4cby/missing-son--1-_363x203xt.jpg)
ദില്ലി: 22 വർഷം മുമ്പ് നാടുവിട്ട 11 വയസ്സുകരാൻ സന്ന്യാസിയായി വീട്ടിൽ തിരിച്ചെത്തി. ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ നിന്നാണ് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 11കാരൻ നാടുവിട്ടത്. ഒടുവിൽ തൻ്റെ അമ്മയിൽ നിന്ന് ഭിക്ഷ തേടി സന്യാസിയായാണ് തിരിച്ചെത്തിയത്. മകനും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പരമ്പരാഗത സന്യാസി വേഷം ധരിച്ച മകൻ സാരംഗി വായിക്കുകയും അമ്മയോട് ഭിക്ഷ യാചിക്കുകയും ചെയ്തു.
ജനപ്രിയ നാടോടിക്കഥകളുടെ കേന്ദ്ര കഥാപാത്രമായ ഭർത്തരി രാജാവിനെ കുറിച്ചുള്ള ഗാനമാണ് യുവാവ് ആലപിച്ചത്. സമ്പന്നമായ ഒരു രാജ്യം ഉപേക്ഷിച്ച് സന്യാസിയാകുന്നതാണ് രാജാവിന്റെ കഥ. മകൻ പാടുമ്പോൾ, അമ്മ കരയുന്നത് വീഡിയോയിൽ കാണാം. രതിപാൽ സിങ്ങിൻ്റെ മകൻ പിങ്കുവാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. മാർബിൾ കളിക്കുന്നതുമായി ബന്ധപ്പെട്ട് പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2002ലാണ് 11-ാം വയസ്സിൽ ദില്ലിയിലെ അവരുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായത്. അമ്മ ഭാനുമതി മകനെ വഴക്കുപറയുകയും ചെയ്തിരുന്നു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞയാഴ്ചയാണ് സന്ന്യാസിയായ പിങ്കു തൻ്റെ കുടുംബത്തെ തേടി അമേഠിയിലെ ഖരൗലി ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഗ്രാമവാസികൾ ഉടൻ തന്നെ ദില്ലിയിലെ താമസിക്കുന്ന മാതാപിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കൾ എത്തി പിങ്കുവിനെ തിരിച്ചറിഞ്ഞു. എന്നാൽ എല്ലാവരെയും കണ്ട ശേഷം പിങ്കു തൻ്റെ അമ്മയിൽ നിന്ന് ഭിക്ഷ വാങ്ങി ഗ്രാമം വിട്ടു.
തൻ്റെ മകൻ ഉൾപ്പെട്ട വിഭാഗം 11 ലക്ഷം രൂപയാണ് പിങ്കുവിനെ വിട്ടയക്കാൻ ആവശ്യപ്പെടുന്നതെന്ന് പിങ്കുവിൻ്റെ പിതാവ് ആരോപിച്ചു. തൻ്റെ സന്ദർശനം കുടുംബ ബന്ധങ്ങൾ പുതുക്കാനല്ല, മറിച്ച് മതപരമായ ആചാരപ്രകാരമായിരുന്നുവെന്ന് പിങ്കു വ്യക്തമാക്കി. സന്യാസിമാർ അമ്മയിൽ നിന്ന് ദാനം സ്വീകരിക്കുന്ന ഒരു ചടങ്ങ് പൂർത്തിയാക്കാനുണ്ടായിരുന്നെന്നും അതിനാണെത്തിയതെന്നും അദ്ദേഹം പറഞ്ഞു.