പരിസ്ഥിതി ദിനത്തിലും ആംബര്‍നയ നദിയിലൊഴുകുന്നത് 20,000 ടണ്‍ ഡീസല്‍
First Published Jun 5, 2020, 2:41 PM IST
ജലമൊഴുകിയിരുന്ന നദിയില്‍ ഡീസല്‍ ഒഴുകാന്‍ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് അധികൃതര്‍ കാര്യങ്ങളറിയുന്നത്. റഷ്യയിലെ സൈബീരിയന്‍ പ്രദേശത്തെ നഗരമായ നോരില്‍സ്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച തകര്‍ന്ന പവര്‍ പ്ലാന്‍റിലെ ഇന്ധന ടാങ്ക് ചോര്‍ന്നു. എന്നാല്‍ സ്വകാര്യ കമ്പനി സര്‍ക്കാര്‍ വൃത്തങ്ങളെ കാര്യങ്ങളറിയിച്ചില്ല. ഒടുവില്‍ മോസ്കോയിലെ ഭരണാധികാരികള്‍ കാര്യമറിയുമ്പോഴേക്കും രണ്ട് ദിവസം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ആംബര്‍നയ നദിയിലേക്ക് 20,000 ടണ്‍ ഡീസല്‍ ഒഴുകിയെത്തിയിരുന്നു.
കമ്പനി അധികാരികളുടെ ഉദാസീനതയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ ഏറെ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. മാത്രമല്ല സൈബീരിയയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു പുടിന്‍. ലോകത്ത് തന്നെ നിക്കല്‍, പല്ലേഡിയം ഉത്പാദിപ്പിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ നോരില്‍സ്ക് നിക്കലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വെള്ളിയാഴ്ച തകര്‍ന്ന ഈ പ്ലാന്‍റ്. പ്ലാന്‍റിന്‍റെ ഡയറക്ടര്‍ വ്യാചെസ്ലാവ് സ്റ്റാറോസ്റ്റിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു.