കേരളത്തിൽ കൊറോണ ബാധിച്ച വിദ്യാർത്ഥി തൃശ്ശൂരിൽ, നില ഗുരുതരമല്ല, ജാഗ്രത - തത്സമയം
Jan 30, 2020, 3:47 PM IST
മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് നേരിട്ടൊരു അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ച് വരുന്നതേയുള്ളൂ.
4:07 PM
വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും
കൊറോണ വൈറസ് ബാധിതയായ വിദ്യാർത്ഥിനിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും, കുട്ടി നിലവിൽ തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.
3:51 PM
കൊറോണ ബാധ - വാർത്തയുടെ തത്സമയവിവരങ്ങൾ
3:44 PM
ഒന്നിച്ച് നിൽക്കാം, പ്രതിരോധിക്കാം - മുഖ്യമന്ത്രി
കൃത്യമായി രോഗലക്ഷണങ്ങൾ കാണിക്കുന്ന, രോഗബാധയുള്ള ഇടങ്ങളിൽ നിന്ന് തിരികെ വന്നവർ പരിശോധനകൾക്ക് വിധേയരാകണം. അതിന് സമൂഹം ഒന്നിച്ച് നിൽക്കണം. പ്രതിരോധിക്കാൻ സർക്കാരിനെ സഹായിക്കണം - മുഖ്യമന്ത്രി.
3:43 PM
ചൈനയിൽ നിന്ന് വന്നവരെല്ലാം റിപ്പോർട്ട് ചെയ്യണം
എല്ലാവരും രോഗവാഹകരല്ല, അത് തിരിച്ചറിയാൻ കൃത്യമായ സംവിധാനം ഇവിടെയുണ്ട്. അതിനാൽ കൃത്യമായ നിരീക്ഷണത്തിന് തയ്യാറാകണം.
3:42 PM
നിർഭാഗ്യകരമായ റിപ്പോർട്ടെന്ന് മുഖ്യമന്ത്രി
നിരവധിപ്പേർ രോഗബാധിതപ്രദേശമായ വുഹാനിലുണ്ട്. ചിലർ നാട്ടിൽ തിരികെ എത്തിയിരുന്നു. അവരിൽ ഒരാൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.
3:39 PM
കൊറോണ വൈറസ് ബാധ - സമഗ്രമായ കവറേജ് തത്സമയം കാണാം
3:39 PM
സ്വകാര്യ ആശുപത്രികൾക്കും കർശനനിർദേശം
എല്ലാ നിർദേശങ്ങളും സ്വകാര്യ ആശുപത്രികളും പാലിക്കണമെന്ന് ആരോഗ്യമന്ത്രി.
3:33 PM
ചൈനയിൽ നിന്ന് വന്നവർ 'ദിശ'യിൽ വിളിക്കൂ, അല്ലെങ്കിൽ ആശുപത്രിയിലെത്തൂ..
ചൈനയിൽ നിന്ന് വന്നവർ ഉടൻ ദിശ എന്ന നമ്പറിൽ വിളിക്കണം. നമ്പർ 1056- അതല്ലെങ്കിൽ തൊട്ടടുത്തുള്ള മെഡിക്കൽ ഓഫീസറെ സമീപിക്കണം.
3:31 PM
ആശങ്കയുണ്ടാക്കുന്ന വിവരങ്ങൾ പടർത്തരുത്, സാമൂഹ്യമാധ്യമങ്ങളിൽ കരുതൽ വേണം
ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ഒരു വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പടർത്തരുത്.
3:30 PM
ഉടൻ റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ യോഗം ചേരും
റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ യോഗം കഴിഞ്ഞാലുടൻ ഉടൻ ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് തൃശ്ശൂരിലേക്ക് പോകും. മെഡിക്കൽ കോളേജാശുപത്രിയിലെ ഐസൊലേഷൻ വാർഡ് മികച്ച രീതിയിൽ സജ്ജീകരിക്കും. മെഡിക്കൽ ടീമിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കും. ഇനിയുള്ള കേസുകളെ നന്നായി നിരീക്ഷിക്കും.
3:29 PM
നല്ല ആരോഗ്യമുള്ളവർക്ക് പെട്ടെന്ന് ഭേദമാകാം, അവശതയുള്ളവർക്ക് ബുദ്ധിമുട്ടാകും
നല്ല ആരോഗ്യമുള്ളവർക്ക് കൊറോണ വൈറസ് ബാധയേറ്റാൽ പെട്ടെന്ന് ചികിത്സിക്കാം. പക്ഷേ, അവശതയുള്ളവർക്ക് ബുദ്ധിമുട്ടാകും. വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.
3:27 PM
ചുമ, പനി, ശ്വാസതടസ്സം എന്നിവ പ്രധാനലക്ഷണങ്ങൾ
ഈ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. രോഗിയെ കൃത്യമായി പരിചരിക്കും. ഇതുമായി ബന്ധപ്പെട്ട് സാമ്പിളുകൾ അയക്കേണ്ടതാണ്. ഒരാൾ പോലും കൊറോണവൈറസ് ബാധയേറ്റ് മരിക്കരുത്, അത് സംഭവിക്കരുതെന്നാണ് മുഖ്യമന്ത്രിയുടേയും നിർദേശം.
3:26 PM
നിപയെ നേരിട്ടത് പോലെ ഇതിനെയും നേരിടാം, മടി പാടില്ല
കൃത്യമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി. ചൈനയിൽ നിന്ന് വന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
3:25 PM
കോണ്ടാക്ട് ട്രേസിംഗ് (CONTACT TRACING) വളരെ നിർണായകം
നിപ ബാധയുണ്ടായപ്പോൾ കൃത്യമായി ആളുകളെ കണ്ടെത്തി കോണ്ടാക്ട് കണ്ടെത്തി അവരെ നിരീക്ഷിക്കാനും കൃത്യമായി മാറ്റിനിർത്തി ചികിത്സിച്ചതിനാലാണ് അവരെ രക്ഷിക്കാനായത്. അത് പ്രധാനമാണ്.
3:21 PM
ചൈനയിൽ നിന്ന് വന്നവരെല്ലാം റിപ്പോർട്ട് ചെയ്യണം
കുറച്ച് പേർ, ചൈനയിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്താൻ വഴിയൊരുക്കി. എന്നാൽ ചിലരത് ചെയ്തിട്ടില്ല. അത് ഗുരുതരമായ പിഴവാണ്. രോഗലക്ഷണങ്ങൾ പ്രകടമായി പുറത്തുവരുന്നതിന് മുമ്പേ പകരുന്നതാണ് കൊറോണ വൈറസ്. അതിനാൽ ആദ്യമേ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് - കെ കെ ശൈലജ.
3:18 PM
വിദ്യാർത്ഥി തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ
വുഹാനിൽ നിന്ന് തിരികെ വന്ന നാല് വിദ്യാർത്ഥികളിൽ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുട്ടിയെ ഇപ്പോൾ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് കുട്ടിയുള്ളത്.
3:16 PM
ആകെ പരിശോധനയ്ക്ക് അയച്ച് നൽകിയത് 20 കേസുകൾ - കെ കെ ശൈലജ
പ്രകടമായ രോഗലക്ഷണങ്ങൾ കാണിച്ച, ചൈനയിൽ നിന്ന് തിരികെ വന്ന, ആകെ 20 കേസുകളാണ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് രക്തസാമ്പിളുകൾ അയച്ച് നൽകിയത്. ഇതിൽ 10 കേസുകൾ നെഗറ്റീവായി തിരികെ ഫലം വന്നു. ഇതിൽ ആറ് പേരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇതിൽ ഒരു റിസൽട്ടാണ് പോസിറ്റീവായി ലഭിച്ചിരിക്കുന്നത്.
3:13 PM
ആദ്യരോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് തൃശ്ശൂരിൽ
ആദ്യമായി കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് തൃശ്ശൂരിൽ. വുഹാൻ സർവകലാശാലയിൽ പഠിച്ചിരുന്ന നാല് വിദ്യാർത്ഥികളിൽ ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.