കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

First Published Oct 25, 2021, 12:58 PM IST

ര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

കഴിഞ്ഞ ഞായറാഴ്ച വരെ വരൾച്ചാ ബാധയില്‍ ബുദ്ധിമുട്ടിയിരുന്ന വടക്കൻ കാലിഫോർണിയയിലും വടക്ക് പടിഞ്ഞാറന്‍ പസഫികിനോട് ചേര്‍ന്ന കരപ്രദേശത്തും കൊടുങ്കാറ്റ് ആഞ്ഞടിച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന്  ഈ പ്രദേശങ്ങളില്‍ അതിശക്തമായ കനത്തമഴയും കാറ്റും വീശിയടിച്ചു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെമ്പാടും നിരവധി മണ്ണിടിച്ചിലും രേഖപ്പെടുത്തി. 

അമേരിക്കയുടെ പടിഞ്ഞാറാന്‍ തീരത്ത് കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റിനെ തുര്‍ന്ന് ഉണ്ടായത്. ഉഷ്ണതരംഗത്തിന്‍റെ തീവ്രത കുറഞ്ഞതിന് പിന്നാലെയുണ്ടായ അതിശക്തമായ പേമാരിയും കൊടുങ്കാറ്റും കാലിഫോര്‍ണ്ണിയ സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. 

കാലിഫോർണിയയിൽ 1,68,000 -ത്തിലധികം ആളുകൾക്ക് ഞായറാഴ്ച വൈദ്യുതി മുടങ്ങി. വാഷിംഗ്ടൺ സംസ്ഥാനത്ത് ഏകദേശം 1,72,000 പേർക്കും ഒറിഗോണിൽ 30,000 -ത്തിലധികം പേർക്കും വൈദ്യുതിയില്ലായിരുന്നു. 

നോർത്ത് ബേയിൽ 50,576, പെനിൻസുലയിൽ 43,556, ഈസ്റ്റ് ബേയിൽ 21,773, സൗത്ത് ബേയിൽ 7,523, സൗത്ത് ബേയിൽ 7,523 എന്നിങ്ങനെ ബേ ഏരിയയിൽ 1,30,000-ലധികം ഉപഭോക്താക്കളുടെയും വൈദ്യുതി ബന്ധം നഷ്ടമായെന്ന് പി.ജി ആൻഡ് ഇ. യൂട്ടിലിറ്റി കമ്പനി അറിയിച്ചു.

ഗ്രേറ്റർ സിയാറ്റിൽ പ്രദേശത്ത് വാഹനത്തിന് മുകളിൽ മരം വീണാണ് രണ്ട് പേര്‍ മരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബെർക്ക്‌ലിയിലെ തെരുവുകൾ അടച്ചു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലുടനീളം വെള്ളപ്പൊക്കമുണ്ടായി. ഓക്‌ലൻഡിലെ ബേ ബ്രിഡ്ജ് ടോൾ പ്ലാസയിലും വെള്ളം കയറി. 

ഞായറാഴ്ച രാവിലെയോടെ, സാൻ ഫ്രാൻസിസ്കോയുടെ വടക്ക് ഭാഗത്തുള്ള തമൽപൈസ് പർവ്വത പ്രദേശത്ത് കഴിഞ്ഞ 12 മണിക്കൂറിൽ അര അടി മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വര്‍ഷാരംഭത്തിലുണ്ടായ അതിശക്തമായ കാട്ടുതീയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കാലിഫോര്‍ണിയയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. 

കൊടുങ്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ലൈനുകൾ തകര്‍ന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടര്‍ന്ന് റോഡുകൾ അടച്ചു. ഫ്ലോറിസ്റ്റണിൽ കനത്ത മഴയ്ക്കിടെ, ഒരു ട്രക്ക് പാലത്തിന്‍റെ മതിലിൽ ഇടിച്ച് തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ. രേഖപ്പെടുത്തിയ സാൻ ഫ്രാൻസിസ്കോയുടെ വടക്കുകിഴക്ക് പരുക്കൻ സിയറ നെവാഡ പർവതനിരകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. 

കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിനടിയിലാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മാർക്ക് ചെനാർഡ് പറഞ്ഞു. പടിഞ്ഞാറൻ തീരത്ത് 10 ഇഞ്ച് വരെ മഴ പെയ്യുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കാട്ടുതീ ശക്തമായ സാന്നിധ്യം അറിച്ച പ്രദേശങ്ങളിലാണ് ഇപ്പോള്‍ അതിശക്തമായ മഴയുടെ സാധ്യതകളും നിലനില്‍ക്കുന്നത്. ഈ പ്രദേശങ്ങളില്‍ കാട്ടുതീയെ തുടര്‍ന്ന് ഭൂരിഭാഗം പ്രദേശത്തും കഠിനമോ അതിഭീകരമോ അസാധാരണമോ ആയ വരൾച്ചയാണുള്ളത്. 

ഇവിടെ വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാനാണ് സാധ്യത. ഇത് പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളെ വെള്ളത്തിനടിയിലാക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അതിശക്തമായ മഴ തുടരുന്നതിനാല്‍ സാൻ മാറ്റിയോ, സാന്താ ബാർബറ, സാന്താക്രൂസ് കൗണ്ടികളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

പ്രദേശങ്ങളില്‍ മണ്ണിടിച്ചിൽ പ്രതീക്ഷിക്കുന്നതായി ഗവർണർ ഗാവിൻ ന്യൂസോമിന്‍റെ എമർജൻസി സർവീസ് ഓഫീസ് അറിയിച്ചു.  മഴവെള്ളം കത്തിക്കരിഞ്ഞ നിലത്തുകൂടി നീങ്ങുമ്പോൾ അതിന് മണ്ണും അവശിഷ്ടങ്ങളും എടുത്ത് അതിവേഗം ഒഴുകാന്‍ കഴിയും. ജലം ഭൂമിയിലേക്കിറങ്ങാതെയുള്ള ഈ ഒഴുക്ക് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. 

സാൻ ഫ്രാൻസിസ്കോയിലൂടെ മണിക്കൂറിൽ 50 മൈലിലധികം വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. സാക്രമെന്റോയിൽ കാറ്റിനെ പ്രതിരോധിക്കാന്‍ മണൽച്ചാക്കുകൾ വിന്യസിക്കുകയും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു. ചുഴലിക്കാറ്റ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മദ്ധ്യ കാലിഫോർണിയയിൽ നിന്ന് തെക്കോട്ട് മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!