പത്തൊമ്പതാം വയസ്സിലാണ് കമലയുടെ മാതാവ് ശ്യാമള ഗോപാല തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറുന്നത്. 1964ൽ ജമൈക്കൻ പൗരനായ ഡോണള്‍ഡ് ജെ ഹാരിസിനും ശ്യാമള ഗോപാലനും ഓക് ലാന്റിൽ വച്ച് ഒരു പെൺകുഞ്ഞ് ജനിക്കുന്നു, കമല ഹാരിസ്. എന്നാൽ കമലയുടെ ഏഴാം വയസ്സിൽ ആ ദമ്പതികൾ വേർപിരിയുകയായിരുന്നു.
undefined
അന്നത്തെ യാഥാസ്ഥിതികമായ ചുറ്റുപാടില്‍ അമേരിക്കയിലായിരുന്നിട്ട് പോലും ഒരു കറുത്ത വർഗക്കാരന്‍റെ മകള്‍ക്ക് ജന്മം നല്‍കിയ ശ്യാമള ഗോപാലന് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. വർണ വിവേചനത്തിന്‍റെ കെടുതികൾ കമലയ്ക്കും വളരെ ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
undefined
കറുപ്പെന്നും വെളുപ്പെന്നുമുള്ള കണ്ണികളില്‍ മാത്രം മനുഷ്യരെ ഒതുക്കി നിർത്തിയിരുന്ന അമേരിക്കൻ സമൂഹത്തില്‍ കമലയുടെ പോരാട്ടങ്ങൾക്ക് തന്റെ അമ്മയുടെ പിൻബലം ചെറുതായിരുന്നില്ല.
undefined
2009ല്‍ അമ്മ ശ്യാമള ഹാരിസ് മരിച്ചപ്പോള്‍ ചിതാഭസ്മവുമായി കമല ചെന്നൈയില്‍ എത്തിയിരുന്നു. കമലയുടെ മുത്തച്ചൻ പിവി ഗോപാലന്‍റെ നാടാണ് തുളസേന്ദ്രപുരം. കമലയുടെ അമ്മയുടെ ജനനവും തുളസേന്ദ്രപുരത്താണ്.
undefined
തന്‍റെ ജീവിതത്തില്‍ മുത്തച്ഛൻ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്, പല വേദികളിലും കമലാ ഹാരിസ് പ്രസംഗിച്ചിട്ടുണ്ട്. തന്‍റെ അമ്മയെയും മുത്തശ്ശിയെയും പോലെയുള്ള കരുത്തരായ സ്ത്രീകളാണ്, പൊതുരംഗത്ത് പ്രവർത്തിക്കാൻ തനിക്ക് പ്രേരണയായിട്ടുള്ളതെന്നും കമല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
undefined
ഹൊവഡ് സർവകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ കമല, തൊണ്ണൂറുകളില്‍ കറുത്ത വർഗക്കാരുടെയും അഭയാർത്ഥികളുടെയും അവകാശങ്ങള്‍ക്കായി പോരാടി. 2010 ല്‍ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആഫ്രിക്കൻ അമേരിക്കൻ വംശജയുമായിരുന്നു കമല.
undefined
ഗാർഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെയും ശക്തമായി നിലപാടുകളിലൂടെ, നിയമരംഗത്ത് കമല ശ്രദ്ധനേടി. കമല നയിച്ച പോരാട്ടം ചെറുതായിരുന്നില്ല. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റണ്‍ തോറ്റപ്പോള്‍, കാലിഫോർണിയയില്‍ നിന്നും സെനറ്റിലെത്തിയ കമല അവിടെയും ചരിത്രം കുറിച്ചു.
undefined
2019 ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. അമ്മയോടൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ചായിരുന്നു പ്രചാരണത്തിന് തുടക്കം. എന്നാല്‍ അറ്റോർണി ജനറലായിരിക്കെ എടുത്ത ചില തീരുമാനങ്ങളുടെ പേരില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ ഉള്ളില്‍ നിന്നും എതിർപ്പുയർന്നതോടെ കമലയ്ക്ക് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.
undefined
പിന്നീട് അപ്രതീക്ഷിതമായി ജോ ബൈഡനൊപ്പം മത്സരരംഗത്തേക്ക് ഇറങ്ങുന്ന കമലയെയാണ് ലോകം കണ്ടത്. കമലയിലൂടെ ഇന്ത്യൻ വംശജരുടെയും ആഫ്രോ അമേരിക്കൻ വംശജരുടെയും വോട്ടുകളാണ് ഡെമോക്രാറ്റുകള്‍ ലക്ഷ്യമിട്ടത്.
undefined
അത് ഫലം കാണുകയും ചെയ്തു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ രൂക്ഷമായ ഭാഷയിലാണ് ട്രംപ് കമലയെ കടന്നാക്രമിച്ചിരുന്നത്. എല്ലാം അതിജീവിച്ചാണ് കമല ഇപ്പോള്‍ ചരിത്രമെഴുതിയിരിക്കുന്നത്.
undefined
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് കമലയുടെ ഇന്ത്യയിലെ ബന്ധുക്കൾ. കമല ഹാരിസിന്റെ വിജയം ലോകത്തിന് നന്മ വരുത്തുമെന്ന് കമലയുടെ മാതൃസഹോദരൻ ബാലചന്ദ്രൻ ഗോപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
യാത്രാനുമതി കിട്ടിയാൽ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാലചന്ദ്രൻ ഗോപാലനും കുടംബവും.
undefined
കമലയുടെ വിജയം ഉറപ്പെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് ബാലചന്ദ്രൻ ഗോപാലൻ പറഞ്ഞു. നാല് ദിവസത്തോളം വിജയിയാരെന്നുള്ള സസ്പെൻസ് നീണ്ട പോയപ്പോഴും ബാലചന്ദ്രൻ ആശങ്കപ്പെട്ടിരുന്നില്ല. ജോ ബൈഡന്റേയും കമലയുടെയും വിജയം ലോകത്തിന്റെ നന്മക്കെന്നാണ് ബാലചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.
undefined
കൈയില്‍ തൂങ്ങി നടന്നിരുന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ വിശ്വവിജയത്തെ എത്ര വര്‍ണ്ണിച്ചിട്ടും അമ്മാവനായ ബാലചന്ദ്രന് മതിയാകുന്നില്ല. കമലയെ നേരിട്ട് കണ്ട് സന്തോഷം അറിയിക്കണം.
undefined
യാത്രാനുമതി കിട്ടിയാല്‍ ഉടന്‍ അമേരിക്കയ്ക്ക് പറക്കും. 28 വര്‍ഷം മുമ്പ് അമേരിക്കയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ബാലചന്ദ്രന്‍ ഇപ്പോൾ ദില്ലിയിലെ മാളവ്യനഗറിലാണ് താമസം.
undefined