Christmas Island red crab | വംശം നിലനിര്‍ത്തണം; ക്രിസ്മസ് ദ്വീപിലെ ചെമ്പന്‍ ഞണ്ടുകള്‍ ദേശാടനത്തിലാണ്

First Published Nov 18, 2021, 2:22 PM IST

സ്ട്രേലിയയുടെ ( Australia) കൈവശമാണെങ്കിലും, ക്രിസ്മസ് ദ്വീപില്‍ (Christmas Island) നിന്ന് ഓസ്ട്രേലിയന്‍ വന്‍കരയിലേക്കുള്ള ദൂരം 2,600 കിലോ മീറ്ററാണ്. വായു മാര്‍ഗ്ഗം മൂന്ന് മണിക്കൂറെടുക്കും ജാവയ്ക്ക് (Java)സമീപമുള്ള ഈ കുഞ്ഞന്‍ ദ്വീപിലെത്താന്‍. പ്രകൃതി ഏറ്റവും വൈവിധ്യപൂര്‍ണ്ണമായി കാണപ്പെടുന്ന ഈ പ്രദേശം മണ്‍സൂണ്‍ മഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏറെ വൈവിധ്യമുള്ള ജീവി വര്‍ഗ്ഗങ്ങളെ കൊണ്ട് സമ്പന്നമാണെങ്കിലും ചില തദ്ദേശീയ ജീവികള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ വംശനാശം വന്നുപോയെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ഇന്നും മനുഷ്യന്‍റെ കൌതുകത്തെ ഉണര്‍ത്തുന്ന ഒന്നുണ്ട് ക്രിസ്മസ് ദ്വീപില്‍. ക്രിസ്മസ് ഐലൻഡ് റെഡ് ക്രാബ് (Christmas Island red crab / Gecarcoidea natalis). പേര് സൂചിപ്പിക്കും പോലെ തന്നെ ചെമ്പന്‍ ഞണ്ട്.  ഒരിനം കര ഞണ്ടായ ഇവ എല്ലാ വര്‍ഷവും നവംബറിന്‍റെ പകുതിയോടെ തങ്ങള്‍ താമസിക്കുന്ന വനാന്തര്‍ഭാഗത്തെ പൊത്തുകളില്‍ നിന്ന് പുറത്ത് വരും. ഒന്നും രണ്ടുമല്ല. ദശലക്ഷക്കണക്കിനുണ്ടാവും അവ.  പുറത്തിറങ്ങുന്ന ആണ്‍ - പെണ്‍ ചെമ്പന്‍ ഞണ്ടുകള്‍ തുടര്‍ന്ന് ഒരു ദീര്‍ഘദൂര യാത്രയ്ക്കൊരുങ്ങും. കടല്‍ തീരമാണ് ലക്ഷ്യം. ആ ദേശാടന കാലമാണ് ഇപ്പോള്‍. 

ഒരു കാലത്ത് ക്രിസ്മസ് ദ്വീപിൽ മാത്രം 43.7 ദശലക്ഷം ചെമ്പന്‍ ഞണ്ടുകൾ ജീവിച്ചിരുന്നു. എന്നാൽ, മഞ്ഞ ഭ്രാന്തൻ ഉറുമ്പിന്‍റെ വരവോടെ സമീപ വർഷങ്ങളിൽ ഇവയിൽ എണ്ണത്തില്‍ 10-15 ദശലക്ഷത്തിന്‍റ കുറവുണ്ടായെന്ന് കരുതപ്പെടുന്നു. ആൺ ഞണ്ടുകൾ സാധാരണയായി പെൺ ഞണ്ടുകളേക്കാൾ വലുതാണ്. 

പ്രായപൂർത്തിയായ പെൺ ഞണ്ടുകൾക്ക് വളരെ വിശാലമായ വയറുണ്ട്. കടും ചുവപ്പാണ് അവരുടെ സാധാരണമായ നിറം. എന്നാൽ ചിലത് ഓറഞ്ച് അല്ലെങ്കിൽ വളരെ അപൂർവമായ പർപ്പിൾ നിറത്തിലും കാണപ്പെടുന്നു. മഴയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളും ചെമ്പന്‍ ഞണ്ടുകള്‍ക്ക് നന്നായറിയാമെന്ന് ഇവയെ കുറിച്ചുള്ള പഠനങ്ങളും പറയുന്നു. 

കാരണം, നവംബര്‍ മാസത്തിലെ ആദ്യ മഴ പെയ്ത് കഴിയുമ്പോഴേക്കും തങ്ങളുടെ പൊത്തുകളില്‍ നിന്ന് ആണ്‍ ഞെണ്ടുകള്‍ പുറത്തിറങ്ങും. യാത്രയുടെ തുടക്കമായെന്നതിനുള്ള മുന്നറിയിപ്പാണിത്. ആണ്‍ ഞണ്ടുകള്‍ തങ്ങളുടെ ദീര്‍ഘദൂരയാത്രയ്ക്കായി നടന്ന് തുടങ്ങുന്നതോടെ പെണ്‍ ഞണ്ടുകളും പുറത്തേക്ക് എത്തിത്തുടങ്ങും.

പിന്നെ ദേശാന്തര സഞ്ചാരമാണ്. ഒറ്റ തിരിഞ്ഞ കൂട്ടമായല്ല. ഒറ്റ കൂട്ടമായി, ഏതാണ്ട് ദശലക്ഷകണക്കിന് ചുവപ്പന്‍ ഞണ്ടുകള്‍ തങ്ങളുടെ ദീര്‍ഘദൂരയാണ് തുടങ്ങുകയാണ്. ഇത്തവണ ഏതാണ്ട് 50 ദശലക്ഷത്തിലധികം ഞണ്ടുകളാണ് യാത്രയ്ക്കൊരുങ്ങി ഇറങ്ങിയതെന്ന് ക്രിസ്‌മസ് ഐലൻഡ് നാഷണൽ പാർക്ക് ജീവനക്കാർ പറയുന്നു. 

എല്ലാ വർഷവും മനോഹരമായ ദ്വീപിൽ അവിശ്വസനീയമായ പ്രകൃതി സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ക്രിസ്മസ് ദ്വീപിന്‍റെ ആക്ടിംഗ് മാനേജരായ ബിയാങ്ക പ്രീസ്റ്റ് പറഞ്ഞു. ക്രിസ്‌മസ് ഐലൻഡ് നാഷണൽ പാർക്ക് ജീവനക്കാർ ചെമ്പന്‍ ഞണ്ടുകളുടെ സുഗമമായ യാത്രയ്ക്കായി ദ്വീപിലുടനീളം കിലോ മീറ്ററുകളോളം താൽകാലിക തടസ്സങ്ങളും ബോർഡുകളും വച്ച് റോഡുകള്‍ അടയ്ക്കുകയും യാത്രക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്ന തിരക്കിലാണ്. കാരണം അവര്‍ക്ക് ദശലക്ഷക്കണക്കിന് ഞണ്ടുകളുടെ ജീവന്‍ രക്ഷിക്കേണ്ടതുണ്ടെന്ന് ബിയാങ്ക പ്രീസ്റ്റ് കൂട്ടിചേര്‍ത്തു.

ചെമ്പന്‍ ഞണ്ടുകള്‍ റോഡില്‍ കൂടി യാത്ര ആരംഭിക്കുമ്പോള്‍ കറുത്ത നിറത്തിലുള്ള റോഡ് ചുവന്ന നിറത്തിലാകുന്നു. അത്രയേറെ ഞണ്ടുകളാണ് റോഡില്‍ ആ സമയത്തുണ്ടാവുക. ഞണ്ടുകളുടെ യാത്ര, ഭൂമിയിലെ ഏറ്റവും വലിയ മൃഗ കുടിയേറ്റമായി കരുതപ്പെടുന്നു. ഈ മഹാദേശാടനം നേരില്‍ കാണാനായി ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇക്കാലയളവില്‍ ക്രിസ്മസ് ദ്വീപ് സന്ദര്‍ശിക്കുന്നത്. 

സന്ദര്‍ശകര്‍ക്കും തദ്ദേശീയര്‍ക്കുമായി ചെമ്പന്‍ ഞണ്ടുകളുടെ യാത്രപഥവും സമയവും കൃത്യമായ ഇടവേളകളില്‍ പൊതു അറിയിപ്പ് ബോർഡുകളിലും  പ്രാദേശിക റേഡിയോയിലൂടെയും കൃത്യമായി അറിയിക്കുന്നു. കാരണം ഇവ റോഡുകളിലൂടെ നീങ്ങുമ്പോള്‍ ആ പ്രദേശത്തെ റോഡുകള്‍ അടച്ച് വഴി തിരിച്ച് വിടേണ്ടതുണ്ട്. ഇല്ലെങ്കില്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ട് ഇവ ചതഞ്ഞരയാനുള്ള സാധ്യത കൂടുതലാണ്. 

ചെമ്പന്‍ ഞണ്ടുകള്‍ വലിപ്പതിലും മുന്നിലാണ്. ഏതാണ്ട് നാല് കിലോ വരെ തൂക്കം വയ്ക്കുന്ന ഇവയുടെ ഇരുകാലുകളും നിവര്‍ത്തി വച്ച് അളന്നാല്‍ ഒരു മീറ്റര്‍ വരെ നീളം കണ്ടേക്കാം. ചെമ്പന്‍ ഞണ്ടുകളുടെ ഈ ദേശാന്തര യാത്ര പ്രധാനമായും പുതു തലമുറയുടെ ആവിര്‍ഭാവത്തിനായുള്ളതാണ്. 

വർഷത്തിൽ ഭൂരിഭാഗം കാലവും ക്രിസ്മസ് ദ്വീപുകളിലെ വനാന്തരങ്ങളിലെ പൊത്തുകളില്‍ ജീവിക്കുന്ന ചെമ്പന്‍ ഞണ്ടുകള്‍ ഓരോ വർഷവും നവംബര്‍ മാസത്തില്‍ തങ്ങളുടെ ദേശാന്തരം ആരംഭിക്കുന്നത് പ്രജനനത്തിനായാണ്. ഇണ ചേരാനും പ്രത്യുത്പാദനത്തിനുമായി കടല്‍തീരം ലക്ഷ്യമാക്കി അവ സഞ്ചരിക്കുന്നു. 

സ്വാഭാവികമായും ആദ്യം യാത്രതിരിക്കുന്ന ആണ്‍ ഞണ്ടുകള്‍ കടല്‍ത്തീരത്ത് ആദ്യമെത്തുന്നു. അവ അവിടെ പൊത്തുകളുണ്ടാക്കി തങ്ങളുടെ ഇണയ്ക്കായി കാത്തിരിക്കുന്നു. പെണ്‍ ഞണ്ടുകള്‍ കൂടി കടല്‍തീരത്തേക്ക് എത്തുന്നതോടെ ഇണ ചേരാനുള്ള സമയമായി. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ആണ്‍ ഞണ്ടുകള്‍ തിരികെ വനാന്തര്‍ഭാഗത്തേക്ക് തന്നെ തിരിച്ച് നടക്കുന്നു. 

പെണ്‍ ഞണ്ടുകള്‍ രണ്ട് മൂന്ന് ആഴ്ചയോളം തങ്ങളുടെ ഉദരത്തില്‍ മുണ്ടകള്‍ വഹിച്ച് കൊണ്ട് ആണ്‍ ഞെണ്ടുകള്‍ ഉണ്ടാക്കിയ പൊത്തുകളില്‍‌ അടയിരിക്കുന്നു. മുട്ടകള്‍ പാകമാകുന്നതോടെ (സാധാരണയായി ഡിസംബറിലെ ചന്ദ്രന്‍റെ വൃദ്ധിക്ഷയത്തോട് അനുബന്ധമായിട്ടാണ് മുട്ടകള്‍ പാകമാകുന്നത്.)  അവയെ കടലില്‍ ഉപേക്ഷിച്ച് പെണ്‍ ഞണ്ടുകളും തിരിച്ച് നടത്തം തുടങ്ങുന്നു. 

ഒരു പെണ്‍ ഞണ്ട് ഒറ്റതവണ ഒരു ലക്ഷത്തോളം മുട്ടകള്‍ കടലില്‍ നിക്ഷേപിക്കുമെന്നാണ് കണക്കുകള്‍. ഉപ്പ് കലര്‍ന്ന കടല്‍ വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതോടെ മുട്ടകള്‍ വിരിഞ്ഞ് ലാർവകള്‍ പുറത്തെത്തുന്നു. ഇങ്ങനെ പുറത്തെത്തുന്ന ലാർവകള്‍ ഏതാണ്ട് മൂന്ന് - നാല് ആഴ്ച കടല്‍ തീരത്ത് തന്നെ തങ്ങുന്നു. ഇതിനിടെ അവ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ താണ്ടുന്നു. 

വിരഞ്ഞ ലാർവകളെല്ലാം ചെമ്പന്‍ ഞെണ്ടുകളാകില്ല. കാരണം, ഇതില്‍ വലിയൊരു അളവ് ലാർവകളും കടല്‍ മത്സ്യങ്ങളുടെ ഭക്ഷണമായിത്തീരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുമ്പ് പല ഘട്ടങ്ങളിലൂടെ ഈ ലാര്‍വകള്‍ കടന്ന് പോകുന്നു. ഒടുവില്‍  മെഗലോപേ ( megalopae) എന്ന ജീവികളായി തീരുന്നു. 

പ്രായമെത്തിയ മെഗലോപേകൾ 1-2 ദിവസത്തേക്ക് തീരത്തിനടുത്തായി ഒത്തുകൂടുന്നു. ഇതിനിടെ ഇവ 5 മില്ലിമീറ്റർ (0.20 ഇഞ്ച്) നീളം വയ്ക്കുകയും ചെമ്പന്‍ ഞണ്ടുകളായി പരിണമിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അബോധത്തിലെ വിളികളാല്‍ ഇവ തങ്ങളുടെ പിതൃഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. 

ഏതാണ്ട് 9 ദിവസത്തെ യാത്രയാണ് ഇത്. കുഞ്ഞന്‍ ചെമ്പന്‍ ഞണ്ടുകള്‍ തങ്ങളുടെ ആദ്യ ദേശാന്തരം നടത്തി വനാന്തരത്തിലെത്തിയാല്‍  ഇവ പുതിയ പൊത്തുകളുണ്ടാക്കുകയും മൂന്നാല് വര്‍ഷത്തേക്ക് അവിടെ തന്നെ തങ്ങുന്നു. ഇതിനിടെ ഇവയ്ക്ക് പ്രായപൂര്‍ത്തിയാകും.  തുടര്‍ന്ന് തങ്ങളുടെ ആദിമ ചോദനയാല്‍ ഇണ ചേരാനും പ്രത്യുത്പാദനത്തിനുമായി കടല്‍തീരത്തേക്കുള്ള തങ്ങളുടെ ജീവിത യാത്ര ആരംഭിക്കുന്നു. 
 

click me!