ആശുപത്രിയിലും ചങ്ങല, ഓഫീസർമാരും തടവുകാരുമായി ബന്ധം, ഒരു യുവതിയുടെ തടവറയിലെ ജീവിതം

First Published Mar 2, 2021, 1:40 PM IST

ജെസീക്ക കെന്‍റ് ചിക്കാഗോയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് മക്കളുണ്ട് ഈ മുപ്പത്തിയൊന്നുകാരിക്ക്. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, നേരത്തെ ഇതായിരുന്നില്ല അവളുടെ ജീവിതം. പതിനേഴാമത്തെ വയസില്‍ മയക്കുമരുന്നിന് അടിമയായ അവള്‍ക്ക് ആറ് വർഷം ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആദ്യം നിയന്ത്രിത ഉത്പന്നം വിറ്റുവെന്ന കുറ്റത്തിനാണ് അവള്‍ ഒരുവര്‍ഷം ന്യൂ യോര്‍ക്ക് ജയിലില്‍ കിടന്നത്. അവിടെനിന്നും പരോൾ ലംഘിച്ചതിനും മറ്റ് നിരവധി കുറ്റങ്ങൾ നടത്തിയതിനും അറസ്റ്റിലായ അവള്‍ക്ക് പിന്നീട് അഞ്ച് വർഷത്തോളം അർക്കൻസാസ് ജയിലിൽ കഴിയേണ്ടിവന്നു. ഏഴ് വര്‍ഷം മുമ്പാണ് അവള്‍ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ടത്. പിന്നീട് അവളൊരു ബിരുദം നേടുകയും അതിനുശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ആത്മകഥ എഴുതുകയാണ് അവള്‍. അതില്‍, മയക്കുമരുന്നിന് അടിമയായത് എങ്ങനെ, അതില്‍ നിന്നും പുറത്തു കടന്നത് എങ്ങനെ, വിവിധ ജയിലിലെ ജീവിതം എങ്ങനെയായിരുന്നു തുടങ്ങിയ പ്രധാന വിവരങ്ങള്‍ ജസീക്ക പറയുന്നുണ്ട്. ഇത് അവരുടെ തടവറയിലെ അനുഭവങ്ങളാണ്. എല്ലാവർക്കും കാണും തടവറയിലെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് അറിയാനൊരു താൽപര്യം. ഇതും ആ വിവരങ്ങളാണ്. അവർ കഴിഞ്ഞ തടവറയിലെ ചില കാര്യങ്ങളെങ്ങനെയായിരുന്നു എന്നതിന്റെ ചുരുക്ക രൂപമാണ്. 

ആശുപത്രിയിലാണെങ്കിലും തടവുകാരെ ചങ്ങലയ്ക്കിടും: അവിടെ തടവുകാരെ ആശുപത്രിയിലാണെങ്കിലും അസുഖബാധിതരാണെങ്കിലും ചങ്ങലയിട്ട് കട്ടിലിൽ അത് ബന്ധിപ്പിക്കും. ആശുപത്രിയിലായിരിക്കുമ്പോഴാണ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അതെന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. അതിന്‍റെ ആഘാതം ഈ ജീവിതത്തിലെന്നെ വിട്ട് പോവില്ല. എന്‍റെ മകള്‍ ജനിക്കുമ്പോഴും ഞാന്‍ ചങ്ങലയിലായിരുന്നു. ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിലില്‍ പോയ ആളാണ്. പക്ഷേ, എന്‍റെ മകള്‍ ആരോഗ്യവതിയായിരുന്നു. അവളെ പിന്നീടവര്‍ പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജയിലില്‍ നിന്നിറങ്ങി ഒരു വര്‍ഷം എനിക്ക് നടക്കേണ്ടി വന്നു അവളെ മുഴുവനായും എനിക്ക് കിട്ടാന്‍. ഇപ്പോള്‍ അവളുടെ പൂര്‍ണമായ സംരക്ഷണ ചുമതല എനിക്കാണ്.എന്നാല്‍, ആദ്യമായി അവളെ ഞാന്‍ കാണുന്നത് ചങ്ങലകള്‍ക്കിടയിലൂടെയാണ് ആ രംഗം മരിക്കും വരെ എന്‍റെ മനസില്‍ നിന്നും മായില്ല. കാലിലെ ചങ്ങലകൾക്കിടയിലൂടെയാണ് ഞാനെന്റെ കുഞ്ഞിനെ ആദ്യമായി കണ്ടത്. അതിനുശേഷം അതുവരെയുള്ള എന്‍റെ ജീവിതം മൊത്തം മാറ്റാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും ഇനി ജയിലിലേക്ക് പോകില്ല എന്ന് ഞാന്‍ അന്ന് തീരുമാനിച്ചു. ഇപ്പോള്‍ ഒമ്പത് വര്‍ഷമായി എന്‍റെ ജീവിതം ശാന്തമാണ്. എങ്കിലും ആ പഴയ അനുഭവത്തിന്‍റെ ഓര്‍മ്മകളില്‍ നിന്നും ഞാനിതുവരെ മോചിതയായിട്ടില്ല. പിടിഎസ്ഡി (Post-traumatic stress disorder -PTSD) ഇപ്പോഴും എന്നെ അലട്ടുന്നു.
undefined
മെഡിക്കൽ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു: പലപ്പോഴും തടവുകാര്‍ക്ക് ആവശ്യമായ വൈദ്യസഹായം കിട്ടിയിരുന്നില്ല. ഓരോ മാസവും ആര്‍ത്തവമുണ്ടാകുമ്പോഴും അവിടെ സ്ത്രീകളുടെ രക്തം വീണുകൊണ്ടിരുന്നു. നല്ല തുണികളോ ഒന്നും തന്നെ ആ സമയത്ത് നമുക്ക് കിട്ടിയിരുന്നില്ല. ഒരിക്കല്‍ ഒരു സ്ത്രീക്ക് ചുഴലി പോലെയുണ്ടായി. ഞങ്ങള്‍ കതകില്‍ തട്ടി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഞങ്ങളെത്ര സഹായത്തിനായി വിളിച്ചു കൂവിയിട്ടും ആരും വന്നില്ല. അഞ്ച് മണിക്കൂറിന് ശേഷമാണ് പാരാമെഡിക്സ് എത്തി ആ സ്ത്രീയെ കൊണ്ടുപോയത്. പക്ഷേ, അവര്‍ പിന്നീട് തിരിച്ചു വന്നില്ല. അവര്‍ മരിച്ചോ, അവര്‍ക്കെന്ത് സംഭവിച്ചു എന്നത് ഇന്നും എനിക്കറിയില്ല.
undefined
പാഡുകള്‍ കിട്ടിയിരുന്നില്ല: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത് ഒരുദിവസം രണ്ടോ മൂന്നോ പാഡാണ്. ചിലപ്പോള്‍ ഒന്നും കിട്ടിയിരുന്നില്ല. ഇങ്ങനെ കിട്ടാത്തപ്പോള്‍ ഉപയോഗിച്ച പാഡില്‍ നിന്നും മേല്‍ഭാഗം മാത്രമെടുത്ത് തുണി നിറച്ച് നമുക്ക് തന്നെ പ്രതിവിധി കണ്ടെത്തേണ്ടി വന്നിട്ടുണ്ട്.
undefined
ഓഫീസര്‍മാരും തടവുകാരികളും തമ്മില്‍ ബന്ധമുണ്ടാകുന്നുണ്ട്: അവിടെയെത്തുന്നവര്‍ പലപ്പോഴും അതിജീവനത്തിനായുള്ള പരിശ്രമത്തിലായിരിക്കും. ഏകാന്തതയും വേദനയും അനുഭവിക്കുന്ന സ്ത്രീകൾ. അവര്‍ക്ക് അത്യാവശ്യത്തിനുള്ള വസ്തുക്കള്‍ കിട്ടണം. സ്നേഹവും ശ്രദ്ധയും വേണമെന്നുണ്ടാകും. മനുഷ്യരല്ലേ? അവിടെയുള്ളത് ഓഫീസര്‍മാരാണ്. ആദ്യം ചിരിയും നോട്ടവും ഒക്കെയായിരിക്കും. പിന്നീടത്, മറ്റ് ബന്ധത്തിലേക്ക് പോകും. മിക്കവരും അങ്ങനെയാണ്. ഞാന്‍ പക്ഷേ ഒരു ടോയ്ലെറ്റ് പേപ്പറിനുവേണ്ടി പോലും ഓഫീസർമാരോട് സംസാരിച്ചിട്ടില്ല. ഈ ബന്ധം അറിഞ്ഞാല്‍ അത് ഓഫീസര്‍മാരുടെ ജോലി വരെ ഇല്ലാതെയാക്കുംവും. അത് നിയമവിരുദ്ധവും കുറ്റവുമാണ്. എല്ലാ തടവുകാരും ഇതെല്ലാം കാണുന്നുണ്ട്, എല്ലാം അറിയുന്നുമുണ്ട്. ശരിക്കും ബലാത്സംഗം തന്നെയാണ് അവിടെ നടക്കുന്നത്.
undefined
ജയിലില്‍ ഏറ്റവും മുകളിലും താഴെയും നില്‍ക്കുന്നതാരാണ്: ജയിലിലും ഉന്നതരും ബഹുമാനം കിട്ടുന്നവരുമുണ്ട്. കൊലപാതകം നടത്തിയവരും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലാത്ത കൊലയാളികളുമാണ് ഏറ്റവും മുകളിലത്തെ ശ്രേണിയില്‍, തൊട്ടുതാഴെ മയക്കുമരുന്ന് ഡീലര്‍മാരാണ്. തടവുകാരിൽ ഏറ്റവും കുറവ് ബഹുമാനം കിട്ടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉപദ്രവിച്ചവര്‍, പീഡോഫൈലുകള്‍ തുടങ്ങിയവർക്കൊക്കെയാണ്.
undefined
ജയിലിലെ അവസാന ദിവസം ഇങ്ങനെ: അവസാനത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ സാധനങ്ങളെല്ലാം ഒരുക്കി വയ്ക്കുന്നു. ജയിലിനകത്ത് ഉപയോഗിച്ചിരുന്ന പലതും പുറത്ത് കൊണ്ടുപോവാനാവില്ല, ഷാമ്പൂ മുതലായവയൊന്നും. അത് അനാദരവായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് അതവിടെ നല്‍കുന്നു. പിന്നെ കുളിക്കുകയും നിങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ശിക്ഷ കഴിഞ്ഞിറങ്ങുന്നു എന്ന് കാണിക്കുന്ന രേഖകളിലെല്ലാം ഒപ്പ് വച്ച് നൽകുന്നു. എപ്പോള്‍ പോകാനാവുമെന്ന് ഉറപ്പ് പറയാനാവില്ല. ചിലപ്പോള്‍ രാവിലെ എട്ടുമണി, അല്ലെങ്കില്‍ ഉച്ചക്ക് രണ്ടുമണി... ചിലപ്പോള്‍ നിങ്ങള്‍ക്ക് പോകുമ്പോള്‍ ഗേറ്റ് മണി കിട്ടും. ചിലപ്പോഴതും കിട്ടില്ല. ചിലരെ കൂട്ടാനാരെങ്കിലും വരും. ചിലരെ ആരും വരില്ല. അവര്‍ ബസ് പിടിച്ചു പോകുന്നു. എന്നെ സംബന്ധിച്ച് ആ ദിവസം കഠിനമായിരുന്നു. പോകാനെനിക്കൊരു വീടില്ലായിരുന്നു. മയക്കുമരുന്നിന് അടിമയായിട്ടാണ് ജയിലില്‍ പോകുന്നത്. തിരികെ പോകാൻ എനിക്ക് ആ സമയത്ത് ഒരിടം പോലുമില്ലായിരുന്നു.
undefined
ചെയിന്‍ ഗാങ്ങുകള്‍: ജയിലില്‍ ചെയിനുകളില്ലാത്ത ചെയിന്‍ ഗാങ്ങുകളുണ്ടായിരുന്നു. അതില്‍ പലതട്ടുകളായി തിരിച്ച് ജോലി ചെയ്യിച്ചിരുന്നു. നിയമവിരുദ്ധമായിട്ടുകൂടി, അവര്‍ നമ്മെ കഠിനമായി ജോലികള്‍ ചെയ്യിച്ചു. പലപ്പോഴും മൂത്രമൊഴിക്കാന്‍ പോലുമുള്ള ഇടവേളകള്‍ കിട്ടിയിരുന്നില്ല. കൈകളൊക്കെ പൊട്ടി ചോരയൊഴുകിയ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിരുന്നു.
undefined
മാനസികാരോഗ്യ വിദഗ്ദ്ധരുണ്ടാകുമോ: ജയിലില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുണ്ടാകണമെന്നാണ് നിയമം. അവരുടെ സഹായം ലഭ്യമാക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും അത് കിട്ടാറില്ല. ഇനിയഥവാ എല്ലാ കടമ്പകളും കടന്ന് അവരെയൊന്ന് കാണാന്‍ സാധിച്ചാലും ഒന്നും സംസാരിക്കാനോ ഒന്നും പറ്റില്ല. പെട്ടെന്ന് ഒരു സന്ദര്‍ശനം അത്രേ ഉണ്ടാവൂ. പലപ്പോഴും മാനസികാരോഗ്യക്കുറവ് അവിടെയൊരു കാര്യമായ പ്രശ്നമായി പരിഗണിച്ചു പോലുമില്ല. ആങ്സൈറ്റിയും മറ്റും കൊണ്ട് പ്രശ്നമനുഭവിക്കുന്നവരും സ്വയം മുറിവേല്‍പ്പിക്കുന്നവരും അവിടെ ധാരാളം ഉണ്ടായിരുന്നു. പക്ഷേ, ഗാര്‍ഡുകള്‍ അവരോട് പലപ്പോഴും വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. സൈക്യാട്രിസ്റ്റുമാര്‍ നിയമം പറയുന്നതില്‍ കൂടുതലായി തടവുകാരെ സഹായിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിനവരെ അനുവദിച്ചത് പോലുമില്ല.
undefined
ജയിലില്‍ രഹസ്യങ്ങളില്ല: ജയിലില്‍ രഹസ്യങ്ങളില്ല. എല്ലാവര്‍ക്കും എല്ലാം അറിയാം. അവരില്‍ നിന്നൊളിച്ച് നിങ്ങള്‍ക്ക് ഒന്നും സൂക്ഷിക്കാനാവില്ല. നിങ്ങളുടെ പേരിലുള്ള കുറ്റമെന്താണ്, നിങ്ങളെങ്ങനെ ജയിലിലെത്തി എല്ലാം എല്ലാവരും അറിയും. ഇനിയഥവാ നിങ്ങളത് അവരോട് തുറന്നു പറഞ്ഞില്ലെങ്കിൽ പോലും ഏതെങ്കിലും വഴിയിൽ അവരത് കണ്ടെത്തിയിരിക്കും. അതുപോലെ, ഓഫീസര്‍മാരുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അതടക്കം എല്ലാം എല്ലാവരും അറിയും.
undefined
എങ്ങനെയാണ് ഉറക്കം: രണ്ട് തരത്തിലായിരുന്നു ഞാൻ കഴിഞ്ഞ ജയിലിലെ ഉറക്കം. 50 ബെഡ്ഡുകളിട്ട ഒരു തുറന്ന സ്ഥലമുണ്ട്. അതുപോലെ തന്നെ ഒന്നോ രണ്ടോ പേര് മാത്രമുള്ള സെല്ലുകളുമുണ്ട്. അത് അടച്ചിട്ടിരിക്കും. എനിക്ക് ആ തുറന്ന സ്ഥലത്ത് കിടക്കുന്നത് ഭയങ്കര ഭയമായിരുന്നു. എല്ലാവരും ഉറങ്ങിയാലും എനിക്ക് ഉറക്കം വരില്ലായിരുന്നു. അവരെല്ലാം ഉറങ്ങിയാലാണ് എനിക്ക് കുറച്ചെങ്കിലും സുരക്ഷിതത്വം തോന്നിയിരുന്നത്. രാത്രികളില്‍ പലതും സംഭവിച്ചിരുന്നു. പാര്‍ട്ടി എന്ന് പേരുള്ള ചില പരിപാടികള്‍, ചില പെണ്‍സുഹൃത്തുക്കള്‍... അങ്ങനെ പലതും. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാര്യം നോക്കി ജീവിക്കണം എന്ന ലൈനായിരുന്നു. സെല്ലില്‍ കിടക്കുന്നതായിരുന്നു എനിക്ക് ഉറങ്ങാന്‍ എളുപ്പമുണ്ടായിരുന്നത്. പിന്നേ, എല്ലാ ജയിലും ഒരുപോലെയല്ല കേട്ടോ.(ചിത്രങ്ങൾ: jessica kentsocial media)
undefined
click me!