അഫ്‌ഗാന്‍ ജയിലിൽ വീണ്ടും കലാപം ; താലിബാൻ ഭീകരർ വിഹരിക്കുന്ന കൽത്തുറുങ്കുകളിലെ ജീവിതം; ചിത്രങ്ങൾ

First Published Oct 31, 2020, 2:08 PM IST

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധമായ തടവറയായ ഹെറാത്ത് സെൻട്രൽ ജയിലിൽ, ബുധനാഴ്ച രാത്രിയോടെ തടവുപുള്ളികൾക്കിടയിൽ നടന്ന സംഘർഷത്തിൽ ചുരുങ്ങിയത് എട്ടുപേർക്കെങ്കിലും ജീവനാശമുണ്ടായതായി പ്രാദേശിക ന്യൂസ് ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

പ്രാദേശിക സർക്കാർ പ്രതിനിധി ആയ മുഹമ്മദ് റഫീഖ് ഷിർസായി ആണ് ടോളോ ന്യൂസിനോട് ഈ വാർത്ത സ്ഥിരീകരിച്ചത്. ബാരക്കിനുള്ളിൽ ചില തടവുകാരുടെ ഭാഗത്തുനിന്നുണ്ടായ അനധികൃത നിർമാണങ്ങൾ ജയിൽ ജീവനക്കാർ പൊളിച്ചു നീക്കിയതോടെയാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ചില അക്രമികൾ ചേർന്ന് ജയിലിനുള്ളിൽ തീയിട്ടു. അതോടെ അവരെ നിയന്ത്രിക്കാൻ പ്രിസൺ ഗാർഡുമാർക്ക് ഇടപെടേണ്ടി വന്നു. ആ ഇടപെടലാണ് സംഘർഷത്തിലും, തുടർന്ന് തടവുകാരിൽ ചിലരുടെ മരണത്തിലും ഒക്കെ കലാശിക്കുന്നത്. നാല് ഗാർഡുമാർക്കും സാരമായ പരിക്കുകളുണ്ട്.
undefined
രണ്ടായിരത്തോളം തടവ് പുലികളെ പാർപ്പിച്ചിരിക്കുന്ന ഇടമാണ് ഹെറാത്ത് സെൻട്രൽ ജയിൽ. അവിടത്തെ തടവുപുള്ളികളെ ദേഹപരിശോധന നടത്തിയും, സെല്ലുകളിൽ മിന്നൽ റെയിഡ് നടത്തിയും ഗാർഡുമാർ പല അനധികൃത വസ്തുക്കളും പിടിച്ചെടുത്തത് തടവുകാരെ പ്രകോപിപ്പിക്കുകയും അവർ അക്രമത്തിലേക്ക് നീങ്ങുകയുമാണ് ഉണ്ടായത്.
undefined
രാജ്യത്തെ ജയിലുകളിൽ ഇതുപോലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാണ്. രാജ്യത്തെ ഏറ്റവും വലിയ ജയിൽ ആയ പുൽ-എ-ചർഖി സെൻട്രൽ ജയിളിൽ 2019 -ൽ ഉണ്ടായ ലഹളയിൽ നാലു തടവുകാർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട് അഴിയെണ്ണിക്കിടക്കുന്നത് താലിബാന്റെ രണ്ടായിരത്തിലധികം കൊടും തീവ്രവാദികളാണ്. ബിബിസി കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ ഈ അതീവസുരക്ഷാതടവറയുടെ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.
undefined
നാലാൾപ്പൊക്കത്തിലുള്ള പടുകൂറ്റൻ മതിലുകൾ. അവയ്ക്കുമുകളിൽ മുള്ളുവേലികൾ. മീറ്ററുകൾ ഇടവിട്ട് നിരീക്ഷണ ടവറുകൾ. അവിടെ ബൈനോക്കുലർ, എകെ 47 എന്നിവയേന്തി തടവുകാർക്കുമേൽ രാപ്പകലെന്നില്ലാതെ നിരീക്ഷണം നടത്തിക്കൊണ്ട് പാറാവുകാർ. ജയിലിലേക്ക് കയറാനും ഇറങ്ങാനും ഒരേയൊരു വഴി മാത്രം. അതാണ് മതിലോളം തന്നെ പൊക്കത്തിൽ പണിതീർത്തിരിക്കുന്ന ഭീമാകാരമായ ഗേറ്റുകൾ. ആ ഗേറ്റിന്മേലുള്ള കുഞ്ഞൻ എൻട്രി ഗേറ്റിലൂടെ മാത്രമാണ് ജയിലേക്കുള്ള ഗതാഗതം നടക്കുന്നത്. പതിനായിരത്തോളം അന്തേവാസികളാണ് ആകെ ഈ ജയിലിൽ കഴിയുന്നത്. അതീവസുരക്ഷയിൽ ഈ ജയിലിൽ പാർപ്പിച്ചിരിക്കുന്ന തീവ്രവാദികളെ പലരെയും പല സന്ദർഭങ്ങളിലായി ഇടയ്ക്കിടെ മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ സർക്കാർ.
undefined
അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണമായ ഇസ്ലാമിക ഭരണം നടപ്പിലാക്കുക എന്നതാണ് താലിബാൻ എന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 1996 -നും 2001 -നുമിടക്ക് താലിബാന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു അഫ്ഗാനിസ്ഥാനെന്ന രാഷ്ട്രം. അന്നവർ അവിടെ നടപ്പിൽ വരുത്തിയതും അങ്ങനെ ഒരു ഭരണമായിരുന്നു. എന്നാൽ, ഏറെ കർക്കശമാണ് താലിബാൻ നിയമങ്ങൾ. സ്ത്രീകൾക്ക് പൊതുചടങ്ങുകളിലും കായികമത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിൽ നിന്ന് കർശനമായ വിലക്കുണ്ട്. കല്ലെറിഞ്ഞു കൊല്ലുക, കയ്യും കാലും വെട്ടുക തുടങ്ങിയ പല ശിക്ഷാ രീതികളും താലിബാൻ നടപ്പിലാക്കുമായിരുന്നു അന്നൊക്കെ.
undefined
എന്നാൽ 2001, സെപ്റ്റംബർ 11 -ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങളെത്തുടർന്ന് അമേരിക്കൻ സൈന്യം താലിബാനുനേരെ യുദ്ധം പ്രഖ്യാപിച്ചു. അന്നുമുതൽ ഇന്നുവരെ പതിനായിരക്കണക്കിന് അഫ്ഗാനിസ്ഥാൻ പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനിടെ ജീവനോടെ പിടികൂടപ്പെട്ട പല തീവ്രവാദികളുമാണ് ഇന്ന് ഈ ഹൈ സെക്യൂരിറ്റി ജയിലിൽ കിടക്കുന്നത്. അവരിൽ ഒരാളാണ് മൗലവി ഫസൽ ബാരി. പതിനഞ്ചു വർഷം മുമ്പാണ് മൗലവി താലിബാന്റെ പാതയിൽ സഞ്ചരിച്ച് തുടങ്ങുന്നത്. കമാണ്ടർ സ്ഥാനം വരെ ഉയർന്ന മൗലവി ഇന്ന് ജയിലിൽ കാലം കഴിച്ചുകൂട്ടുകയാണ്.ജയിലിനുള്ളിൽ പല ചുവരുകളും പോസ്റ്ററുകൾ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ചില പോസ്റ്ററുകൾ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളുടേതാണ്. ശേഷിക്കുന്ന ചിത്രങ്ങൾ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, വെള്ളച്ചാട്ടം, പഴക്കൂടകൾ, ഐസ്ക്രീം തുടങ്ങിയവയുടെ പോസ്റ്ററുകളുമാണ്. അലമാരികളിൽ മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുർആൻ അടക്കമുള്ള ഇസ്ലാമിക മതഗ്രന്ഥങ്ങൾ നിരത്തി വെച്ചിട്ടുണ്ട്.
undefined
ഒസാമാ ബിൻ ലാദൻ അടക്കമുള്ള പല തീവ്രവാദികൾക്കും അഭയമേകിയത് താലിബാൻ ആണെന്നാണ് അമേരിക്കയുടെ ആരോപണം. അതായിരുന്നു താലിബാനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടാനുള്ള പ്രധാന കാരണവും. ഇന്നും അമേരിക്കയുടെ പതിമൂവായിരത്തിലധികം സൈനികർ അഫ്ഗാനിസ്ഥാനിലുണ്ട്. ട്രംപ് സമാധാനകരാർ ഒപ്പിടാനുള്ള ശ്രമം നടത്തുന്നതിനിടെ ഉഗ്രമായ ഒരു ബോംബുസ്ഫോടനം നടക്കുകയും, അതിൽ അമേരിക്കൻ സൈനികരടക്കമുള്ള 12 പേർ കൊല്ലപ്പെടുകയുമുണ്ടായി. അതോടെ സമാധാനചർച്ചകൾ അലസി.
undefined
രണ്ടായിരത്തിലധികം തീവ്രവാദികളെ പാർപ്പിച്ചിരിക്കുന്ന ജയിലിന്റെ ആറാം ബ്ലോക്കിലേക്ക് കടന്നുചെന്നാൽ താലിബാൻ കേന്ദ്രത്തിലേക്ക് ചെന്നതുപോലെ തോന്നും. അതിനുള്ളിൽ പരസ്പരം കുശലം പറഞ്ഞുകൊണ്ട്, പല്ലുതേച്ചുകൊണ്ട്, കുളിച്ചുകൊണ്ട്,വസ്ത്രങ്ങൾ അലക്കി വിരിച്ചുകൊണ്ട്, ഭക്ഷണം കഴിച്ചുകൊണ്ട് ഒരു കുടുംബം പോലെ കഴിഞ്ഞുകൂടുന്ന താലിബാനികളെ കാണാം. അവരിൽ പലരും, താലിബാന്റെ പാതയിലേക്ക് വരും മുമ്പ് മൗലവിമാരായിരുന്നു, കൃഷിക്കാരായിരുന്നു, വ്യാപാരികളായിരുന്നു, ഡ്രൈവർമാരായിരുന്നു. താലിബാനുമായുള്ള ബന്ധം ആരോപിച്ചാണ് അവർക്കെതിരെ കേസുകൾ വന്നതും, ഇന്നവർ തുറുങ്കിൽ കഴിയുന്നതും. അമേരിക്കയടക്കമുളള രാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ ഉറ്റവർ നഷ്ടപ്പെട്ടതിന്റെ പ്രതികാരം വീട്ടാൻ വേണ്ടി താലിബാന്റെ പാതയിലേക്ക് കടന്നുവന്നവരും കുറവല്ല.
undefined
ഇവിടെ നിന്ന് മോചിതരാകുന്ന പലരും തിരികെ തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിച്ച പോവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അഫ്ഗാനിസ്ഥാൻ പല പ്രവിശ്യകളിലായി, പല ശക്തികളുടെ നിയന്ത്രണത്തിലാണ്. ബോംബാക്രമണങ്ങൾ പലതും വിവാഹങ്ങൾ പോലുള്ള സാമൂഹികമായ ചടങ്ങുകളെയാണ് ലക്ഷ്യമിടുന്നത്. മരിച്ചുവീഴുന്നതോ നിരപരാധികളായ മനുഷ്യരും.
undefined
താലിബാനുമായി സമാധാനത്തിന് തങ്ങൾ തയ്യാറാണ് എന്നാണ് അഫ്ഗാനിസ്ഥാൻ സർക്കാരും പറയുന്നത്. അതിന് ആദ്യം താലിബാന്റെ ഭാഗത്തുനിന്ന് ഒരു മാസമെങ്കിലും അക്രമങ്ങളില്ലാത്ത ഒരു കാലാവധി പിന്നിടേണ്ടതുണ്ട് എന്നുമാത്രം. എന്നാൽ, അഫ്ഗാനിസ്ഥാൻ സർക്കാർ രാജ്യത്ത് തമ്പടിച്ചിരിക്കുന്ന വൈദേശിക സൈന്യങ്ങളെ ഇവിടെനിന്ന് പറഞ്ഞയക്കാതെ ഒരു സന്ധിക്കുമില്ല എന്ന നിലപാടിലാണ് താലിബാനും.ദശാബ്ദങ്ങളായി അമേരിക്കക്കും, താലിബാനും, സർക്കാരിനും ഇടയിൽ നടക്കുന്ന അധികാരവടംവലിയിൽപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരായിരിക്കുന്നതോ, അക്കൂട്ടത്തിലൊന്നും പെടാത്ത ഇന്നാട്ടിലെ പാവപ്പെട്ട പൗരന്മാരും.
undefined
click me!