കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

By Vaakkulsavam Literary FestFirst Published Aug 23, 2019, 4:16 PM IST
Highlights

പുനലൂര്‍ രാജന്റെ ഫോട്ടോ കോളം ആരംഭിക്കുന്നു. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്‌നാകരന്‍ 

മോസ്‌കോയില്‍ പുനലൂര്‍ രാജന്റെ സഹപാഠി സ്‌പെയിന്‍കാരനായ അദല്‍സൊ കാസ്സോ, ചെമ്മീന്‍ സ്പാനിഷില്‍ വായിച്ചിട്ടുണ്ടായിരുന്നു. ചെമ്മീനിന്റെ സ്രഷ്ടാവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് രാജന്‍ പറഞ്ഞപ്പോള്‍ അവന് സന്തോഷം അടക്കാനായില്ല. തകഴിയെ കാസ്സോ ആലിംഗനം ചെയ്തു. ആ മുഹൂര്‍ത്തം രാജന്‍ അനശ്വരമാക്കി.

പുനലൂര്‍ രാജന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോഗ്രാഫറാണ്. പതിനായിരത്തിലേറെ തവണ രാജന്‍, ബഷീറിനെ ക്യാമറക്കണ്ണിലൂടെ നോക്കിയിട്ടുണ്ടാവും. 

പക്ഷേ, രാജന്റെ കണ്‍കണ്ട എഴുത്തുകാരന്‍ ബഷീറല്ല, തകഴി ശിവശങ്കരപിള്ളയാണ്! ചെമ്മീന്‍, ഏണിപ്പടികള്‍, ഔസേപ്പിന്റെ മക്കള്‍ തുടങ്ങിയവ ഇഷ്ടകൃതികള്‍. ചെമ്മീനു കിട്ടിയ റോയല്‍റ്റി കൊണ്ട് അഞ്ചുപറ നിലം വാങ്ങിയ കര്‍ഷകരില്‍ കര്‍ഷകനായ തകഴി, രാജന് എഴുത്തുകാരുടെ എഴുത്തുകാരന്‍ കൂടിയാണ്. 

മുണ്ടും മാടിക്കുത്തി വയലേലകളിലും കയറുപിരിക്കുന്നിടത്തും നെല്ല് ഉണക്കാനിട്ടയിടത്തുമെല്ലാം നില്‍ക്കുന്ന തകഴിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ലാസിക്കുകളാണ്. 

Photo: Punaloor Rajan

 

പുനലൂര്‍ രാജന്‍ മോസ്‌കോയില്‍ പഠിക്കുന്ന കാലത്ത് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് സ്വീകരിക്കാന്‍ തകഴി അവിടെയെത്തി. കര്‍ഷകനായ, അര്‍ദ്ധനഗ്‌നനായ തകഴിയെ തകഴിയിലെ വീട്ടിലും പാടത്തും വരമ്പത്തും കാത്തയോടൊത്തുമെല്ലാം നിരവധി തവണ രാജന്‍ ഒപ്പിയെടുത്തിട്ടുണ്ട്. മോസ്‌കോയില്‍ തകഴി കോട്ടിലും സ്യൂട്ടിലുമാണ്.

മോസ്‌കോയില്‍ പുനലൂര്‍ രാജന്റെ സഹപാഠി സ്‌പെയിന്‍കാരനായ അദല്‍സൊ കാസ്സോ, ചെമ്മീന്‍ സ്പാനിഷില്‍ വായിച്ചിട്ടുണ്ടായിരുന്നു. ചെമ്മീനിന്റെ സ്രഷ്ടാവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് രാജന്‍ പറഞ്ഞപ്പോള്‍ അവന് സന്തോഷം അടക്കാനായില്ല. തകഴിയെ കാസ്സോ ആലിംഗനം ചെയ്തു. ആ മുഹൂര്‍ത്തം രാജന്‍ അനശ്വരമാക്കി.
 

click me!