ഭൂപതിവ് നിയമ ഭേദഗതിയിൽ വിവാദ വ്യവസ്ഥകളും; പാരിസ്ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന് ആശങ്ക

By Web TeamFirst Published Jan 12, 2023, 8:21 AM IST
Highlights

എന്തിന് അനുവദിച്ചോ ആ ആവശ്യത്തിന് മാത്രമായി ഭൂവിനിയോഗം എന്ന അവസ്ഥ മാറി പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാൻ ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമഭേദഗതി

തിരുവനന്തപുരം: വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് സര്‍ക്കാര്‍ ഭൂപതിവ് നിയമ ഭേദഗതിക്കൊരുങ്ങുന്നതെന്ന് വിവരം. പട്ടയ ഭൂമിയിൽ ചട്ടം ലംഘിച്ചുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിനൊപ്പം ഫീസ് അടച്ചാൽ പുതിയ നിർമ്മാണങ്ങൾക്കുള്ള അനുമതിയും ഭേദഗതിയിൽ കൊണ്ടുവരാനാണ് നീക്കം. പട്ടയ ഭൂമിയിലെ ക്വാറികൾക്ക് വരെ ഭേദഗതി വഴി സാധൂകരണം കിട്ടിയേക്കും.

കാലങ്ങളായി ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂവിനിയോഗ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. എന്തിന് അനുവദിച്ചോ ആ ആവശ്യത്തിന് മാത്രമായി ഭൂവിനിയോഗം എന്ന അവസ്ഥ മാറി പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാൻ ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമഭേദഗതി. പട്ടയഭൂമിയിലുള്ള 1500 സ്വയര്‍ ഫീറ്റിൽ താഴെയുള്ള കെട്ടിടങ്ങൾ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങൾ ഉയര്‍ന്ന ഫീസ് വാങ്ങിയും ക്രമപ്പെടുത്താനാണ് തീരുമാനം. ഇതിൽ തന്നെ പ്രത്യേകിച്ചൊരു സമയപരിധി വയ്ക്കാതെയാണ് നിയമഭേദഗതി നിലവിൽ വരുന്നത്. 

നിലവിൽ നിർമ്മാണം നടക്കാത്ത പട്ടയ ഭൂമിയും അപേക്ഷ നൽകിയാൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന സാധ്യത കൂടി നിയമ ഭേദഗതിയിൽ ഉണ്ടാകുമെന്നാണ് വിവരം. കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തി നൽകുന്നുണ്ട്, പശ്തിമഘട്ട മലനിരകളിൽ അടക്കം പ്രവര്‍ത്തിക്കുന്ന ക്വാറികൾക്ക് പ്രവര്‍ത്തനാനുമതി കിട്ടുമെന്ന് മാത്രമല്ല ഭാവിയിൽ ഇനിയും അനുവദിക്കാനുള്ള സാധ്യത കൂടിയാണ് സര്‍ക്കാർ തുറന്നിടുന്നത്. അങ്ങനെ എങ്കിൽ വയനാട്ടിലെയും ഇടുക്കിയിലേയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിൽ വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്കും നിയമഭേദഗതി വഴിവയ്ക്കും. അൻുമതിക്കാി ക്വാറിഉടമകൾ നൽകിയ ഹർജി ഈമാസം അവസാനം സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതി ആവശ്യം തള്ളിയാലും സംസ്ഥാനത്ത ഭേദഗതി ക്വാറിക്കാർക്ക് തുണയാകും.

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളുടെ മറപറ്റി കേരളമാകെ പ്രത്യാഘാതമുണ്ടാക്കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര് ഒരുങ്ങുന്നത്. പൊതു ചര്‍ച്ചക്ക് പോലും ഇടം നൽകാതെ നിര്‍ണ്ണായക തീരുമാനം നടപ്പാക്കാനൊരുങ്ങുമ്പോൾ അത് സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ ബാധിക്കാതിരിക്കാനുള്ള കയ്യടക്കവും സര്‍ക്കാരിന്റെ ബാധ്യതയാണ്.

click me!