Kim Jong Un: ആണവായുധ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് കിം ജോങ് ഉൻ

First Published Apr 26, 2022, 5:55 PM IST

ത്തരകൊറിയയുടെ ആണവ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപന്‍ കിം ജോങ് ഉൻ. കഴിഞ്ഞ തിങ്കളാഴ്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേയാണ് കിം ജോങ് ഉന്‍, രാജ്യത്തെ ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സായുധ സേനയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ചുള്ള പരേഡിൽ നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും (ICBMs) പ്രദർശിപ്പിച്ചു. 2017 ന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തരകൊറിയ, തങ്ങളുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. അന്താരാഷ്ട്രാതലത്തില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇത് ഇടയാക്കി. 

 മിസൈല്‍ പരിക്ഷണത്തിന് ശേഷം നിരവധി ഉപരോധങ്ങളാണ് യുഎസ് ഉത്തരകൊറിയക്കെതിരെ ചുമത്തിയത്. ആണവ പോര്‍മുന ഘടിപ്പിച്ച ഉത്തര കൊറിയന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയില്‍ അമേരിക്കന്‍ വന്‍കരയും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഹൈപ്പർസോണിക് മിസൈലുകൾക്ക് പുറമേ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും സൈനിക പരേഡിൽ ഉൾപ്പെടുത്തിയിരുന്നു. ആണവ പോര്‍മുന ഘടിപ്പിക്കുന്ന മിസൈലുകളുടെ പ്രദര്‍ശനത്തില്‍ ലോക രാജ്യങ്ങള്‍ അപലപിച്ചെങ്കിലും അതിനോട് പ്രതികരിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായില്ല. 

"നമ്മുടെ രാജ്യത്തിന്‍റെ ആണവ ശേഷികൾ ഏറ്റവും വേഗത്തിൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ ഞങ്ങൾ തുടരും," സൈന്യത്തെ അഭിസംബോധന ചെയ്യവേ കിം പറഞ്ഞു. 

ഉത്തരകൊറിയന്‍ ആണവശക്തി എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാന്‍ പാകത്തിന് സജ്ജരായിക്കുമെന്ന് ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് ചെയ്തു. 

ഉത്തര കൊറിയയുടെ ആണവായുധങ്ങൾ അടിസ്ഥാനപരമായി യുദ്ധത്തിനെതിരായ ഒരു പ്രതിരോധ ഉപകരണമാണ്.  എന്നാൽ മറ്റ് മാർഗങ്ങൾക്കായും ഇത് ഉപയോഗിക്കാമെന്നും കിം പറഞ്ഞു. രാജ്യം ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്ക് ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും കിം ജോങ് ഉൻ ആവര്‍ത്തിച്ചു. 

പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളിൽ ഹ്വാസോംഗ്-17 ഉണ്ടെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത് മാർച്ചിലാണെന്ന് ഉത്തരകൊറിയ തന്നെയാണ് പുറത്ത് വിട്ടത്.

എന്നാല്‍, ആണവ പോര്‍മുനയുടെ പരീക്ഷണ വിക്ഷേപണത്തിന്‍റെ വിജയത്തില്‍ ദക്ഷിണ കൊറിയൻ വിദഗ്ധർ സംശയം പ്രകടിപ്പിച്ചു. 

ഉത്തരകൊറിയ തങ്ങളുടെ സൈനിക പരേഡില്‍ സാധാരണയായി തങ്ങളുടെ പുതിയ ആയുധങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. അത് പലപ്പോഴും  ടാങ്കുകളും, പീരങ്കികളും പിന്നെ സൈനികരുടെ നീണ്ട നിരകളുമാണ് ഉണ്ടാവുക. 

എന്നാല്‍ ഈ വര്‍ഷത്തെ സൈനിക പരേഡില്‍ ഉത്തരകൊറിയ ആദ്യമായി തങ്ങളുടെ നിരവധി മിസൈലുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ ദക്ഷിണ കൊറിയയും യുഎസും ഉത്തര കൊറിയയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഉത്തരകൊറിയ പുങ്‌ഗ്യേ-റിയിലെ ആണവപരീക്ഷണ കേന്ദ്രത്തിൽ മാര്‍ച്ചില്‍ പ്രവർത്തനങ്ങള്‍ നടന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിവ് നല്‍കുന്നു. ഉത്തരകൊറിയ വീണ്ടും ആണവായുധങ്ങളുടെയും ദീര്‍ഘദൂര മിസൈലുകളുടെയും പരീക്ഷണം പുനനാരംഭിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായി. 

ഉത്തരകൊറിയയുടെ നടപടികളിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയുടെ (South Korea) മുന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍  യൂൻ സുക്-യോളിന്‍ (Yoon Suk-yeol) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതല്‍ ആഴമുണ്ടായതായി അഭിപ്രായപ്പെട്ടു. 

ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി സുഹ് വുക്ക്  (Suh Wook) ഈ മാസം ആദ്യം, ഉത്തരയുടെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ദക്ഷിണ കൊറിയയ്ക്ക് ശേഷിയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇത് ഉത്തരകൊറിയയെ പ്രകോപിച്ചിരുന്നു.

2020 ല്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്‍കൈയിലുണ്ടാക്കിയ കരാറുകള്‍ പാലിക്കാന്‍ ഇനി താന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു ഇതിന് മറുപടിയായി കിം ജോങ് ഉന്‍ പറഞ്ഞത്. അതിനിടെ മുന്‍വ്യവസ്ഥകളില്ലാതെ തന്നെ ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജോ ബൈഡന്‍ ( Jeo Biden) ആവര്‍ത്തിച്ച് അറിയിച്ചിരുന്നു.

എന്നാല്‍, ഉത്തര കൊറിയ യുഎസുമായി മറ്റൊരു ചര്‍ച്ചയ്ക്ക് തീരെ താത്പര്യം കാണിച്ചില്ല. യുഎസിന്‍റെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണെന്ന് ഇതിനിടെ ഉത്തര കൊറിയ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ യുഎസും തയ്യാറായില്ല.  മാത്രമല്ല, ജപ്പാനുമായി ദക്ഷിണ കൊറിയയുമായും യുഎസ് പുതിയ കരാറുകള്‍ ഒപ്പിടുകയും ചെയ്തു. 

എന്നാല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂൺ ജെ-ഇൻ (Moon Jae-in) നടത്തുന്ന സമാധന ശ്രമങ്ങള്‍ക്ക് യുഎസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.  

രാജ്യത്തിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ഉത്തരകൊറിയയെ നിയമാനുസൃതമായ ആണവരാഷ്ട്രമായി ലോക രാജ്യങ്ങള്‍ അംഗീകരിക്കണമെന്നും കിം ജോങ് ഉൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് രണ്ടും സംഭവിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹത്തിനറിയാം. 

ഉത്തരകൊറിയ തങ്ങളുടെ ആണവായുധങ്ങള്‍  ഉപേക്ഷിക്കാമെന്ന് സമ്മതിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുവെന്നാണ് യുഎസിന്‍റെ നിലപാട്. എന്നാല്‍, പുതിയ പുതിയ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിച്ചും പുതിയ ആണവപേര്‍മുനകള്‍ പരീക്ഷിച്ചുമാണ് ഉത്തര കൊറിയ മറുപടി നല്‍കിയത്. 

തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന് ഉത്തരകൊറിയ ഇപ്പോഴും അവകാശപ്പെടുന്നത് തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന യുദ്ധ നീക്കത്തെ മുന്‍കൂട്ടി തടയിടാനാണെന്ന് ഈ രംഗത്തെ വിദ്ഗദരും പറയുന്നു. എന്നാല്‍ അടുത്ത കാലത്തായി തങ്ങളുടെ ആയുധങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. 

ഉത്തരകൊറിയയുമായി ഏറ്റുമുട്ടുന്ന ഒരു സൈന്യവും നിലനില്‍ക്കില്ലെന്ന് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുക്കുന്നു. എന്നാല്‍, ഉന്നിന്‍റെ ഇത്തരം വാക്ക് പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അത് സ്വന്തം രാജ്യത്തെ സുരക്ഷിതത്വനത്തിന് വേണ്ടിയാണെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. 

കൊവിഡ് വ്യാപന കാലത്ത് ഉത്തര കൊറിയയ്ക്ക് ചൈനയുമായി മാത്രമാണ് എന്തെങ്കിലും ബന്ധമുണ്ടായത്. രാജ്യത്ത് കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട കിം, ഉത്തര കൊറിയയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയിരുന്നു. 

click me!