പ്രമേഹരോഗികളില്‍ ഹൃദ്രോഗം വരാനുളള സാധ്യതയ്ക്ക് പുതിയൊരു കാരണം കൂടി; പഠനം

By Web TeamFirst Published Sep 24, 2019, 1:21 PM IST
Highlights

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ഇതുമൂലം ക്ഷീണം, ഉദരരോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകാം. 

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 

 പ്രമേഹം മൂലം പല തരത്തിലുളള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ക്ഷീണം, ഉദരരോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.  പ്രമേഹരോഗികളില്‍ ഹൃദ്രോഗം വരാനുളള മറ്റൊരു കാരണം ബോഡി മാസ് ഇൻഡക്സ് കൂടുന്നതാണെന്നാണ് മുന്‍പ് ചില പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബോഡി മാസ് ഇൻഡക്സ് അല്ല, ഫാറ്റ് മാസ് ഇൻഡക്സ് ആണ് ഇതിന് കാരണമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇന്‍ഡക്‌സ്  (BMI) കണ്ടെത്തുന്നത്. പ്രായവും ഉയരവും നോക്കി ഓരോ വ്യക്തികളിലും ബിഎംഐ എത്രവരെയാകാം എന്നുണ്ട്. പ്രമേഹരോഗികളില്‍ ബിഎംഐയിലുളള വലിയ തോതിലുളള വ്യത്യാസങ്ങള്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതിലും പ്രധാനം അമിതമായി ഫാറ്റ് ശരീരത്തില്‍ ഉളളവരിലാണ് ഹൃദ്രോഗം വരാന്‍ ഏറെ സാധ്യത എന്നതാണ് ഈ പഠനം പറഞ്ഞുവെയ്ക്കുന്നത്. 

അമേരിക്കയില്‍ നടന്ന പഠനത്തിന്‍റെ റിപ്പോര്‍ട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. അമിതവണ്ണമാണ് പലപ്പോഴും  ഹൃദ്രോഗം വരാനുളള കാരണമായി പറയുന്നത്.  

അമിതമായി ഫാറ്റ് ശരീരത്തിലടിഞ്ഞ പ്രമേഹരോഗികളില്‍ മറ്റുളളവകരെക്കാള്‍ ഹൃദ്രോഗം വരാനുളള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം. 63 വയസ്സുളള 10,251 ആളുകളിലാണ് പഠനം നടത്തിയത്. 


 

click me!