
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിലാണ് ലോകം. സാധാരണജീവിതത്തിലേക്ക് മടങ്ങാനാകാതെ ജനം ദുരിതത്തിലായിക്കൊണ്ടിരിക്കെ വാക്‌സിന്‍ എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത്.
ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിനുകളില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നുകയാണ്. ഇതുകൂടി കടന്നുകിട്ടിയാല്‍ അംഗീകാരം തേടിയ ശേഷം വാക്‌സിന്‍ വിപണിയിലെത്തിക്കാമെന്നാണ് കമ്പനികളും അതത് സര്‍ക്കാരുകളും കണക്കുകൂട്ടുന്നത്.
2021 പകുതിയാകുമ്പോഴേക്ക് തന്നെ പത്തോളം കൊവിഡ് വാക്‌സിന്‍ എത്തുമെന്നാണ് മരുന്നുനിര്‍മ്മാണ കമ്പനികളുടെ ആഗോള സംഘടനയായ ഐഎഫ്പിഎംഎ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് ആന്റ് അസോസിയേഷന്‍സ്) ഇപ്പോള്‍ അറിയിക്കുന്നത്.
അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഈ പത്ത് വാക്‌സിനുകളും വിപണിയിലെത്തുമെന്നും എന്നാല്‍ അംഗീകാരത്തോടൊപ്പം തന്നെ പേറ്റന്റ് സംരക്ഷിക്കാന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയണമെന്നും ഐഎഫ്പിഎംഎ പറയുന്നു.
'പ്ഫിസര്‍', 'ബയോ എന്‍ ടെക്', 'മോഡേണ', 'ആസ്ട്രാസെനേക്ക' തുടങ്ങി പല ഗ്രൂപ്പുകളുടേയും വാക്‌സിന്‍ പരീക്ഷണഘട്ടങ്ങളില്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ് കാണിച്ചിട്ടുള്ളതെന്നും ഐഎഫ്പിഎംഎ ചൂണ്ടിക്കാട്ടുന്നു.
'വാക്‌സിന്‍ റിസര്‍ച്ചിനും, ഉത്പാദനത്തിനുമായി വലിയ നിക്ഷേപങ്ങളാണ് പല മരുന്ന് കമ്പനികളും നടത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ക്കെല്ലാം തന്നെ തങ്ങളുടെ വാക്‌സിനുമായി രംഗത്തെത്താന്‍ കഴിയട്ടെ. ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടി പേറ്റന്റ് സംരക്ഷണം ഒഴിവാക്കുന്നത് കമ്പനികള്‍ക്ക് അത്ര ഗുണകരമാകില്ല. അക്കാര്യം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. സൂക്ഷമമായ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കപ്പെട്ട ശേഷം പത്തോളം വാക്‌സിനുകള്‍ 2021 പകുതിയോടെ എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്...' -ഐഎഫ്പിഎംഎ ഡയറക്ടര്‍ ജനറല്‍ തോമസ് ക്യുവേനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam