ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൂർണരൂപം പുറത്ത്; രണ്ടാം ക്ലാസ് വരെ പാഠപുസ്തകമില്ല, സെക്കൻഡറിയിൽ സെമസ്റ്റർ

By Web TeamFirst Published Jul 30, 2020, 11:46 PM IST
Highlights

രണ്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് പാഠപുസ്കമില്ല. സെക്കൻഡറി തലത്തിൽ സെമസ്റ്റർ സമ്പ്രദായമാണ് ഉണ്ടാവുക. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ മേൽനോട്ടം ഒന്നിലധികം  മന്ത്രാലയങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയത്തിൽ പറയുന്നു.

ദില്ലി: കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പൂർണ്ണരൂപം പുറത്തുവന്നു. ഇതനുസരിച്ച് രണ്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് പാഠപുസ്കമില്ല. സെക്കൻഡറി തലത്തിൽ സെമസ്റ്റർ സമ്പ്രദായമാണ് ഉണ്ടാവുക. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ മേൽനോട്ടം ഒന്നിലധികം  മന്ത്രാലയങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയത്തിൽ പറയുന്നു.

വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, ആരോഗ്യം, തുടങ്ങിയ മന്ത്രാലയങ്ങൾക്കായിരിക്കും പ്രീപ്രൈമറി വിദ്യാഭ്യാസ്തതിന്റെ മേൽനോട്ടമെന്നാണ് കരട് വിദ്യാഭ്യാസ നയത്തിൽ പറയുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത്  റഗുലേറ്ററി ഏജൻസികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും നയത്തിൽ അധികനിർദ്ദേശമുണ്ട്.

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടുള്ള  കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നാണ് അം​ഗീകരിച്ചത്. ഇതനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു വർഷ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. ഇഷ്ടമുള്ള വിഷയങ്ങൾ  മാത്രം തെരഞ്ഞെടുത്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉണ്ടാകുമെന്നാണ് അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. 

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. ഒപ്പം കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് നയത്തിൽ ശുപാർശ ഉണ്ടായിരുന്നത്.  

പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ സമ്പ്രദായങ്ങലിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4  എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ തന്നെ നടത്താനും ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തിൽ ശുപാർശയുണ്ട്.


 

click me!