മൗനം വെടിഞ്ഞ് സൽമാന്റ സഹോദരൻ, വെടിവയ്പ് ഞെട്ടിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും പ്രതികരണം

By Web TeamFirst Published Apr 16, 2024, 8:22 AM IST
Highlights

കുടുംബത്തിന് പുറത്തുള്ള പലരും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ വേദനയും അർബാസ് ഖാൻ കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

മുംബൈ: സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ ഉണ്ടായ വെടിവയ്പ് അസ്വസ്ഥത ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമെന്ന് സഹോദരൻ അർബാസ് ഖാൻ. സംഭവം കുടുംബം കാര്യമാക്കുന്നില്ലെന്ന തരത്തിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ ശരിയല്ല. മുംബൈ പൊലീസിൽ വിശ്വാസം ഉണ്ടെന്നും അർബാസ് ഖാൻ. ഏപ്രിൽ 14ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സൽമാൻ ഖാന്റ വസതിക്ക് നേരെ വെടിവയ്പുണ്ടായത്. സംഭവത്തിൽ സൽമാന്റെ കുടുംബാംഗങ്ങൾ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് അർബാസ് ഖാന്റെ പ്രതികരണം.

കുടുംബത്തിന് പുറത്തുള്ള പലരും തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ വേദനയും അർബാസ് ഖാൻ കുറിപ്പിൽ വിശദമാക്കുന്നുണ്ട്. അതേസമയം ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിലായി. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്.

വെടിവെപ്പിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പൊലീസ് മൗനം തുടരുകയാണ് ബൈക്കിലെത്തിയ അക്രമികൾ സൽമാൻ ഖാന്റ വസതിയായ ഗാലക്സി അപാർട്ട്മെന്റിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയത്. ചുവരിൽ നിന്നും കണ്ടെത്തിയ വെടിയുണ്ട പരിശോധിച്ചതിൽ നിന്ന് വിദേശ നിർമ്മിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്..

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!