
സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ലോകത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ ക്യാൻസർ രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. 1985 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം ആചരിച്ച് വരുന്നു.
സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കാം. കാൻസർ കോശങ്ങൾ രക്തത്തിലേക്കോ ലിംഫ് സിസ്റ്റത്തിലേക്കോ എത്തുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമ്പോൾ സ്തനാർബുദം വ്യാപിക്കും. ആരംഭത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ആദ്യം ചെയ്യേണ്ടത് സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ്.
സ്തനാർബുദത്തെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ആരംഭത്തിൽ തന്നെ രോഗ നിർണ്ണയം നടത്താനും സ്തനാർബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും ഈ കാലയളവിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണ്.
അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിക്കുന്നവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
സ്തനാർബുദം ഉണ്ടാകാനുള്ള കാരണങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശരീരത്തിൽ സംഭവിച്ച് തുടങ്ങുന്നു എന്നതാണ്. പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗർഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
സ്തനാർബുദ ലക്ഷണങ്ങൾ എന്തൊക്കെ?
സ്തനത്തിൽ ചുവപ്പ് അല്ലെങ്കിൽ മറ്റ് നിറങ്ങൾ വരിക.
സ്തനങ്ങളിൽ മുഴുവനായോ ഭാഗികമായോ വീക്കം.
മുലക്കണ്ണിൽ ഡിസ്ചാർജ് വരിക.
സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ പെട്ടെന്നുള്ള മാറ്റം
കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ
ഭാരം കുറയ്ക്കാൻ 'ലോ കലോറി ഡയറ്റ്' നോക്കുന്നവരാണോ? ദോഷവശങ്ങൾ അറിയുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam