Published : Jan 26, 2021, 09:19 AM ISTUpdated : Jan 26, 2021, 10:10 PM IST

Live || ചെങ്കോട്ടയും ശാന്തം; സമരക്കാർ പുറത്ത് കടന്നു, നിയന്ത്രണം പൊലീസിന്; സമരക്കാരെ തിരികെ വിളിച്ച് സമരസമിതി

Summary

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ സമരക്കാർ. തത്സമയം. 

Live || ചെങ്കോട്ടയും ശാന്തം; സമരക്കാർ പുറത്ത് കടന്നു, നിയന്ത്രണം പൊലീസിന്; സമരക്കാരെ തിരികെ വിളിച്ച് സമരസമിതി

10:09 PM (IST) Jan 26

ദില്ലിയിൽ സുരക്ഷ കർശനമാക്കി

ദില്ലിയിൽ സുരക്ഷ കർശനമാക്കി. പ്രധാന പാതകളെല്ലാം അടച്ചു. ചെങ്കോട്ടയിൽ നിന്ന് ട്രാക്ടറുകളെയും സമരക്കാരെയും പുറത്താക്കി. 

10:07 PM (IST) Jan 26

നാല് കേസുകൾ രജിസ്റ്റർ ചെയ്തു

സിംഘു തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

08:36 PM (IST) Jan 26

83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്

ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്. സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്.

08:36 PM (IST) Jan 26

15000 പേർ ദില്ലിയിൽ തമ്പടിച്ചെന്ന് പൊലീസ്

15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു.

07:46 PM (IST) Jan 26

ഇന്റർനെറ്റ് വിച്ഛേദിച്ചു

ഹരിയാനയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. സോണിപത്ത്, ജാജ്ജർ, പൽവാൽ എന്നിവിടങ്ങളിലാണ് നാളെ വൈകിട്ട് അഞ്ച് മണിവരെ ഇന്റർനെറ്റ് താത്കാലികമായി വിച്ഛേദിച്ചത്.

07:44 PM (IST) Jan 26

കർഷക പരേഡ് നിർത്തിവെക്കുന്നു

കർഷക പരേഡ് നിറുത്തിവയ്ക്കുന്നു എന്ന് സംയുക്ത കിസാൻ മോർച്ച. ദില്ലിയിലുള്ളവർ സമരസ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യം.

07:25 PM (IST) Jan 26

സമരക്കാരൻ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് പൊലീസ്

കർഷകരുടെ ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞ് ഒരു സമരക്കാരൻ മരിച്ചെന്ന് പോലീസ്. ദൃശ്യങ്ങൾ പുറത്ത് വിട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

07:02 PM (IST) Jan 26

ചെങ്കോട്ടയിൽ സുരക്ഷ കടുപ്പിക്കും

ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും, കേന്ദ്രസേനയേയും വിന്യസിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

07:00 PM (IST) Jan 26

ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി

ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെളിച്ചം കെടുത്തിയത്.

06:26 PM (IST) Jan 26

കർഷകരെ കുറ്റപ്പെടുത്തി ദില്ലി പൊലീസ്

'ട്രാക്ടർ റാലിയുടെ സമയവും പാതയും നിരവധി ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചത്. എന്നാൽ കർഷകർ സമയക്രമം പാലിക്കാതെ മുന്നോട്ട് പോയതാണ് അക്രമത്തിന് കാരണമായത്. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു' - ദില്ലി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ
 

06:22 PM (IST) Jan 26

ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

ദില്ലിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ച ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി. ഇവിടെ നിന്ന് മരിച്ച കർഷകന്റെ മൃതദേഹം മാറ്റിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
 

06:21 PM (IST) Jan 26

18 പൊലീസുകാർക്കും പരിക്ക്

ദില്ലി സംഘർഷത്തിൽ 18 പൊലീസുകാർക്ക് പരിക്ക്. ഒരു പൊലീസുകാരന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്.

06:19 PM (IST) Jan 26

പഞ്ചാബിൽ അതീവ ജാഗ്രത

പഞ്ചാബിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അമരേന്ദർ സിംഗ് നിർദ്ദേശം നൽകി
 

05:20 PM (IST) Jan 26

ചെങ്കോട്ടയിലെത്തിയ കർഷകരിൽ ചിലർ മടങ്ങുന്നു. കൂടുതൽ പേർ എത്തുന്നു


കർഷക സംഘടനകളുടെ ആഹ്വാനത്തെ തുടർന്ന് ചെങ്കോട്ടയിൽ തമ്പടിച്ച കർഷകരിൽ ചിലർ മടങ്ങി പോകുന്നു. അതേസമയം കൂടുതൽ കർഷകർ ചെങ്കോട്ടയിൽ എത്തി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു. 

04:25 PM (IST) Jan 26

ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതതലയോഗം ചേരുന്നു

കർഷകരുടെ ട്രാക്ടർ മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ സൗത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതയോ​ഗം ആരംഭിച്ചു. സമരം നേരിടുന്നതിൻ്റെ ഭാ​ഗമായി ദില്ലിയിലെ വിവിധ ഭാ​ഗങ്ങളിൽ ഇൻ്റ‍ർനെറ്റ് സേവനം നി‍ർത്തിവച്ചിരിക്കുകയാണ്. 
 

04:17 PM (IST) Jan 26

ചെങ്കോട്ടയുടെ മുകളിൽ കയറി കൊടി നാട്ടി കർഷകർ

കർഷകരുടെ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ സംഘർഷം തുടരുന്നു. സിംഗ്ലുവിൽ നിന്നും എത്തിയ ഒരു വിഭാഗം കർഷകർ ചെങ്കോട്ടയ്ക്ക് അകത്ത് പ്രവേശിച്ച്. ദേശീയപതാകയോടൊപ്പം കർഷകസംഘടനകളുടെ പതാകയും ഉയർത്തി. വൻ പൊലീസ്- കേന്ദ്രസേന വിന്യാസം ഈ സമയം ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സമരക്കാരെ തടഞ്ഞില്ല. 
 

04:00 PM (IST) Jan 26

സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

അക്രമം ഉണ്ടാക്കുന്നത് കർഷക റാലി പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിജയമായിരിക്കുമെന്ന് അശോക് ഗെഹ്ലോട്ട്
 

03:59 PM (IST) Jan 26

സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ നിന്ന്

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. 

03:59 PM (IST) Jan 26

കർഷകരുടെ ദില്ലി ട്രാക്ടർ മാർച്ച് ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച

72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.

03:58 PM (IST) Jan 26

കർഷക സമരത്തിനിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് കർഷകസംഘടനകൾ

കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു. 
 

03:39 PM (IST) Jan 26

സമരക്കാരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി

സംഘർഷം പരിധിവിട്ടതോടെ സമരക്കാരെ നേരിടാൻ ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയും രംഗത്തിറങ്ങി. ചെങ്കോട്ടയ്ക്ക് മുൻപിൽ തമ്പടിച്ച കർഷകരെ സ്ഥലത്ത് എത്തിയ കേന്ദ്രസേനകൾ നീക്കം ചെയ്യാൻ ശ്രമം തുടരുകയാണ്


 

03:39 PM (IST) Jan 26

സംഘർഷം രാത്രിയിലേക്ക് നീളാൻ സാധ്യത

വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ദില്ലി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സമയം തുടരനാണ് സാധ്യത. ദില്ലിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ദില്ലി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്. 

03:38 PM (IST) Jan 26

കർഷകൻ്റെ മരണത്തെ ചൊല്ലി വിവാദം

ഐടിഒയിൽ കർഷകൻ മരണപ്പെട്ടതിനെ ചൊല്ലി വിവാദം. പൊലീസ് വെടിവെപ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് സമരക്കാർ ആരോപിക്കുമ്പോൾ അമിതവേഗതയിൽ വന്ന ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം

03:17 PM (IST) Jan 26

ചെങ്കോട്ടയിൽ സംഘ‍ർഷം: ദില്ലി പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നു

റിപബ്ളിക് ദിന പരേഡ് കഴിഞ്ഞതിന് പിന്നാലെ ദില്ലിയിൽ കർഷകരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് മുന്നിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ചെങ്കോട്ടയ്ക്ക് മുകളിലേക്ക് കേറിയവരെ പൊലീസ് തിരിച്ച് താഴെയിറക്കി. ചെങ്കോട്ടയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

03:15 PM (IST) Jan 26

ക‍‍ർഷകസമരത്തിന് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും പ്രതിഷേധം

ക‍ർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തീവണ്ടി തടഞ്ഞു. 

03:10 PM (IST) Jan 26

സമരത്തിലേക്ക് അക്രമികൾ നുഴഞ്ഞു കയറിയതായി കർഷകർ

ക‍ർഷകസമരം അട്ടിമറിക്കാൻ ഒരു വിഭാ​ഗം ശ്രമിക്കുന്നതായി ക‍ർഷകസമരനേതാക്കൾ. സമരത്തിനിടെ ബോധപൂർവ്വം അക്രമത്തിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു.

02:58 PM (IST) Jan 26

ചെങ്കോട്ടയിൽ സംഘർഷം

ചെങ്കോട്ടയിൽ കര്‍ഷകരും പൊലീസും തമ്മില്‍ സംഘർഷം. ചെങ്കോട്ടയിലെ സിസിടിവി അടിച്ചു തകർത്തു. ചെങ്കോട്ടയിൽ നിന്ന് കർഷകരെ നീക്കാൻ പൊലീസ് നടപടി തുടങ്ങി.

02:52 PM (IST) Jan 26

കർഷകന്റെ മൃതദേഹവുമായി പ്രതിഷേധം

ഐടിഒയിൽ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നു. പൊലീസ് വെടിവെച്ചതെന്ന് കർഷകർ. അക്രമം ഉണ്ടാക്കുന്നത് ആരെന്നറിയാമെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.

02:41 PM (IST) Jan 26

വെടിവച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്

സംഘർഷത്തിൽ വെടിവയ്പ്പുണ്ടായിട്ടില്ലെന്ന് ദില്ലി പൊലീസ്. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്നും പൊലീസ്. സ്ഥലത്ത് കനത്ത സുരക്ഷ. സമരക്കാർ പ്രകോപിതരാകാതിരിക്കാൻ പ്രത്യേക സുരക്ഷ. 

02:33 PM (IST) Jan 26

കർഷകൻ്റെ മൃതദേഹവുമായി പ്രതിഷേധം

ഐടിഒയിൽ കർഷകൻ്റെ മൃതദേഹവുമായി പ്രതിഷേധം. ട്രാക്ടർ മറി‍ഞ്ഞ് മരിച്ചുവെന്ന് പൊലീസ് വിശദീകരണം. വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ. 

02:20 PM (IST) Jan 26

ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ രണ്ട് പതാകകൾ ഉയ‍ർത്തി സമരക്കാർ. തത്സമയസംപ്രേഷണം:

 

02:07 PM (IST) Jan 26

ചെങ്കോട്ടയ്ക്ക് മുകളിൽ കർഷകർ, കൊടി കെട്ടാൻ ശ്രമം

01:48 PM (IST) Jan 26

ഐടിഒയിൽ പ്രതിഷേധിക്കുന്നവരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി

ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരെ നേരിടുന്നതിലെ ദില്ലി പൊലീസിന്‍റെ പ്രതിരോധം പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസേനയെ ഇറക്കിയിരിക്കുന്നത്. 

01:40 PM (IST) Jan 26

സമരത്തിൽ പങ്കെടുത്ത നിരവധിപ്പേർക്ക് പരിക്ക്, പൊലീസുകാർക്കും പരിക്ക്

പരിക്കേറ്റ നിരവധി കർഷകരെയും പൊലീസുകാരെയും കാണാം:

01:39 PM (IST) Jan 26

പൊലീസിന് നേരെ ട്രാക്റ്റർ ഓടിച്ചു കയറ്റി കർഷകർ, ഐടിഒയിൽ സ്ഥിതി നിയന്ത്രണാതീതം

01:21 PM (IST) Jan 26

ദില്ലി ഐടിഒയിൽ വൻസംഘർഷം, സമരക്കാരും പൊലീസും നേർക്കുനേർ, കണ്ണീർവാതകം

ദില്ലി ഐടിഒയിൽ വൻസംഘർഷം, സമരക്കാർ പൊലീസ് വാഹനങ്ങൾ അടിച്ചു തകർക്കുന്നു, മേഖല പൂർണമായും സ്തംഭിച്ചു. 

01:20 PM (IST) Jan 26

നിരവധി കർഷകർക്കും പൊലീസുദ്യോഗസ്ഥർക്കും പരിക്ക്, വ്യാപക ലാത്തിച്ചാർജ്

01:08 PM (IST) Jan 26

ഉച്ച വരെ എന്താണ് കർഷകരുടെ ട്രാക്ടർ പരേഡിൽ സംഭവിക്കുന്നത്? കാണാം തത്സമയസംപ്രേഷണം

ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം ചേരുന്നു. ഐടിഒ, ദിൽഷാദ് ഗാർഡൻ അടക്കമുള്ള ഇടങ്ങളിൽ സംഘർഷം തുടരുകയാണ്:

12:59 PM (IST) Jan 26

സംഘർഷത്തെ തുടർന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ദില്ലിയിലെ ഐടിഒ, ലാൽകില, വിശ്വവിദ്യാലയ, ജഹാംഗിർപുരി ഉൾപ്പെടെയുള്ള മെട്രോകളാണ് അടച്ചത്. ഗ്രീൻ ലൈൻ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടയ്ക്കുന്നു. 

12:58 PM (IST) Jan 26

പൊലീസുകാർക്കും മർദ്ദനമേറ്റു

പോലീസിനെ സമരക്കാരും വടികളുമായി നേരിട്ടു. പോലീസുകാർക്കും മർദ്ദനമേറ്റു.