
സയനൈഡുമായി ഏറ്റവും ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് സ്വര്‍ണം. അതിമാരക വിഷമായ സയനൈഡ് ആഭരണ നിര്‍മാണ മേഖലയിലെയും സ്വര്‍ണ ഖനന മേഖലയിലെയും പ്രധാന അസംസ്കൃത വസ്തുവാണ്. അതുകൊണ്ട് മറ്റാരേക്കാളും സ്വര്‍ണമേഖലയിലുള്ളവര്‍ക്ക് സയനൈഡ് ലഭിക്കാന്‍ സാധ്യതയേറെ. സ്വര്‍ണഖനികളിലാണ് സയനൈഡ് ഉപയോഗം കൂടുതല്‍.
സ്വര്‍ണ അയിരില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാണ് സയനൈഡിന്‍റെ പ്രധാന ഉപയോഗം. സയനൈഡ് കലര്‍ത്തിയ വെള്ളത്തില്‍ അയിരിട്ട് അതില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാം. സ്വര്‍ണഖനികളിലാണ് ഈ പ്രവൃത്തി കൂടുതല്‍ ചെയ്യുന്നത്. സയനൈഡസേഷന്‍ എന്നാണ് ഈ പ്രക്രിയയുടെ പേര്. ഇലക്ട്രേ പ്ലേറ്റിംഗിനും സയനൈഡ് ഉപയോഗിക്കും.
നമ്മുടെ നാട്ടില്‍ സ്വര്‍ണ്ണപ്പണിക്കാരാണ് സാധാരണ സയനൈഡ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന് മഞ്ഞനിറവും തിളക്കവും വരുത്താനാണ് ഇവര്‍ സയനൈഡ് ഉപയോഗിക്കുക. ഏറ്റവും മാരകമായ പോട്ടാസ്യം സയനൈഡ് അല്ല ഇവര്‍ ഉപയോഗിക്കുന്നത്. ഹൈഡ്രോ സയനിക് ആസിഡാണ് സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുക. സാധാരണയായി എല്ലാവര്‍ക്കും ഈ രാസവസ്തു ലഭിക്കില്ല. ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കാനും വാങ്ങാനും അനുമതി.
വളരെ സൂക്ഷ്മമായിട്ടാണ് സംസ്ഥാനത്ത് സയനൈഡ് കൈമാറ്റമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇത് കൈമാറ്റം ചെയ്യൂ. അതുകൊണ്ടു തന്നെ മാരക വിഷമായിട്ടും സയനൈഡ് ഉപയോഗിച്ചുള്ള ആത്മഹത്യയും കൊലപാതകവും വളരെ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ.മാരക വിഷമാണെങ്കിലും സയനൈഡിന് വലിയ വിലയൊന്നുമില്ല. ഏകദേശം കിലോക്ക് 1000 രൂപ മാത്രമേ സയനൈഡിന് വിലയുള്ളൂ.
70 കിലോ ഭാരമുള്ള ഒരാളെ കൊലപ്പെടുത്താന്‍ ഒരു നുള്ള് സയനൈഡ് മതിയാകും..കൃത്യമായി പറഞ്ഞാല്‍ 125 മില്ലിഗ്രാം മതിയാകും. ഇത്തരത്തില്‍ 125 മിഗ്രാം സയനൈഡ് ശ്വാസകോശത്തിലെത്തിയാല്‍ മൂന്ന് മിനിറ്റിനകം ഒരാള്‍ മരിച്ചുവീഴും. വായില്‍ നിന്ന് നുരയും പതയുമുണ്ടാകും. അതാണ് പ്രധാന ലക്ഷണം. ഭക്ഷണത്തില്‍ പഞ്ചസാര പോലെ വിതറിയാല്‍ പെട്ടെന്ന് ഇത് ലയിച്ച് ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam