
ദില്ലി: ഇന്ത്യൻ നാവിക സേനയ്ക്കായി പണികഴിപ്പിച്ച, അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി, നാളെ കമ്മിഷൻ ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കൽവരി ക്ലാസിൽ രണ്ടാമത്തേതായ അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷൻ ചെയ്യുന്നത്.
മുംബൈയിലാണ് ചടങ്ങ്. പശ്ചിമ നാവികസേനാ ആസ്ഥാനത്ത് ഐഎൻഎസ് വിക്രമാദിത്യക്ക് കീഴിലാവും ഖണ്ഡേരിയുടെ പ്രവർത്തനം. 2017 ആഗസ്റ്റിലാണ് ഐഎൻഎസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഖണ്ഡേരി കരുത്ത് പകരും.
കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിര്‍വണത്തിനുള്ള കാര്യശേഷി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്കുണ്ട്. നാവിക സേന നിര്‍ദേശിച്ച സംവിധാനങ്ങള്‍കൂടി സന്നിവേശിപ്പിച്ചവയാണ് ഇവ. കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകൾ. ഛത്രപതി ശിവജിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട മറാത്താ സാമ്രാജ്യത്തിന്റെ ശക്തമായ ദ്വീപ് കോട്ടകളിലൊന്നായിരുന്നു ഖണ്ഡേരി. മറാത്താ സാമ്രാജ്യത്തിന്റെ ഈ ശക്തികേന്ദ്രത്തിന്റെ പേരാണ് മുങ്ങിക്കപ്പലിനും നൽകിയിരിക്കുന്നത്.
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍. 2005 ലാണ് പ്രൊജക്‌ട് 75 എന്ന പേരിൽ ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ത്ഥ്യമായത്. ഇവയിൽ ആദ്യത്തെ അന്തർവാഹിനിയായിരുന്നു ഐഎൻഎസ് കൽവരി. 2017 ഡിസംബർ 14 നാണ് കൽവരി കമ്മിഷൻ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam