Latest Videos

പാസ്റ്റർസ്ഥാനം രാജിവച്ച് പെൺകുട്ടികളെ കടത്തുന്നവർക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ച ഒരാള്‍!

By Web TeamFirst Published Dec 20, 2020, 3:31 PM IST
Highlights

2015 -ൽ 252 സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, പത്രപ്രവർത്തകർ, നിയമപാലകർ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് പാൻ ഇന്ത്യ ശൃംഖലയായ സ്റ്റോപ്പ് ഇഫ് യു കാൻ എന്ന പേരിൽ രാജു ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു.

ഡൂവാർസ് പ്രദേശത്തെ മനുഷ്യകടത്തിനെതിരെ വർഷങ്ങളായി പ്രവർത്തിക്കുകയാണ് രാജു നേപ്പാളി. കഴിഞ്ഞ 13 വർഷത്തിനിടയിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കടത്തിയ നൂറിലധികം കുട്ടികളെ, കൂടുതലും ആദിവാസി പെൺകുട്ടികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിലൊരാളാണ് സുനൈന (സാങ്കല്പിക നാമം). 

ഒരു തേയില തൊഴിലാളിയുടെ മകളായിരുന്നു അവൾ. 12 വയസ്സുള്ളപ്പോൾ ഒരു പീഡോഫിൽ അവളെ തട്ടിക്കൊണ്ടുപോയി. ഒരു പുരോഹിതനാണെന്നും പറഞ്ഞാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അദ്ദേഹം ലേബർ ക്വാർട്ടേഴ്സിലെ കുട്ടികളുമായി വളരെ അടുപ്പത്തിലായി. "ഒരു ദിവസം അദ്ദേഹം എന്നെ വീട്ടിൽ നിന്ന് കടത്തി. എനിക്ക് മയക്കുമരുന്ന് നൽകി” സുനൈന വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. സാധാരണയായി ആ പ്രദേശത്ത് ഒരു കുട്ടിയെ കാണാതാകുമ്പോൾ ആദ്യം ബന്ധപ്പെടുന്നത് രാജുവിനെയാണ്. സുനൈനയുടെ വീട്ടിൽ ഒരു ഫാൻസി മാഗ്നറ്റിക് കളിപ്പാട്ടം കണ്ടെത്തിയതിനെ തുടർന്ന് രാജുവിന് ആ പുരോഹിതനിൽ സംശയം തോന്നി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ രാജുവിന്റെ പരിചയം പുരോഹിതന്റെ സെൽ ഫോണിന്റെ ടവർ സ്ഥാനം ട്രാക്കുചെയ്യാൻ സഹായകമായി.

ഫോൺ ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ആസംഗറിൽ ദിവസങ്ങളോളം മാറ്റമില്ലാതെ തുടർന്നപ്പോൾ, അദ്ദേഹം ഇന്ത്യയുടെ അതിർത്തിയിൽ വിന്യസിച്ചിരുന്ന അർദ്ധസൈനിക സംഘടനയായ എസ്എസ്ബി കമാൻഡന്റായ തപൻ കുമാർ ദാസുമായി ബന്ധപ്പെട്ടു. അതിർത്തികൾക്ക് കാവൽ നിൽക്കുന്നതിനുപുറമെ, അതിർത്തി മനുഷ്യക്കടത്തിനെ എസ്എസ്ബി നേരിടുന്നു. അടുത്ത ദിവസം തന്നെ എസ്‌എസ്‌ബി ഉദ്യോഗസ്ഥരും രാജുവും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘം യുപിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക പൊലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത റെയ്ഡിന് ശേഷം സുനൈനയെ രക്ഷപ്പെടുത്താനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും അവർക്ക് കഴിഞ്ഞു.  

“അവർ എന്നെ അന്വേഷിക്കാൻ വന്നപ്പോൾ എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആ മനുഷ്യൻ എന്നെ പീഡിപ്പിക്കുകയും അടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. രാജു അങ്കിൾ ആണ് എന്നെ രക്ഷിച്ചത്” സുനൈന പറഞ്ഞു. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട, തേയിലത്തൊഴിലാളികൾ, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്, ഈ മേഖലയുടെ തകർച്ചയോടെ മോശം അവസ്ഥയിലായി. വടക്കൻ ബംഗാളിൽ നിരവധി എസ്റ്റേറ്റുകൾ അടച്ചുപൂട്ടി. ആയിരക്കണക്കിന് പേർ തൊഴിലില്ലാത്തവരായി. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങൾ സാധാരണമായി. തുറന്ന് പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിൽ പോലും പ്രതിദിന വേതനം കൃത്യമായിരുന്നില്ല. കൂടാതെ ആനുകൂല്യങ്ങൾ മിക്കവാറും നിലവിലില്ല. ഈ സമയത്താണ് ഇവിടം കടത്തുകാരുടെ കേന്ദ്രമായി മാറിയത്. പെൺകുട്ടികളെ വിവാഹം കഴിച്ചും, അവർക്ക് ജോലി വാഗ്ദാനം ചെയ്തും, ലേബർ അല്ലെങ്കിൽ ലൈംഗിക ജോലികളിലേക്ക് കടത്തുകാർ അവരെ വിൽക്കാൻ തുടങ്ങി.

2003 -ൽ പൂനെയിലെ ഒരു വേശ്യാലയത്തിൽ നിന്ന് രാജുവിന്റെ ഒരു പെൺസുഹൃത്തിനെ രക്ഷപ്പെടുത്തിയതോടെയാണ് നാടകീയമായ വഴിത്തിരിവുണ്ടാകുന്നത്. അവരുടെ ഭർത്താവാണ് അവളെ വിറ്റത്. എന്നാൽ, പിന്നീട് അസുഖം ബാധിച്ച് അവൾ മരിച്ചു. ഇതോടെ രാജു ഈ മേഖലയെ കുറിച്ച് പഠിക്കുകയും 2005 -ൽ നേപ്പാളിൽ നിന്ന് മടങ്ങിയശേഷം പാസ്റ്റർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. മനുഷ്യക്കടത്തിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു.  അദ്ദേഹത്തിന്റെയും, സുഹൃത്തുകളുടെയും പ്രവർത്തനഫലമായി നിരവധി കാര്യങ്ങൾ അവർ അവിടെ ചെയ്തു. 

2015 -ൽ 252 സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, പത്രപ്രവർത്തകർ, നിയമപാലകർ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് പാൻ ഇന്ത്യ ശൃംഖലയായ സ്റ്റോപ്പ് ഇഫ് യു കാൻ എന്ന പേരിൽ രാജു ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പുകളിലെ അംഗങ്ങൾ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നു, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ചിലപ്പോൾ, കടത്തുകാരുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങൾ നൽകുന്നു. രാജുവിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കാണാതായ അഞ്ഞൂറോളം കുട്ടികളെ കണ്ടെത്താനും രക്ഷപ്പെടുത്താനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സഹായിച്ചിട്ടുണ്ട്. ഇതിനായുള്ള പണം പ്രധാനമായും വ്യക്തികളിൽ നിന്നുള്ള സംഭാവനകൾ വഴിയാണ് അദ്ദേഹം കണ്ടെത്തുന്നത്.    

(കടപ്പാട്: വൈസ്)

click me!